‘ഞങ്ങൾ നേരത്തേ തന്നെ നോമ്പിലാണ്...’ -ഗസ്സക്കാർ പറയുന്നു
text_fieldsഗസ്സയിലെ അഭയാർഥി ക്യാമ്പിൽ റമദാനിലെ പ്രഥമ നോമ്പ് തുറക്കുന്ന കുടുംബം
ഗസ്സ: ഫലസ്തീനിലെ ഗസ്സയിൽ ഇത്തവണത്തെ റമദാൻ നോമ്പ് അത്രമേൽ പ്രയാസമുള്ളതാവില്ല. കാരണം പട്ടിണി അവർക്ക് ഒരു ശീലമായിരിക്കുന്നു. വിശപ്പ് അവരുടെ സന്തതസഹചാരിയായി മാറിയിട്ട് മാസങ്ങളായി. ഒരുനേരത്തെ ഭക്ഷണം കിട്ടാതെ കുഞ്ഞുങ്ങൾ വിശന്നു മരിച്ചുവീഴുമ്പോൾ, പകൽ നേരത്തെ വ്രതമെടുക്കൽ അവർക്ക് ഒട്ടും പ്രയാസമുള്ളതാവില്ല.
‘ഭക്ഷണമില്ല, വെള്ളമില്ല, മരുന്ന് പോലുമില്ല... ഞങ്ങൾ റമദാനിന് മുൻപ് തന്നെ നോമ്പുകാരാണ്’ - ഇസ്രായേലിന്റെ നരനായാട്ടിൽ തകർന്ന ഗസ്സയിലെ കുഞ്ഞുങ്ങളും സ്ത്രീകളും പറയുന്നു. ‘ഈ വർഷത്തെ റമദാനിൽ ഞങ്ങളുടെ ഒരോകുടുംബത്തിലും ഒരു രക്തസാക്ഷിയോ പരിക്കേറ്റവരോ ഉണ്ട്” -വടക്കൻ ഗസ്സയിലെ ജബലിയ അഭയാർഥി ക്യാമ്പിൽ കഴിയുന്ന റദ്‌വാൻ അബ്ദുൽ ഹയ്യ് എഎഫ്‌പി വാർത്താ ഏജൻസിയോട് പറഞ്ഞു.
സഹായ ഏജൻസിയിൽനിന്ന് ലഭിച്ച ലളിതമായ ഭക്ഷണം വിളമ്പിയാണ് തെക്കൻ ഗസ്സയിലെ റൻദ ബക്കർ ആദ്യ നോമ്പനുഷ്ടിച്ചത്. “ഈ വർഷത്തെ റമദാൻ ഞങ്ങൾക്ക് വേദനയാണ്. പ്രിയപ്പെട്ടവർ കൂടെയില്ല. നിരവധി പേർ പട്ടിണിയിലാണ്’ - അവർ എഎഫ്‌പിയോട് പറഞ്ഞു. “തീൻമേശയിൽ ഞങ്ങൾക്കൊപ്പം ഇരിക്കേണ്ട ഉറ്റവരും ഉടയവരും ഇന്നില്ല’ -റൻദ കണ്ണുനീർ തുടച്ചുകൊണ്ട് പറഞ്ഞു. ഗസ്സ സിറ്റിയിലെ ഇവരുടെയും അയൽവാസിയുടെയും വീടിനുനേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഭർത്താവടക്കം 31 പേരാണ് കൊല്ലപ്പെട്ടത്.
അതിനിടെ, ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 31,184 ആയി. 72,889 പേർക്ക് പരിക്കേറ്റതായും ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇസ്രായേൽ ആക്രമണത്തിൽ 72 ഫലസ്തീനികൾ കൊല്ലപ്പെടുകയും 129 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പോഷകാഹാരക്കുറവും നിർജലീകരണവും മൂലം മരിച്ചവരുടെ എണ്ണം 27 ആയതായും മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

