'മിഡിൽ ഈസ്റ്റിനെ കുറിച്ച് വൻ പ്രഖ്യാപനമുണ്ടാവും'; ഗസ്സ വെടിനിർത്തലിന് കളമൊരുങ്ങുന്നുവെന്ന സൂചനകൾ നൽകി ട്രംപ്
text_fieldsഡോണാൾഡ് ട്രംപ്
വാഷിങ്ടൺ: സവിശേഷമായൊന്ന് മിഡിൽ ഈസ്റ്റിൽ സംഭവിക്കാൻ പോകുന്നുവെന്ന സൂചന നൽകി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വലിയൊരു മാറ്റമായിരിക്കും അത്. ഇതിന് വേണ്ടിയുള്ള പ്രവർത്തനത്തിലാണ് താനെന്നും ട്രംപ് പറഞ്ഞു. മിഡിൽ ഈസ്റ്റിനെ മഹത്വവൽക്കരിക്കുന്നതിനായി നമുക്ക് ഒരു അവസരമുണ്ട്. സവിശേഷമായൊന്നിന് വേണ്ടി എല്ലാവരും ഒരുമിക്കുകയാണ്. ഇതാദ്യമായാണ് ഇത്തരമൊന്ന്. നമുക്ക് എല്ലാവർക്കും ചേർന്ന് ഇത് പൂർത്തിയാക്കാമെന്നും ഡോണൾഡ് ട്രംപ് പറഞ്ഞു.
അതേസമയം, എന്ത് പ്രഖ്യാപനമാണ് മിഡിൽ ഈസ്റ്റിനെ കുറിച്ച് ഉണ്ടാവുകയെന്നത് സംബന്ധിച്ച് ഒരു സൂചനയും ട്രംപ് നൽകിയിട്ടില്ല. ഗസ്സയിലെ വെടിനിർത്തലിനെ സംബന്ധിച്ചാവും പ്രഖ്യാപനമെന്നാണ് അഭ്യൂഹം. വൈറ്റ്ഹൗസിൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ട്രംപിന്റെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.
ഗസ്സയിലെ ആക്രമണത്തിൽ നിന്ന് പിന്മാറിയില്ലെങ്കിൽ ബന്ദികളുടെ ജീവൻ അപകടത്തിലാവും; വീണ്ടും ഇസ്രായേലിന് മുന്നറിയിപ്പുമായി ഹമാസ്
ഗസ്സ: ഗസ്സയിൽ ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നതിനിടെ രണ്ട് ബന്ദികളുടെ ജീവൻ അപകടത്തിലാവുമെന്ന മുന്നറിയിപ്പുമായി ഹമാസ്. സംഘടനയുടെ ഖ്വാസിം ബ്രിഗേഡാണ് മുന്നറിയിപ്പ് നൽകിയത്. ഒമ്രി മിരാൻ, മതൻ ആംഗ്രെസ്റ്റ് എന്ന ബന്ദികളെ പാർപ്പിച്ചിരിക്കുന്ന സ്ഥലത്തെ പോരാളികളുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നാണ് ഹമാസ് അറിയിച്ചിരിക്കുന്നത്.
രണ്ട് ബന്ദികളുടെ ജീവൻ അപകടത്തിലാക്കുന്ന പ്രവൃത്തിയാണ് അധിനിവേശ സേനയിൽ നിന്നുണ്ടാവുന്നത്. ഗസ്സയിലെ സൗത്ത് റോഡ് 8 ൽ നിന്ന് സേന ഉടൻ തന്നെ പിൻവാങ്ങണമെന്നും ഹമാസ് ആവശ്യപ്പെട്ടു.ഇസ്രായേലിന്റെ 48 ബന്ദികൾ ഇപ്പോഴും ഗസ്സയിലാണ്. ഇതിൽ 20 പേരെങ്കിലും ജീവിച്ചിരിക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. എങ്കിലും ഗസ്സയിലെ ആക്രമണം നിർത്താൻ ഇതുവരെ ഇസ്രായേൽ തയാറായിട്ടില്ല. ഇതിനിടയിലാണ് വീണ്ടും മുന്നറിയിപ്പുമായി ഹമാസ് രംഗത്തെത്തുന്നത്.
അതേസമയം, ഖത്തർ, ഈജിപ്ത് തുടങ്ങി മധ്യസ്ഥത വഹിക്കുന്ന രാജ്യങ്ങളിൽ നിന്നൊന്നും വെടിനിർത്തൽ കരാർ സംബന്ധിച്ച നിർദേശങ്ങളൊന്നും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് ഹമാസ് അറിയിച്ചു. എന്നാൽ, ഇത്തരം നിർദേശങ്ങൾ ലഭിക്കുകയാണെങ്കിൽ അത് സംബന്ധിച്ച് പരിശോധിക്കുമെന്നും ഹമാസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

