യുദ്ധലക്ഷ്യങ്ങൾ നിറവേറ്റി, ഇറാനെതിരെ കൂടുതൽ ആക്രമണമുണ്ടാകില്ല -നെതന്യാഹു
text_fieldsതെൽ അവിവ്: യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായുള്ള ധാരണയുടെ അടിസ്ഥാനത്തിൽ ഇറാനെതിരെ കൂടുതൽ ആക്രമണമുണ്ടാകില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്‍റെ ഓഫിസ് പ്രസ്താവനയിൽ അറിയിച്ചു. ഇറാൻ വെടിനിർത്തൽ ധാരണ ലംഘിച്ചതിനെ തുടർന്നാണ് ഇസ്രായേലിന് തെഹ്റാനിൽ വെടിനിർത്തൽ ലംഘിച്ച് ആക്രമണം നടത്തേണ്ടിവന്നതെന്നും പ്രസ്താവനയിൽ പറഞ്ഞു.
'ഇന്ന് രാവിലെ ഏഴ് മണിക്കാണ് വെടിനിർത്തൽ നിലവിൽ വന്നത്. പുലർച്ചെ മൂന്ന് മണിക്ക് ഇസ്രായേൽ തെഹ്റാനിൽ ആക്രമണം നടത്തി. വെടിനിർത്തൽ നിലവിൽ വരാൻ കുറഞ്ഞ സമയം മാത്രം അവശേഷിക്കെ, ഇറാൻ ബീർഷെവയിലേക്ക് മിസൈൽ ആക്രമണം നടത്തി. അത് നാല് പൗരന്മാരുടെ ജീവനെടുത്തു. ഏഴ് മണിക്ക് വെടിനിർത്തൽ നിലവിൽ വന്നു. എന്നാൽ, 7.06ന് ഇറാൻ ഇസ്രായേലിലേക്ക് വീണ്ടും മിസൈൽ തൊടുത്തു. 10.25ന് രണ്ട് മിസൈലുകൾ കൂടിയെത്തി. ഇവ നാശനഷ്ടമൊന്നുമുണ്ടാക്കിയില്ല. ഇറാന്‍റെ വെടിനിർത്തൽ ധാരണാലംഘനത്തിന് മറുപടിയായി ഇസ്രായേൽ എയർ ഫോഴ്സ് തെഹ്റാനിൽ റഡാർ കേന്ദ്രത്തിൽ ആക്രമണം നടത്തി. യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി സംസാരിച്ചതിന്‍റെ അടിസ്ഥാനത്തിൽ ഇറാനെതിരെ കൂടുതൽ ആക്രമണത്തിൽ നിന്ന് വിട്ടുനിൽക്കും' - നെതന്യാഹുവിന്‍റെ ഓഫിസ് പറഞ്ഞു. എല്ലാ യുദ്ധലക്ഷ്യങ്ങളും നേടിയെടുത്ത ഇസ്രായേലിനോട് തനിക്കുള്ള മതിപ്പും വെടിനിർത്തലിന്റെ സ്ഥിരതയിലുള്ള ആത്മവിശ്വാസവും പ്രസിഡന്റ് ട്രംപ് പ്രകടിപ്പിച്ചുവെന്നും പ്രസ്താവനയിൽ പറയുന്നു.
എന്നാൽ, വെടിനിർത്തൽ ലംഘിച്ചതിൽ ഇസ്രായേലിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിക്കുകയാണ് ട്രംപ് ചെയ്തത്. വെടിനിർത്തൽ ധാരണ ഇരുരാജ്യങ്ങളും ലംഘിച്ചെന്ന് ഡോണൾഡ് ട്രംപ് വിമർശിച്ചിരുന്നു. ധാരണക്ക് ശേഷവും വൻതോതിൽ ആക്രമണം നടത്തിയ ഇസ്രായേലിന്‍റെ നടപടിയെ ട്രംപ് രൂക്ഷമായി വിമർശിക്കുകയും ചെയ്തു. 'നിങ്ങൾക്ക് 12 മണിക്കൂർ ഉണ്ടെന്ന് (വെടിനിർത്താൻ) ഞാൻ പറയുമ്പോൾ, നിങ്ങൾ ആദ്യത്തെ മണിക്കൂറിൽ തന്നെ നിങ്ങളുടെ കയ്യിലുള്ളതെല്ലാം അവരുടെ മേൽ ഇടുകയല്ല വേണ്ടത്. ഞാൻ ഇതുവരെ കാണാത്ത രീതിയിൽ ലോഡ് കണക്കിന് ബോംബുകളാണ് ഇസ്രായേൽ ഇട്ടത്. രണ്ട് രാജ്യങ്ങളും അടിസ്ഥാനപരമായി, എന്താണ് ചെയ്യുന്നതെന്ന് അറിയാത്ത വിധം വളരെക്കാലമായി കഠിനമായി പോരാടുകയാണ്' - ഹേഗിൽ നടക്കുന്ന നാറ്റോ ഉച്ചകോടിക്ക് പുറപ്പെടുന്നതിന് മുന്നോടിയായി മാധ്യമപ്രവർത്തകരോട് ട്രംപ് പറഞ്ഞു. ഇസ്രായേൽ ഇറാനെ ആക്രമിക്കില്ലെന്നും ഇസ്രായേലിന്‍റെ സൈനിക വിമാനങ്ങൾ തിരിച്ചുവരുമെന്നും ഇതിന് പിന്നാലെ ട്രംപ് തന്‍റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

