ഗൾഫ് രാജ്യങ്ങളിൽനിന്ന് ഉടൻ മടങ്ങാൻ യുഎസ് പൗരന്മാർക്ക് നിർദേശം
text_fieldsവാഷിങ്ടൺ: ഗൾഫ് രാജ്യങ്ങളടക്കം 16 രാജ്യങ്ങളിൽനിന്ന് ഉടൻ തന്നെ മടങ്ങണമെന്ന് തങ്ങളുടെ പൗരന്മാരോട് അമേരിക്ക. സുരക്ഷാ ഭീഷണി കാരണം മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽനിന്ന് ഉടൻ ഒഴിവാകണമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് കോൺസുലാർ അഫയേഴ്‌സ് അസി. സെക്രട്ടറി മോറ നംദാർ യു.എസ് പൗരന്മാരോട് അഭ്യർഥിച്ചു.
ബഹ്‌റൈൻ, ഈജിപ്ത്, ഇറാൻ, ഇറാഖ്, ഇസ്രായേൽ, അധിനിവേശ വെസ്റ്റ് ബാങ്ക്, ഗസ്സ, ജോർഡൻ, കുവൈത്ത്, ലബനാൻ, ഒമാൻ, ഖത്തർ, സൗദി അറേബ്യ, സിറിയ, യു.എ.ഇ, യമൻ എന്നീ രാജ്യങ്ങളിൽ നിന്നാണ് ഒഴിയാൻ നിർദേശം നൽകിയത്.
സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ അമേരിക്കൻ എംബസിക്ക് നേരെ ഇന്നലെ രണ്ട് ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം നടന്നിരുന്നു. ആക്രമണത്തെത്തുടർന്ന് എംബസി കെട്ടിടത്തിൽ ചെറിയ രീതിയിലുള്ള തീപിടുത്തമുണ്ടാവുകയും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. എന്നാൽ വലിയ തോതിലുള്ള അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് വക്താവ് വ്യക്തമാക്കി.
ആക്രമണത്തോടു പ്രതികരിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, റിയാദിലെ എംബസിക്ക് നേരെയുണ്ടായ ആക്രമണത്തിനും ഇറാനുമായുള്ള സംഘർഷത്തിനിടെ യുഎസ് സൈനികർ കൊല്ലപ്പെട്ടതിനും ഉചിതമായ മറുപടി ഉടൻ ഉണ്ടാകുമെന്ന് അറിയിച്ചു.
റിയാദ് മേഖലയിലെ അമീർ സുൽത്താൻ എയർബേസിന് സമീപം എത്തിയ അഞ്ച് ഡ്രോണുകളും കിഴക്കൻ പ്രവിശ്യയിലെ റാസ് തനൂറ റിഫൈനറി ലക്ഷ്യമിട്ടെത്തിയ രണ്ട് ഡ്രോണുകളും തിങ്കളാഴ്ച സൗദി അറേബ്യ തകർത്തിരുന്നു. ഇതിന് പിന്നാലെയാണ് എംബസിക്ക് നേരെയുള്ള നീക്കമുണ്ടായത്.
അതിനിടെ, ഇസ്രായേൽ -അമേരിക്കൻ സേന നടത്തുന്ന മനുഷ്യക്കുരുതിയിൽ ഇറാനിലും ലബനാനിലും മരണസംഖ്യ 600 കവിഞ്ഞു. ഇറാൻ ദേശീയ ചാനലിന് നേരെയും ഇന്നലെ ആക്രമണം നടത്തി. തെഹ്‌റാനിലും ബെയ്‌റൂത്തിലും ഇസ്രായേൽ സൈന്യം ആക്രമണം തുടരുകയാണ്. ഇറാനെതിരായ സൈനിക നടപടി നാല് ആഴ്ചയോളം നീണ്ടുനിൽക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. തെഹ്‌റാന്റെ മിസൈൽ, ആണവ ശേഷികൾ നശിപ്പിക്കാൻ വാഷിങ്ടൺ ആവശ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, ഗൾഫിലുടനീളമുള്ള ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾ ഇറാൻ ആക്രമിച്ചു. ഇത് ആഗോള എണ്ണ, പ്രകൃതി വാതക വില കുത്തനെ ഉയർത്തി. ഖത്തർ സർക്കാർ ഉടമസ്ഥതയിലുള്ള പെട്രോളിയം കമ്പനിയുടെ രണ്ട് പ്ലാന്റുകൾ ആക്രമിച്ചതിനെത്തുടർന്ന് എല്ലാ ദ്രവീകൃത പ്രകൃതിവാതക ഉൽപാദനവും നിർത്തിവെച്ചു.
ലോകത്തിലെ എണ്ണ ഉപഭോഗത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് അടച്ചതായും ജലപാതയിലൂടെ കടന്നുപോകാൻ ശ്രമിക്കുന്ന ഏതൊരു കപ്പലും ആക്രമിക്കുമെന്നും ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) മുന്നറിയിപ്പ് നൽകി.
ഇസ്രായേലിന് നേരെയുള്ള തിരിച്ചടി ഇറാൻ തുടരുകയാണ്. പടിഞ്ഞാറൻ ജറുസലേം, തെൽ അവീവ്, എയ്‌ലാത്ത് എന്നിവിടങ്ങളിൽ മിസൈൽ ആക്രമണം ഉണ്ടായതായി ഇസ്രായേൽ സൈന്യം റിപ്പോർട്ട് ചെയ്യുന്നു. ഇതുവരെ ഇസ്രായേലിൽ കുറഞ്ഞത് 10 പേർ കൊല്ലപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

