യു.എസ് ഒടുവിൽ സമ്മതിച്ചു, 300 മില്യൺ ഡോളറിന്‍റെ റഡാർ സംവിധാനം ഇറാൻ തകർത്തു
text_fieldsവാഷിങ്ടൺ: യു.എസിന്റെ നിർണായക റഡാർ സംവിധാനം ഇറാൻ തകർത്തുവെന്ന് അമേരിക്ക ഒടുവിൽ സ്ഥിരീകരിച്ചു. ഗൾഫിലെ യു.എസ് മിസൈൽ പ്രതിരോധ സംവിധാനങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതും 300 മില്യൺ ഡോളർ വിലമതിക്കുന്നതുമായ ഥാഡ് (THAAD) റഡാർ മിസൈൽ പ്രതിരോധ സംവിധാനമാണ് ഇറാന്റെ ആക്രമണത്തിൽ തകർന്നത്. ഇത് മേഖലയിലെ പ്രതിരോധസംവിധാനം ദുർബലപ്പെടുത്താൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഥാഡ് മിസൈൽ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിക്കുന്ന റഡാറും അനുബന്ധ ഉപകരണങ്ങളും ജോർഡനിലെ മുവഫഖ് സൽതി എയർബേസിൽ വെച്ചാണ് തകർക്കപ്പെട്ടത്. ഫെബ്രുവരി 28നാണ് യു.എസും ഇസ്രായേലും ഇറാനിൽ ആക്രമണം നടത്തിയത്. ഇറാൻ പ്രത്യാക്രമണം തുടങ്ങി ആദ്യ ദിവസങ്ങളിൽതന്നെ ഥാഡും തകർക്കപ്പെട്ടതായി നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, ഒരാഴ്ച കഴിഞ്ഞാണ് സംഭവം യു.എസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഗൾഫ് മേഖലയിൽ ഇറാന്റെ പ്രത്യാക്രമണങ്ങളെ ചെറുക്കുന്നതിൽ ഈ റഡാറിന്റെ പങ്ക് ചെറുതായിരുന്നില്ല.
ഫൗണ്ടേഷൻ ഫോർ ദ ഡിഫൻസ് ഓഫ് ഡെമോക്രസീസ് ഡേറ്റ അനുസരിച്ച് ജോർഡനിൽ രണ്ട് തവണയാണ് ഇറാൻ ആക്രമണം നടത്തിയത്. ഫെബ്രുവരി 28നും മാർച്ച് മൂന്നിനും. രണ്ട് ആക്രമണങ്ങളും പ്രതിരോധിച്ചുവെന്നായിരുന്നു ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്നാൽ, ഇതിലൊന്നിൽ യു.എസിന് വലിയ നാശം സംഭവിച്ചുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ഥാഡ് തകർക്കപ്പെട്ടാൽ അത് ഗൾഫ് മേഖലയുടെ സുരക്ഷക്ക് വൻ ഭീഷണിയായിരിക്കുമെന്നും വിലയിരുത്തപ്പെടുന്നു. അതേസമയം, സമാനമായ മറ്റു റഡാർ സംവിധാനങ്ങൾ യു.എസിന്റേതായി ഗൾഫ് രാജ്യങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്.
2008ലാണ് ഥാഡ് റഡാർ യു.എസ് വികസിപ്പിച്ചത്. യു.എസ് ടെർമിനൽ ഹൈ ആൾട്ടിറ്റ്യൂഡ് ഏരിയ ഡിഫൻസ് എന്നതിന്റെ ചുരുക്കെഴുത്താണ് ഥാഡ്. യു.എ.ഇ, ഇസ്രായേൽ, റുമേനിയ, ദ. കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ ഥാഡ് റഡാറുകൾ പ്രവർത്തിക്കുന്നുണ്ട്. അതിനിടെ, ഇസ്രായേലിന് 15.18 കോടി ഡോളറിന്റെ (1,395 കോടി രൂപ) ആയുധങ്ങൾ അമേരിക്ക അടിയന്തരമായി കൈമാറും. പശ്ചിമേഷ്യയിൽ യുദ്ധം ശക്തമാകുന്നതിനിടെ ഇസ്രായേലിന്റെ അടിയന്തര ആവശ്യം പരിഗണിച്ചാണ് നടപടിയെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ വിശദീകരണം. ‘‘മേൽപറഞ്ഞ പ്രതിരോധ സാമഗ്രികളും സേവനങ്ങളും ഇസ്രായേൽ സർക്കാറിന് അടിയന്തരമായി വിൽക്കേണ്ട സാഹചര്യം നിലവിലുണ്ടെന്നും, ഇത് യു.എസിന്റെ ദേശീയ സുരക്ഷാ താൽപര്യങ്ങൾക്ക് അനിവാര്യമാണെന്നും’ സ്റ്റേറ്റ് വകുപ്പ് വിശദീകരണം നൽകി.
470 കിലോഗ്രാംവരെ ഭാരമുള്ള ബോംബുകളുടെ ബോഡികൾക്ക് പുറമെ ആവശ്യമായ എൻജിനീയർ, ലൊജിസ്റ്റിക്സ്, സാങ്കേതിക സഹായവും വിൽപനയുടെ ഭാഗമാണ്. അടിയന്തര അനുമതിയായതിനാൽ യു.എസ് കോൺഗ്രസ് അനുമതി ആവശ്യമില്ല. യു.എസ് കമ്പനിയായ റെപ്കോണാകും ഇവ നൽകുക. നിലവിൽ യു.എസ് സേനയുടെ കൈവശമുള്ളവ ആദ്യഘട്ടത്തിൽ നൽകും.
ഇറാൻ ഭീഷണികളെ പ്രതിരോധിക്കാൻ ഈ ബോംബുകൾ ഇസ്രായേലിനെ സഹായിക്കുമെന്നാണ് പ്രതീക്ഷയെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അതിനിടെ, യു.എസിലെ ആയുധ നിർമാണ കമ്പനികൾ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആയുധ നിർമാണം നാലിരട്ടിയാക്കും. പ്രസിഡന്റ് ട്രംപാണ് ഇക്കാര്യം സമൂഹമാധ്യമത്തിൽ അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

