Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശക്തമായ പ്രതിഷേധങ്ങൾക്കിടയിലും ഇസ്രായേലിന് 2.8 ബില്യൺ ഡോളറിന്റെ ആയുധങ്ങൾ നൽകാൻ അമേരിക്ക

text_fields
bookmark_border
File photo of US President Donald Trump and Israeli Prime Minister Benjamin Netanyahu.
cancel
camera_alt

ബെഞ്ചമിൻ നെതന്യാഹു, ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ: ഗസ്സയിൽ സാധാരണക്കാരുടെ കൂട്ടമരണങ്ങൾക്കും പട്ടിണിക്കും എതിരെ അന്താരാഷ്ട്ര തലത്തിൽ കടുത്ത പ്രതിഷേധം പുകയുന്നതിനിടെ, ഇസ്രയേലിന് 2.8 ബില്യൺ യു.എസ് ഡോളറിന്റെ (ഏകദേശം 23,000 കോടിയിലധികം രൂപ) കൂറ്റൻ ആയുധ പാക്കേജ് അനുവദിക്കാൻ അമേരിക്കൻ ഭരണകൂടം ഒരുങ്ങുന്നു. 40,000 അത്യാധുനിക ഹെവി ബോംബുകൾ ഉൾപ്പെടുന്ന ഈ ഇടപാടിന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം തത്വത്തിൽ അംഗീകാരം നൽകിയതായി വാഷിംഗ്ടൺ പോസ്റ്റ് ഉൾപ്പെടെയുള്ള പ്രമുഖ യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പാശ്ചാത്യ സൈനിക ആയുധശേഖരത്തിലെ ഏറ്റവും വിനാശകരമായ ബോംബുകളാണ് ഈ പാക്കേജിലൂടെ ഇസ്രയേലിന്റെ കൈകളിലെത്തുന്നത്. 2,000 പൗണ്ട് (ഏകദേശം 900 കിലോഗ്രാം) ഭാരമുള്ള 20,000 എം.കെ-84 ബോംബുകൾ, 20,000 ബി.എൽ.യു-117 ബോംബുകൾ, 20,000 ഐ-2000 പെനട്രേറ്റർ വാർഹെഡുകൾ എന്നിവ ഉൾപ്പെടുന്നതാണ് ഈ വൻ സൈനിക സഹായം. അമേരിക്കൻ നികുതിപ്പണം ഉപയോഗിച്ച് നടപ്പിലാക്കുന്ന ഫോറിൻ മിലിട്ടറി ഫിനാൻസിംഗ് (എഫ്.എം.എഫ്) വഴിയാണ് ഈ ആയുധ ഇടപാടിന് പണം കണ്ടെത്തുന്നത്. ജനസാന്ദ്രതയേറിയ ഗസ്സയിലെ സാധാരണക്കാരുടെ ജീവന് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി മുൻ പ്രസിഡന്റ് ജോ ബൈഡൻ നിർത്തിവെച്ചിരുന്ന 2,000 പൗണ്ട് ബോംബുകളുടെ കൈമാറ്റമാണ് ട്രംപ് പൂർണമായും പുനഃസ്ഥാപിച്ചത്.

ഇറാനുമായുള്ള യുദ്ധത്തെത്തുടർന്ന് സ്വന്തം സൈന്യത്തിന്റെ ആയുധശേഖരത്തിൽ കടുത്ത ക്ഷാമം നേരിടുന്നുണ്ടെന്ന ആശങ്കകൾക്കിടയിലാണ് ട്രംപ് ഭരണകൂടം ഇസ്രയേലിന് നിർലോഭമായ സൈനിക പിന്തുണ തുടരുന്നത്. അന്താരാഷ്ട്ര സമൂഹവും ഐക്യരാഷ്ട്രസഭയും ഗസ്സയിലെ വംശഹത്യയ്ക്കെതിരെ ഉപരോധങ്ങളും നയതന്ത്ര സമ്മർദ്ദങ്ങളും ശക്തമാക്കുമ്പോഴും, ബെഞ്ചമിൻ നെതന്യാഹു സർക്കാരിന് അമേരിക്ക നൽകുന്ന തുറന്ന ആയുധ പിന്തുണ മിഡിൽ ഈസ്റ്റിലെ സംഘർഷം വീണ്ടും സങ്കീർണമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഗസ്സയിൽ ഇസ്രയേൽ സൈന്യം നടത്തുന്ന നരനായാട്ടിന് യു.എസ് നികുതിപ്പണം ആയുധങ്ങളായി മാറ്റുന്നതിനെതിരെ ഡെമോക്രാറ്റിക് പാർട്ടിയിലെ പുരോഗമന പക്ഷം വാഷിംഗ്ടണിൽ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ പരസ്യമായി ലംഘിക്കപ്പെടുന്ന സാഹചര്യത്തിൽ ആയുധ വിതരണത്തിന് നിയന്ത്രണമേർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി സെനറ്റർമാർ പ്രമേയങ്ങൾ കൊണ്ടുവന്നെങ്കിലും, റിപ്പബ്ലിക്കൻ ഭൂരിപക്ഷത്തിന്റെയും ട്രംപ് ഭരണകൂടത്തിന്റെയും പൂർണ പിന്തുണയോടെ ഈ പ്രതിരോധങ്ങളെയെല്ലാം നിഷ്പ്രഭമാക്കിക്കൊണ്ടാണ് ആയുധ ഇടപാട് വേഗത്തിൽ പാസാക്കാൻ നീക്കം നടക്കുന്നത്.

ബ്രിട്ടൻ ഉൾപ്പെടെയുള്ള പരമ്പരാഗത പാശ്ചാത്യ സഖ്യകക്ഷികൾ ഇസ്രയേൽ അനധികൃത കുടിയേറ്റ മേഖലകൾക്ക് മേൽ വ്യാപാര ഉപരോധങ്ങൾ പ്രഖ്യാപിക്കുകയും, അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ (ഐ.സി.ജെ) മുന്നറിയിപ്പുകൾ ഗൗരവത്തിലെടുക്കുകയും ചെയ്യുന്ന ഘട്ടത്തിലാണ് അമേരിക്ക മാത്രം നെതന്യാഹു ഭരണകൂടത്തിന് പൂർണ സൈനിക രക്ഷാകവചം തീർക്കുന്നത്. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാനും ഇസ്രയേലിന് മേൽ ഉപരോധം ഏർപ്പെടുത്താനും യൂറോപ്യൻ രാജ്യങ്ങൾ തയ്യാറെടുക്കുമ്പോൾ, വാഷിംഗ്ടണിന്റെ ഈ തുറന്ന പിന്തുണ അമേരിക്കയെ യൂറോപ്യൻ സഖ്യകക്ഷികളിൽ നിന്നും ഗ്ലോബൽ സൗത്ത് രാജ്യങ്ങളിൽ നിന്നും കൂടുതൽ നയതന്ത്രപരമായി ഒറ്റപ്പെടുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - US Set to Approve USD 2.8 Billion Arms Package for Israel, Including 40,000 Heavy Bombs
Next Story