Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇറാനെ തകർക്കാൻ പുതിയ...

ഇറാനെ തകർക്കാൻ പുതിയ വഴികൾ വേണം; സൈനിക അനലിസ്റ്റുകളോട് മാർഗങ്ങൾ തേടി യു.എസ് സൈന്യം

text_fields
bookmark_border
ഇറാനെ തകർക്കാൻ പുതിയ വഴികൾ വേണം;  സൈനിക അനലിസ്റ്റുകളോട് മാർഗങ്ങൾ തേടി യു.എസ്  സൈന്യം
cancel

വാഷിങ്ടൺ: അഞ്ച് മാസം പിന്നിട്ട മിഡിൽ ഈസ്റ്റ് യുദ്ധത്തിൽ നിർണായക വഴിത്തിരിവുകൾ. ഇറാന് സമാധാന കരാറിലെത്താൻ ഇത് അവസാന അവസരമാണെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കർശന മുന്നറിയിപ്പ് നൽകി. അതേസമയം, ഇറാന് മേൽ സമ്മർദം ശക്തമാക്കാൻ പരമ്പരാഗത മാർഗ്ഗങ്ങൾക്ക് പുറമെ പുതിയതും സർഗാത്മകവുമായ ശിക്ഷാമാർഗ്ഗങ്ങൾ കണ്ടെത്താൻ യു.എസ് സൈനിക നേതൃത്വം തങ്ങളുടെ അനലിസ്റ്റുകളോട് ആവശ്യപ്പെട്ടു.

യു.എസ് സെൻട്രൽ കമാൻഡ് ഇന്റലിജൻസ് വിഭാഗത്തിലെ ഉയർന്ന ഉദ്യോഗസ്ഥൻ സൈനിക അനലിസ്റ്റുകൾക്ക് അയച്ച ഇമെയിൽ സന്ദേശത്തിലാണ് പുതിയ ആശയങ്ങൾ തേടിയത്. ഇത്തരത്തിലുള്ള അന്വേഷണങ്ങൾ ഇമെയിൽ വഴി ലഭിക്കുന്നത് അസാധാരണമാണെന്ന് സൈനിക ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

തങ്ങൾക്ക് അനുകൂലമായ വ്യവസ്ഥകളുള്ള ഒരു കരാറിലെത്താൻ ഇറാനെ സമ്മർദ്ദത്തിലാക്കാൻ ട്രംപ് ഭരണകൂടത്തിന് പരിമിതമായ മാർഗ്ഗങ്ങൾ മാത്രമേയുള്ളൂ എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇതിനിടയിൽ, കുവൈത്തിലെ യു.എസ് സൈനിക താവളത്തിന് നേരെ ഇറാൻ റെവല്യൂഷണറി ഗാർഡ്സ് (IRGC) മൂന്ന് ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയതായി 'ജെറുസലേം പോസ്റ്റ്' റിപ്പോർട്ട് ചെയ്തു.

ഫെബ്രുവരി 28ന് യു.എസും ഇസ്രായേലും ചേർന്ന് സംയുക്ത ആക്രമണം ആരംഭിച്ചതുമുതൽ അമേരിക്ക തെഹ്‌റാനുമെതിരെ കടുത്ത ആക്രമണങ്ങൾ തുടരുകയാണ്. ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ ആക്രമണത്തിന് യു.എസ് പദ്ധതിയിട്ടിരുന്നെങ്കിലും, മേഖലയിലെ സഖ്യകക്ഷികളുടെ അഭ്യർത്ഥന മാനിച്ച് ട്രംപ് അത് താൽക്കാലികമായി നിർത്തിവെക്കുകയായിരുന്നു.

ഇറാനിലെ ഭൂഗർഭ ആണവനിലയങ്ങൾ മിസൈലുകൾ കൊണ്ടോ ബോംബുകൾ കൊണ്ടോ മാത്രം പൂർണ്ണമായി തകർക്കാൻ പ്രയാസമാണെന്നും, അതിനായി വൻ അപകടസാധ്യതയുള്ള ഗ്രൗണ്ട് ഫോഴ്സിനെ വിന്യസിക്കേണ്ടി വരുമെന്നും സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നു. ഇതുവരെയുള്ള മിഡിൽ ഈസ്റ്റ് യുദ്ധത്തിൽ 18 യു.എസ് സർവീസ് അംഗങ്ങൾക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്.

സൗദി അറേബ്യ, യു.എഇ, ഖത്തർ തുടങ്ങിയ രാജ്യങ്ങളുടെ അഭ്യർത്ഥന പ്രകാരമാണ് സമാധാന ചർച്ചകൾ നടക്കുന്നതെന്നും, നല്ലൊരു കരാർ ഒപ്പിടാനുള്ള അവസാന അവസരമാണിതെന്നും ട്രംപ് വ്യക്തമാക്കുന്നു. ഹുർമുസ് കടലിടുക്കിന്റെ സുഗമമായ പ്രവർത്തനവും ഇറാന്റെ ആണവനിരായുധീകരണവുമാണ് ഈ കരാറിലൂടെ ലക്ഷ്യമിടുന്നത്.

എന്നാൽ, യു.എസുമായി യാതൊരുവിധ ചർച്ചകളും നടക്കുന്നില്ലെന്നും അത്തരത്തിലുള്ള മീറ്റിങ്ങുകൾ നിശ്ചയിച്ചിട്ടില്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഘായി വ്യക്തമാക്കി. വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇറാഖിൽ മതപരമായ തീർത്ഥാടനത്തിലാണെന്നും അദ്ദേഹം അറിയിച്ചു. ഒമാനുമായി ഹുർമുസ് കടലിടുക്കിന്റെ നടത്തിപ്പിനെക്കുറിച്ച് മാത്രമാണ് നിലവിൽ ചർച്ചകൾ നടക്കുന്നതെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.

ഇറാന്റെ ഈ നിലപാടിനെതിരെ രൂക്ഷ പ്രതികരണവുമായി ട്രംപ് രംഗത്തെത്തി. ഇറാന്റെ നേതൃത്വം "അവിശ്വസനീയമാംവിധം ഇരട്ടത്താപ്പ്" കാണിക്കുന്നുവെന്ന് അദ്ദേഹം വിമർശിച്ചു. ഹുർമുസ് കടലിടുക്കിന്റെ പൂർണ്ണ നിയന്ത്രണം യു.എസ് നാവികസേനയുടെ കൈയിലാണെന്നും, കരാറോ പൂർണ്ണ കീഴടങ്ങലോ ഇല്ലാതെ ഒന്നും കടന്നുപോവില്ലെന്നും ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിലൂടെ മുന്നറിയിപ്പ് നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:us militaryStrait of HormuzDonald TrumpUS Central Command
News Summary - സൈനിക അനലിസ്റ്റുകളോട് മാർഗങ്ങൾ തേടി യു.എസ്. സൈന്യം
Next Story