വെനസ്വേല ദുരന്തം: 6.8 ലക്ഷം കുട്ടികൾക്ക് അടിയന്തര സഹായം ആവശ്യമെന്ന് യുനിസെഫ്
text_fieldsഭൂചലനത്തിൽ തകർന്ന കെട്ടിടങ്ങൾ
കരാക്കാസ്: വെനസ്വേലയിൽ ഉണ്ടായ ഇരട്ട ഭൂചലനത്തിൽ ദുരിതത്തിലായവരിൽ 6,80,000 കുട്ടികളും ഉൾപ്പെടുന്നുവെന്ന് യുനിസെഫ് റിപ്പോർട്ട്. നിലവിൽ രാജ്യത്ത് ആകെ 1.8 ദശലക്ഷം ആളുകൾക്ക് അടിയന്തര മാനുഷിക സഹായം ആവശ്യമാണ്. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രകൃതിദുരന്തമായി വിലയിരുത്തപ്പെടുന്ന സംഭവത്തിൽ 1,700-ലധികം ആളുകൾ ഇതിനകം മരണപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകൾ.
റിക്ടർ സ്കെയിലിൽ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങൾ വെനസ്വേലയുടെ വടക്ക്-മധ്യ മേഖലയെ തകർത്തിരിക്കുകയാണ്. ലാ ഗ്വൈറ, കരാക്കാസ്, കറാബോബോ, അരഗ്വ, ഫാൽക്കൺ തുടങ്ങിയ നഗരങ്ങളെയാണ് ദുരന്തം ഏറ്റവും രൂക്ഷമായി ബാധിച്ചത്. തകർന്നടിഞ്ഞ ആശുപത്രികളും സ്‌കൂളുകളും കുടിവെള്ള സംവിധാനങ്ങളും ജനജീവിതത്തെ ദുസ്സഹമാക്കിയിരിക്കുകയാണ്.
തലസ്ഥാനമായ കരാക്കാസിൽ മാത്രം 432 സ്കൂളുകൾക്ക് കേടുപാടുകൾ സംഭവിച്ചു. സുരക്ഷിതമല്ലാത്ത കെട്ടിടങ്ങളിൽ നിന്ന് മാറിത്താമസിക്കുന്ന കുടുംബങ്ങൾക്ക് പല സ്കൂളുകളും ഇപ്പോൾ അഭയകേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്. ആശുപത്രികളുടെ പ്രവർത്തനം താളംതെറ്റിയതും വൈദ്യുതി, ശുദ്ധജല വിതരണത്തിലെ തടസ്സങ്ങളും സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കുന്നു. പാൻ അമേരിക്കൻ ഹെൽത്ത് ഓർഗനൈസേഷൻ നടത്തിയ പ്രാഥമിക പഠനത്തിൽ, പല ആശുപത്രികളും അമിതഭാരം കാരണം തകർച്ചയുടെ വക്കിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ട്രോമ, ഓർത്തോപീഡിക് വിഭാഗങ്ങളിൽ ചികിത്സാ സൗകര്യങ്ങൾ അടിയന്തരമായി വർദ്ധിപ്പിക്കേണ്ടതുണ്ട്.
ദുരിതബാധിതരായ 6,50,000 ആളുകൾക്ക് അടിയന്തര സഹായം എത്തിക്കാൻ യുനിസെഫ് ഊർജ്ജിതമായി പ്രവർത്തിക്കുകയാണ്. പോഷകാഹാരം, ശുചിത്വം, കുട്ടികളുടെ സുരക്ഷ, വിദ്യാഭ്യാസം തുടങ്ങിയ മേഖലകൾക്കാണ് മുൻഗണന നൽകുന്നത്. ദുരന്തത്തിന് പിന്നാലെ 20 ടൺ മെഡിക്കൽ സാമഗ്രികളുമായി ആദ്യ വിമാനം വെനസ്വേലയിലെത്തിക്കഴിഞ്ഞു. അടുത്ത ദിവസങ്ങളിൽ കൂടുതൽ വിമാനങ്ങൾ മരുന്നുകളുമായും മറ്റ് അവശ്യസാധനങ്ങളുമായും എത്തുമെന്ന് അധികൃതർ അറിയിച്ചു.
ഭൂചലനത്തെത്തുടർന്ന് ലാഗ്വൈറയിൽ യുഎൻ മൂന്ന് ഫീൽഡ് ആശുപത്രികൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിനുപുറമെ, മാനസികാഘാതം അനുഭവിച്ചു കൊണ്ടിരിക്കുന്ന കുട്ടികൾക്കും കുടുംബങ്ങൾക്കും അടിയന്തരമായ മനഃശാസ്ത്രപരമായ പിന്തുണ ആവശ്യമാണെന്ന് ഏജൻസി മുന്നറിയിപ്പ് നൽകുന്നു.
"ആശുപത്രികളിൽ ആയിരക്കണക്കിന് കുട്ടികൾക്ക് ശുദ്ധജലം ലഭ്യമല്ല," എന്ന് വെനസ്വേലയിലെ യുനിസെഫ് പ്രതിനിധി മാനുവൽ റോഡ്രിഗസ് പുമാറോൾ പറഞ്ഞു. നിലവിലെ പ്രതിസന്ധി മറികടക്കാൻ അന്താരാഷ്ട്ര സഹായം തുടർന്നും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, തുടർച്ചയായുള്ള ആഫ്റ്റർ ഷോക്കുകൾ രക്ഷാപ്രവർത്തനങ്ങൾക്ക് വെല്ലുവിളിയാകുന്നുണ്ട്. കൂടുതൽ നാശനഷ്ടങ്ങളുടെ കണക്കുകൾ ഇനിയും പുറത്തുവരാനിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

