ഇറാനുമായുളള ആണവചർച്ചകൾക്കിടയിൽ യു.എസ് യുദ്ധക്കപ്പൽ നാവിക താവളം വിട്ടു
text_fieldsജനീവ: ഇറാനുമായുളള ആണവ ചർച്ചകൾ ജനീവയിൽ ആരംഭിച്ചതോടെ സമ്മർദം ശക്തമാക്കുന്നതിന്‍റെ ഭാഗമായി അമേരിക്കൻ യുദ്ധക്കപ്പലായ യു.എസ്.എസ് ജെറാൾഡ് ആർ ഫോർഡ് നാവിക താവളം വിട്ടു. ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനി കപ്പലായ യു.എസ്.എസ്. ജെറാൾഡ് ആർ ഫോർഡ് ഗ്രീസിലെ ക്രീറ്റിലുളള സൗദ ബേ ന്വിക താവളത്തിൽ നിന്നാണ് പുറപ്പെട്ടത്. തിങ്കളാഴ്ച മുതൽ ഇവിടെ നങ്കൂരമിട്ടിരുന്ന കപ്പൽ വ്യാഴാഴ്ചയോടെ മിഡിൽ ഈസ്റ്റ് ലക്ഷ്യമാക്കി നീങ്ങി.
അമേരിക്കയും ഇറാനും തമ്മിലുളള ടെഹ്റാൻ ആണവകരാർ സംബന്ധിച്ച പരോക്ഷ ചർച്ചകൾ വ്യാഴാഴ്ച രാവിലെയോടെ ജനീവയിൽ ആരംഭിച്ചിരുന്നു. ഒമാൻ വിദേശകാര്യ മന്ത്രിയുടെ മധ്യസ്ഥതയിലാണ് ഈ ചർച്ചകൾ നടക്കുന്നത്. ഈ സമയത്തായിരുന്നു കപ്പലിന്‍റെ താവളം വിടൽ എന്നാണ് എ.എഫ്.പി റിപ്പോർട്ട് ചെയ്യുന്നത്.
മിഡിൽ ഈസ്റ്റിൽ നിലവിൽ ആമേരിക്കക്ക് ശക്തമായ സൈനിക സാന്നിധ്യമുണ്ട്. പത്തിലധികം യുദ്ധക്കപ്പലുകളെ വിന്യസിച്ചുകൊണ്ട് മിഡിൽ ഈസ്റ്റിൽ അമേരിക്ക തങ്ങളുടെ സാന്നിധ്യം ശക്തമാക്കിയിരിക്കുകയാണ്. യു.എസ്.എസ്.അബ്രഹാം ലിങ്കൺ നേരത്തെ തന്നെ മേഖലയിലുണ്ട്. ഇതിന് പുറമെയാണ് രണ്ടാമതൊരു വിമാനവാഹിനി കപ്പലിനെക്കൂടി വിന്യസിക്കുന്നത്.
കഴിഞ്ഞ വർഷം ഇറാനെതിരെ ആക്രമണം നടത്താൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടിരുന്നു. ആണവ പദ്ധതിയുമായി ബന്ധപ്പെട്ട പുതിയ കരാറിൽ ഒപ്പുവെച്ചില്ലെങ്കിൽ കൂടുതൽ സൈനിക നടപടിയെടുക്കുമെന്ന് ടെഹ്‌റാനെ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. ഒമാനിന്‍റെ മധ്യസ്ഥതയിൽ പരോക്ഷ ചർച്ചകൾ നടക്കുന്നതിനിടെയുളള തന്ത്രപ്രധാനമായ ഒരു നയതന്ത്ര ഘട്ടത്തിലാണ് കപ്പലിന്റെ നീക്കം. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് നിലവിൽ അറബിക്കടലും ഹോർമൂസ് കടലിടുക്കിലും യു.എസ് കപ്പലുകൾ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

