ഇറാനുമായുള്ള യുദ്ധം നിർത്തുന്നു? സംഘർഷം ഏതാണ്ട് അവസാനിക്കാറായെന്ന് ട്രംപ്, ഹുർമുസ് ഉപരോധം തുടരുന്നു
text_fieldsവാഷിങ്ടൺ: ഹുർമുസ് കടലിടുക്കിലെ ഉപരോധം വലിയ ആശങ്ക സൃഷ്ടിക്കുന്നതിനിടെ ഇറാനുമായുള്ള യുദ്ധം ഏതാണ്ട് അവസാനിക്കാറായെന്ന് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഫോക്സ് ബിസിനസ്സ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇതുമായി ബന്ധപ്പെട്ട സൂചന നൽകിയത്. ഇറാൻ-യു.എസ് രണ്ടാംഘട്ട ചർച്ചകൾ ഉടൻ പുനരാരംഭിക്കുമെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.
യുദ്ധം അവസാനിച്ചോ എന്ന് അവതാരിക നേരിട്ട് ചോദിക്കുമ്പോൾ, സ്ഥിതിഗതികൾ പരിഹാരത്തിലേക്ക് നീങ്ങുകയാണെന്നാണ് ട്രംപ് മറുപടി നൽകുന്നത്. അഭിമുഖത്തിന്‍റെ പൂർണരൂപം പുറത്തുവന്നിട്ടില്ല. ‘ഇത് ഏറെക്കുറെ അവസാനത്തോടടുക്കുകയാണെന്ന് ഞാൻ കരുതുന്നു, അവസാനത്തോട് വളരെ അടുത്തെത്തിയിരിക്കുന്നു’ -ട്രംപ് പറഞ്ഞു. യു.എസ് ഹുർമുസ് കടലിടുക്കിലെ ഉപരോധവും മേഖലയിൽ വൻ സൈനിക വിന്യാസവും തുടരുന്നതിനിടെയാണ് ട്രംപിന്‍റെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്. അഭിമുഖത്തിൽ ഇറാനെതിരായ സൈനിക നടപടിയെയും ട്രംപ് ന്യായീകരിക്കുന്നുണ്ട്. ആണവായുധ ഭീഷണി തടയാൻ സൈനിക നടപടി അനിവാര്യമായിരുന്നെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. ഇറാൻ ആണവായുധശേഷി കൈവരിക്കുന്നത് തടയുകയായിരുന്നു ലക്ഷ്യം. താൻ അത് ചെയ്തിരുന്നില്ലെങ്കിൽ ഇപ്പോൾ ഇറാന്‍റെ കൈയിൽ ആണവായുധം ഉണ്ടാകുമായിരുന്നെന്നും ട്രംപ് വ്യക്തമാക്കി.
‘അവർക്ക് ആണവായുധം ഉണ്ടായിരുന്നെങ്കിൽ, നിങ്ങൾ അവിടെ എല്ലാവരെയും സർ എന്ന് വിളിക്കേണ്ടി വരുമായിരുന്നു. നിങ്ങളാരും അത് ആഗ്രഹിക്കുന്നില്ല’ -ട്രംപ് പ്രതികരിച്ചു. അതേസമയം, ഇറാൻ ആണവായുധം നിർമിക്കുന്നതിന്റെ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി പലതവണ വ്യക്തമാക്കിയതാണ്. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ പാകിസ്താൻ താലസ്ഥാനമായ ഇസ്‍ലാമാബാദിൽ ഇറാനുമായുള്ള ചർച്ചകൾ നടന്നേക്കുമെന്നാണ് ട്രംപ് ട്രൂത്ത് സോഷ്യൽ മീഡിയയിൽ സൂചിപ്പിച്ചത്. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ നിർണായകമായ ചില നീക്കങ്ങൾ നടന്നേക്കാമെന്നും ചർച്ചകളുമായി മുന്നോട്ട് പോകാനാണ് തങ്ങൾ താൽപര്യപ്പെടുന്നതെന്നും ട്രംപ് പറഞ്ഞു.
കഴിഞ്ഞയാഴ്ച വെടിനിർത്തൽ ഉടമ്പടികളിൽ ധാരണയാകാതെ ചർച്ച അലസിപ്പിരിഞ്ഞിരുന്നു. നേരത്തെ, ചർച്ചക്ക് മധ്യസ്ഥത വഹിച്ച പാകിസ്താനും കൂടെനിന്ന തുർക്കിയ, ഈജിപ്ത്, സൗദി അറേബ്യ എന്നീ രാജ്യങ്ങളും കഴിഞ്ഞദിവസങ്ങളിൽ നടത്തിയ നീക്കങ്ങൾക്കൊടുവിലാണ് ഇരു കക്ഷികളെയും ഒരിക്കൽകുടി നേരിട്ടുള്ള ചർച്ചയിലേക്ക് കൊണ്ടുവരാനുള്ള ശ്രമം വിജയത്തിലേക്കടുത്തത്. ഇസ്‍ലാമാബാദ് ചർച്ചയിൽ യു.എസ് സംഘത്തെ നയിച്ച വൈസ് പ്രസിഡന്റ് ജെ.ഡി വാൻസനും അടുത്തയാഴ്ച ചർച്ച നടന്നേക്കുമെന്ന സൂചന നൽകി. അതേസമയം, വിഷയത്തിൽ ഇറാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. നിലവിലുള്ള വെടിനിർത്തൽ കരാർ അവസാനിക്കാൻ ഒരാഴ്ച മാത്രം ബാക്കിനിൽക്കെ പുതിയ ചർച്ചകൾക്ക് വലിയ പ്രാധാന്യമുണ്ട്.
അതേസമയം, ഇറാനിൽനിന്നുള്ള രണ്ടു എണ്ണ കപ്പലുകളെ ഹുർമുസിനു സമീപം യു.എസ് നാവിക സേന തടഞ്ഞ് തിരിച്ചയച്ചതായും റിപ്പോർട്ടുണ്ട്. ചബഹാർ തുറമുഖത്തുനിന്ന് പുറപ്പെട്ട കപ്പലുകളാണ് തടഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

