പശ്ചിമേഷ്യൻ സംഘർഷം; പ്ലാസ്റ്റിക് -ഗ്ലാസ് നിർമാണ മേഖല കടുത്ത പ്രതിസന്ധിയിൽ
text_fieldsമുംബൈ: പശ്ചിമേഷ്യൻ സംഘർഷം അയവില്ലാതെ തുടരുന്നതിനിടെ പ്ലാസ്റ്റിക് -ഗ്ലാസ് നിർമാണ, വിതരണ മേഖലയും കടുത്ത പ്രതിസന്ധിയിൽ. പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ നിർമാണം എണ്ണയെ ആശ്രയിച്ചാണ്.
അസംസ്കൃത വസ്തുക്കൾക്ക് നിരന്തരമായി വില വർധിക്കുന്നത് ഉൽപാദന ചെലവ് കൂട്ടി. ഗ്ലാസ് കണ്ടെയ്നർ നിർമാതാക്കളും വാണിജ്യ വാതക വിതരണത്തെ ആശ്രയിച്ചാണ് മുന്നോട്ടുപോകുന്നത്. പശ്ചിമേഷ്യൻ സംഘർഷം എണ്ണ-വാതക വിതരണ പ്രതിസന്ധി സൃഷ്ടിച്ചതിനൊപ്പം ഊർജ വില കുതിച്ചുയരാനും കാരണമായി. മാത്രമല്ല ഹുർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽഗതാഗതവും താറുമാറായത് പ്ലാസ്റ്റിക്, ഗ്ലാസ് ഉൽപന്ന മേഖലയെ ബാധിച്ചു. എണ്ണ വിതരണത്തിലെ തടസ്സങ്ങളും ഉൽപാദനത്തിന് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളുടെ ക്ഷാമവും മൂലം ആഗോള തലത്തിലും പ്ലാസ്റ്റിക്, ഗ്ലാസ് നിർമാണ മേഖല പ്രതിസന്ധിയിലാണ്.
പ്രത്യേകിച്ച് പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ഭാഗികമായി എണ്ണയിൽ നിന്ന് നിർമിക്കപ്പെടുന്നതിനാൽ ഫെബ്രുവരി അവസാനം യുദ്ധം തുങ്ങിയതിനു ശേഷം എണ്ണയുടെ വില 40 ശതമാനത്തിലധികം ഉയർന്നിട്ടുണ്ട്. ഗ്ലാസ് ഉൽപന്ന നിർമാതാക്കൾ അവരുടെ ഫർണസുകൾ പ്രവർത്തിക്കാൻ വ്യാപകമായി വാണിജ്യ വാതകത്തെ ആശ്രയിക്കുന്നു. ഇറാനിലെ യു.എസ് ദൗത്യം നീണ്ടുപോകുമെന്ന് വ്യക്തമായതോടെ എണ്ണവില വീണ്ടും ഉയരുകയാണ്. ഗൾഫ് മേഖലയിലെ ഊർജ അടിസ്ഥാന സൗകര്യങ്ങളെ ഇറാൻ ആവർത്തിച്ച് ആക്രമിച്ചുകൊണ്ടിരിക്കുന്നതും വില ഉയരാൻ കാരണമാകുന്നു. ബ്രെന്റ് ക്രൂഡ് വീണ്ടും ഉയർന്ന് 108 യു.എസ് ഡോളറിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

