നാറ്റോയിൽ ഭിന്നത രൂക്ഷം; ജർമനിയിൽനിന്ന് യു.എസ് 5000 സൈനികരെ പിൻവലിക്കും
text_fieldsവാഷിങ്ടൺ: ഇറാൻ യുദ്ധത്തെചൊല്ലി സൈനിക സഖ്യമായ നാറ്റോയിൽ ഭിന്നത രൂക്ഷമാകുന്നു. ജർമനിയിൽനിന്ന് അടുത്ത ഒരു വർഷത്തിനുള്ളിൽ 5000 അമേരിക്കൻ സൈനികരെ പിൻവലിക്കാൻ പെന്‍റഗൺ ഉത്തരവിട്ടു.
ഇറാനെതിരായ യുദ്ധത്തിൽ സഹായിക്കാത്ത നാറ്റോ അംഗരാജ്യങ്ങളോടുള്ള ട്രംപിന്‍റെ പ്രതികാര നടപടിയുടെ ഭാഗമാണിത്. നേരത്തെ, സ്പെയിനിനെ നാറ്റോയിൽനിന്ന് പുറത്താക്കാൻ നടപടിയെടുക്കുമെന്ന് പെന്റഗൺ അവരുടെ ഉദ്യോഗസ്ഥർക്കയച്ച ഇ-മെയിലിൽ പറഞ്ഞിരുന്നു. ജർമൻ ചാൻസലർ ഫ്രെഡറിക് മെർസുമായി നിലനിൽക്കുന്ന തർക്കങ്ങൾക്കിടയിലാണ് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഈ നിർണായക നീക്കം. ഇറാൻ യുദ്ധത്തിൽ അമേരിക്കൻ നിലപാടിനെ മെർസ് ശക്തമായി വിമർശിച്ചിരുന്നു. ഇറാൻ യുദ്ധത്തിൽനിന്ന് പുറത്തുകടക്കാൻ യു.എസിന് കൃത്യമായ പദ്ധതികളൊന്നുമില്ലെന്നായിരുന്നു മെർസ് പറഞ്ഞത്. പിന്നാലെ നാറ്റോ സഖ്യകക്ഷിയായ ജർമനിയിൽനിന്ന് സൈന്യത്തെ പിൻവലിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.
യൂറോപ്പിലെ സൈനിക വിന്യാസത്തെക്കുറിച്ചുള്ള സമഗ്രമായ പുനപരിശോധനക്ക് ശേഷമാണ് പുതിയ തീരുമാനമെന്ന് പെന്റഗൺ വക്താവ് സീൻ പാർനെൽ പ്രസ്താവനയിൽ അറിയിച്ചു. നിലവിൽ 36,000 അമേരിക്കൻ സൈനികരാണ് ജർമനിയിലുള്ളത്. ഇതിന്റെ 14 ശതമാനം സൈനികരെയാണ് പിൻവലിക്കാൻ ഉത്തരവിട്ടത്. റാംസ്റ്റൈൻ എയർ ബേസ്, മെഡിക്കൽ സെന്ററുകൾ, ആണവ മിസൈൽ കേന്ദ്രങ്ങൾ തുടങ്ങി നിരവധി സുപ്രധാന അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ജർമനിയിലുണ്ട്. അതേസമയം, സൈന്യത്തെ പിൻവലിക്കാനുള്ള തീരുമാനത്തിനെതിരെ അമേരിക്കൻ കോൺഗ്രസിലെ ഡെമോക്രാറ്റ് പ്രതിനിധികൾ രംഗത്തെത്തി. ഈ നീക്കം റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന് ഗുണകരമാകുമെന്നും അമേരിക്കയുടെ സുരക്ഷാ താൽപര്യങ്ങളെ ദുർബലപ്പെടുത്തുമെന്നും അവർ ആരോപിക്കുന്നു.
ഇറാനെ ആക്രമിക്കുന്നതിന് സ്പെയിനിലെ വ്യോമ, നാവിക താവളങ്ങൾ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് സ്പെയിനെ നാറ്റോയിൽനിന്ന് പുറത്താക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടത്. യുദ്ധത്തെ പിന്തുണക്കില്ലെന്നും ഹുർമുസിലെ യു.എസിന്റെ നാവിക ഉപരോധത്തിൽ സഹകരിക്കില്ലെന്നും ബ്രിട്ടനും പറഞ്ഞിരുന്നു. പ്രതികാരനടപടിയുടെ ഭാഗമായി ഫാക്‌ലാൻഡ് ദ്വീപുകൾക്കുമേൽ ബ്രിട്ടന്‍റെ അവകാശം അംഗീകരിക്കുന്ന യു.എസ് നിലപാട് പുനഃപരിശോധിക്കാനുള്ള നടപടികൾ തുടങ്ങി. അർജന്റീനയും അവകാശവാദമുന്നയിക്കുന്ന ദ്വീപാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

