പൂർണമായി വേവിക്കാതെ തിലാപ്പിയ കഴിച്ചു; അണുബാധ, യുവതിയുടെ കൈകാലുകൾ മുറിച്ചുമാറ്റി
text_fieldsകാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ തിലാപ്പിയ മത്സ്യം കഴിച്ചതിനു പിന്നാലെ ദാരുണാവസ്ഥയിലായി യുവതി. തിലാപ്പിയയിൽനിന്ന് അണുബാധയേറ്റ് 40കാരി ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു. ഇപ്പോൾ ഇവരുടെ കൈ കാലുകൾ മുറിച്ചുമാറ്റിയതായാണ് വാർത്ത.
ലോറ ബറാജസ് എന്ന യുവതി വീടിന് സമീപത്തെ സാൻ ജോസിലെ മാർക്കറ്റിൽ നിന്നാണ് തിലാപ്പിയ വാങ്ങിയത്. ഭക്ഷണം കഴിച്ച ഉടനെ അസ്വസ്ഥത അനുഭവപ്പെടുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ദിവസങ്ങൾക്കകം കോമയിലായി. വൃക്കകൾ തകരാറിലാകുകയും ചെയ്തു. തിലാപ്പിയയിൽനിന്നുള്ള ബാക്ടീരിയൽ അണുബാധയാണ് വില്ലനായത്. മത്സ്യം മതിയായി വേവിക്കാതെയാണ് ഇവർ കഴിച്ചതെന്നാണ് റിപ്പോർട്ടുകൾ. കടൽജലത്തിലും സമുദ്രവിഭവങ്ങളിലും കാണുന്ന വിബ്രിയോ വൾനിഫിക്കസ് എന്ന മാരക ബാക്ടീരിയയാണ് ലോറയുടെ ശരീരത്തിലെത്തിയത്.
വ്യാഴാഴ്ചയായിരുന്നു കൈകാലുകൾ നീക്കം ചെയ്ത സർജറി. ഇപ്പോൾ ഓക്‌സിജൻ മാസ്‌കിന്റെ സഹായത്തോടെയാണ് യുവതിയുടെ ജീവൻ നിലനിർത്തുന്നത്.