യു.എസ്. ഉപരോധ ബിൽ: ഇന്ത്യക്കും പണിവരുന്നു; 100 ശതമാനം തീരുവ ഭീഷണി
text_fieldsവാഷിങ്ടൺ: റഷ്യക്കെതിരെ ഉപരോധം ശക്തമാക്കുന്നതിനായി യു.എസ് സെനറ്റ് പരിഗണിക്കുന്ന പുതിയ ബിൽ പാസായാൽ ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ വൻ സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വരുമെന്ന് ആശങ്ക. റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ 100 ശതമാനംവരെ തീരുവ ചുമത്താൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് അധികാരം നൽകുന്നതാണ് നിർദ്ദിഷ്ട നിയമനിർമാണം. റഷ്യൻ വരുമാനം തടയുന്നതിലൂടെ യുക്രെയ്ൻ അധിനിവേശം അവസാനിപ്പിക്കാൻ സമ്മർദ്ദം ചെലുത്തുകയാണ് ബില്ലിന്റെ പ്രധാന ലക്ഷ്യം.
സെനറ്റിൽ വോട്ടെടുപ്പിന് എത്തുന്ന ഈ പ്രാരംഭ ബിൽ, പാർലമെന്റിന്റെ ഇരുസഭകളും (സെനറ്റും ജനപ്രതിനിധി സഭയും) പാസാക്കി പ്രസിഡന്റ് ഒപ്പുവെച്ചാൽ മാത്രമേ നിയമമാകൂ. ‘ലിൻഡ്സെ ഒ. ഗ്രഹാം സാങ്ഷനിങ് റഷ്യ ആൻഡ് ഇറാൻ ആക്ട് 2026’ എന്ന് പുനർനാമകരണം ചെയ്ത ഈ ബില്ലിൽ, ഇറാനെതിരെയുള്ള ഉപരോധ നടപടികളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇറാന്റെ ആണവ പദ്ധതികളെയും തീവ്രവാദ പ്രവർത്തനങ്ങളെയും തടയിടുക എന്നതും ഇതിന്റെ ലക്ഷ്യമാണ്.
2022ൽ യുക്രെയ്ൻ യുദ്ധം ആരംഭിച്ചത് മുതൽ റഷ്യയിൽ നിന്ന് വൻതോതിൽ വിലക്കുറവിൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇന്ത്യക്ക് പുറമെ ചൈന, ജപ്പാൻ, ചില യൂറോപ്യൻ യൂനിയൻ രാജ്യങ്ങൾ എന്നിവയും റഷ്യൻ ഊർജ്ജത്തെ വൻതോതിൽ ആശ്രയിക്കുന്നുണ്ട്. ബിൽ നിയമമായാൽ ഇന്ത്യയിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് യു.എസ്. വിപണിയിൽ 100 ശതമാനം വരെ ഉയർന്ന തീരുവ നേരിടേണ്ടി വന്നേക്കാം. ഇത് ന്യൂഡൽഹിയും വാഷിങ്ടണും തമ്മിലുള്ള വ്യാപാര ബന്ധത്തെ സങ്കീർണമാക്കും.
എങ്കിലും, തീരുവ ചുമത്തുന്നത് സ്വയംഭരണാധികാരമുള്ള തീരുമാനമായിരിക്കും. സാഹചര്യങ്ങൾക്കനുസരിച്ച് തീരുവ ഏർപ്പെടുത്താനോ ഒഴിവാക്കാനോ ഉള്ള വിവേചനാധികാരം അമേരിക്കൻ പ്രസിഡന്റിനായിരിക്കും.
അടുത്തിടെ അന്തരിച്ച യുക്രെയ്ൻ അനുകൂലിയായ യു.എസ്. സെനറ്റർ ലിൻഡ്സെ ഗ്രഹാമിന്റെ സ്മരണാർഥമാണ് ബിൽ മുന്നോട്ട് കൊണ്ടുപോകുന്നത്. ഗ്രഹാമിന്റെ സംസ്കാരച്ചടങ്ങിലും തുടർന്ന് യു.എസ്. ജനപ്രതിനിധികളുമായും പ്രസിഡന്റ് ട്രംപുമായുള്ള കൂടിക്കാഴ്ചകൾക്കുമായി യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കി വാഷിങ്ടണിലെത്തിയിട്ടുണ്ട്.
അതേസമയം, ഡെമോക്രാറ്റിക് ജനപ്രതിനിധികളിൽ ചിലർ ബില്ലിനെതിരെ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. പ്രസിഡന്റിന് അനിയന്ത്രിതമായ തീരുവ അധികാരങ്ങൾ നൽകുന്നത് യു.എസ്. സഖ്യകക്ഷികളെ പ്രതികൂലമായി ബാധിക്കുമെന്നും അമേരിക്കയിലെ ഉപഭോക്താക്കൾക്ക് സാധനവില വർധിക്കാൻ കാരണമാകുമെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. ഇത് ബിൽ കോൺഗ്രസിൽ പൂർണ്ണമായി പാസാക്കിയെടുക്കുന്നതിന് തടസ്സമായേക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

