ഇറാൻ യുദ്ധത്തിന് ഇതുവരെ ചെലവായത് 25 ബില്യൺ ഡോളർ; ഔദ്യോഗിക കണക്കുകൾ പുറത്തുവിട്ട് പെന്റഗൺ
text_fieldsവാഷിങ്ടൺ: ഇറാനുമായുള്ള സൈനിക നീക്കത്തിന് അമേരിക്കക്ക് ഇതുവരെ 25 ബില്യൺ ഡോളർ ( 2 ലക്ഷം കോടിയിലധികം രൂപ) ചെലവായതായി പെന്റഗൺ. യുദ്ധത്തിന്റെ ആകെ ചെലവിനെക്കുറിച്ച് അമേരിക്ക പുറത്തുവിടുന്ന ആദ്യ ഔദ്യോഗിക കണക്കാണിത്.
അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ഒരു വർഷത്തെ ആകെ ബജറ്റിന് തുല്യമാണ് ഈ തുക. ഹൗസ് ആംഡ് സർവീസസ് കമ്മിറ്റിക്ക് മുമ്പാകെ പെന്റഗൺ കോംപ്‌ട്രോളർ ജൂൾസ് ഹേർസ്റ്റ് ആണ് ഈ വിവരങ്ങൾ സമർപ്പിച്ചത്. ഇതിൽ ഭൂരിഭാഗം തുകയും വെടിക്കോപ്പുകൾക്കായിട്ടാണ് ചെലവഴിച്ചത്. എന്നാൽ മിഡിൽ ഈസ്റ്റിലെ തകർന്ന സൈനിക താവളങ്ങളുടെ പുനർനിർമാണ ചെലവ് ഇതിൽ ഉൾപ്പെടുന്നുണ്ടോ എന്ന് വ്യക്തമല്ല.
അമേരിക്കയിൽ ഇടക്കാല തെരഞ്ഞെടുപ്പിന് ആറുമാസം മാത്രം ബാക്കിനിൽക്കെ ഇറാൻ യുദ്ധത്തിന്റെ ചെലവും അത് രാജ്യത്തുണ്ടാക്കിയ സാമ്പത്തിക പ്രത്യാഘാതങ്ങളും റിപ്പബ്ലിക്കൻ പാർട്ടിക്ക് വലിയ തിരിച്ചടിയാകുകയാണ്. യുദ്ധം കാരണം എണ്ണ, പ്രകൃതിവാതക വിലകൾ കുതിച്ചുയരുന്നത് സാധാരണക്കാരായ വോട്ടർമാരെ പ്രകോപിപ്പിച്ചിട്ടുണ്ട്.
യു.എസ് ഗ്യാസോലിന്റെ വില കഴിഞ്ഞ നാല് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണിപ്പോൾ. വളം ഉൾപ്പെടെയുള്ള കാർഷിക ഉൽപ്പന്നങ്ങളുടെ വിലക്കയറ്റവും ഭരണകൂടത്തിന് തലവേദനയാണ്. റോയിട്ടേഴ്സ് പുറത്തുവിട്ട ഏറ്റവും പുതിയ സർവ്വേ പ്രകാരം കേവലം 34 ശതമാനം ആളുകൾ മാത്രമാണ് ട്രംപിന്റെ ഇറാൻ നയത്തെ അനുകൂലിക്കുന്നത്.
അതേസമയം, യുദ്ധത്തിനെതിരെ രൂക്ഷവിമർശനം ഉന്നയിക്കുന്ന ഡെമോക്രാറ്റിക് അംഗങ്ങളെ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് കടന്നാക്രമിച്ചു. ഇറാൻ ആണവായുധം കൈക്കലാക്കുന്നത് തടയാൻ എന്ത് വില നൽകാനും അമേരിക്ക തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. യുദ്ധത്തെ എതിർക്കുന്നവർ ശത്രുക്കൾക്ക് പ്രചാരണം നൽകുകയാണെന്നും ഹെഗ്സേത്ത് കുറ്റപ്പെടുത്തി.
ഫെബ്രുവരി 28-നാണ് ഇറാനെതിരെ അമേരിക്കൻ സൈന്യം ആക്രമണം ആരംഭിച്ചത്. യുദ്ധത്തിന്റെ ആദ്യ ആറ് ദിവസത്തിനുള്ളിൽ തന്നെ 11.3 ബില്യൺ ഡോളർ ചെലവായതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഈ കണക്കുകൾ വെച്ച് നോക്കുമ്പോൾ ഇപ്പോൾ പുറത്തുവിട്ട 25 ബില്യൺ ഡോളർ എന്ന കണക്ക് എത്രത്തോളം കൃത്യമാണെന്ന കാര്യത്തിൽ രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചകൾ സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

