റഷ്യൻ ഉപരോധ ബിൽ പാസാക്കി യു.എസ്; ഇന്ത്യക്കും ചൈനക്കും മേൽ താരിഫിന് വഴിയൊരുങ്ങുന്നു
text_fieldsവാഷിങ്ടൺ: റഷ്യൻ എണ്ണയും പ്രകൃതിവാതകവും വാങ്ങുന്നതിന്‍റെ പേരിൽ ഇന്ത്യ, ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് മേൽ 100 ശതമാനം വരെ ഇറക്കുമതി തീരുവ (താരിഫ്) ഏർപ്പെടുത്താൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന് അധികാരം നൽകുന്ന വിപുലമായ റഷ്യൻ ഉപരോധ ബിൽ യു.എസ് ജനപ്രതിനിധിസഭ പാസാക്കി.
262-159 എന്ന വോട്ടുനിലയിലാണ് സഭ ബിൽ പാസാക്കിയത്. റഷ്യയുടെ യുക്രെയ്ൻ അധിനിവേശവുമായി ബന്ധപ്പെട്ട ഉപരോധങ്ങളെയും താരിഫുകളെയും ഒട്ടേറെ ഡെമോക്രാറ്റ് അംഗങ്ങളും പിന്തുണച്ചു. 2022 ഫെബ്രുവരിയിലാണ് റഷ്യ യുക്രെയ്നിൽ പൂർണ തോതിലുള്ള അധിനിവേശം ആരംഭിച്ചത്. ഇത് രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള യൂറോപ്പിലെ ഏറ്റവും മാരകമായ പോരാട്ടത്തിന് കാരണമാവുകയും യുദ്ധം ഇപ്പോഴും തുടരുകയുമാണ്. കഴിഞ്ഞ മാസം 86-11 എന്ന വോട്ടുനിലയിൽ സെനറ്റ് പാസാക്കിയ 'ദി ലിൻഡ്സെ ഒ. ഗ്രഹാം സാങ്ഷനിങ് റഷ്യ ആൻഡ് ഇറാൻ ആക്ട് ഓഫ് 2026' ആണ് വൈറ്റ് ഹൗസിലേക്ക് അയച്ചിരിക്കുന്നത്. ട്രംപ് ബില്ലിൽ ഒപ്പുവെക്കുമെന്നാണ് നിഗമനം.
യുക്രെയ്ൻ യുദ്ധത്തിന്‍റെ പേരിൽ റഷ്യക്ക് മേലുള്ള സാമ്പത്തിക സമ്മർദ്ദം വർധിപ്പിക്കാനാണ് നിയമം ലക്ഷ്യമിടുന്നത്. റഷ്യയുടെ ഊർജ, പ്രതിരോധ മേഖലകളെയും നിലവിലെ ഉപരോധങ്ങൾ മറികടക്കാൻ റഷ്യയെ സഹായിക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന ടാങ്കറുകളുടെ "ഷാഡോ ഫ്ലീറ്റിനെയും" ഇത് ലക്ഷ്യമിടുന്നു. ഇറാനുമേൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്താനും നിയമത്തിൽ വ്യവസ്ഥയുണ്ട്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം റഷ്യൻ ഊർജം വാങ്ങുന്ന പ്രധാന രാജ്യങ്ങൾക്ക് മേൽ കുത്തനെയുള്ള ദ്വിതീയ താരിഫുകൾ ഏർപ്പെടുത്താൻ ട്രംപിന് നൽകുന്ന അധികാരമാണ് നിയമത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസ്ഥ. റഷ്യൻ എണ്ണയും വാതകവും തുടർന്നും വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ 100% വരെ താരിഫ് ഏർപ്പെടുത്താൻ ഈ നിയമം അനുവദിക്കുന്നു. ജനപ്രതിനിധിസഭയിലെ ചർച്ചയിൽ ഈ വ്യവസ്ഥ ബാധിച്ചേക്കാവുന്ന പ്രധാന രാജ്യങ്ങളായി ഇന്ത്യയെയും ചൈനയെയും പ്രത്യേകം ചൂണ്ടിക്കാണിച്ചിരുന്നു.
എന്നാൽ, ബിൽ പാസാക്കിയതുകൊണ്ട് മാത്രം ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ യാന്ത്രികമായി 100% താരിഫ് ഏർപ്പെടുത്തില്ല. നിയമപ്രകാരം അത്തരം താരിഫുകൾ ചുമത്താൻ ട്രംപിന് അധികാരം നൽകുക മാത്രമാണ് ചെയ്യുന്നത്. റഷ്യൻ ഊർജം വാങ്ങുന്ന രാജ്യങ്ങളെ ആ തീരുമാനം പുനഃപരിശോധിക്കാൻ ഈ താരിഫ് ഭീഷണി നിർബന്ധിതരാക്കുമെന്നും റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിന് മേലുള്ള സാമ്പത്തിക സമ്മർദ്ദം വർധിപ്പിക്കുമെന്നും ബില്ലിനെ അനുകൂലിക്കുന്നവർ വാദിച്ചു.
റഷ്യക്ക് മേൽ പരമാവധി സാമ്പത്തിക സമ്മർദ്ദം ചെലുത്താനും യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകളിലേക്ക് പുടിനെ തള്ളിവിടാനുമാണ് ഈ നടപടി ഉദ്ദേശിക്കുന്നതെന്ന് സഭയിൽ നിയമനിർമാണത്തിന് നേതൃത്വം നൽകിയ റിപ്പബ്ലിക്കൻ കോൺഗ്രസംഗം മൈക്കൽ മക്കോൾ പറഞ്ഞു.
അതേസമയം, ട്രംപിന് വിശാലമായ താരിഫ് അധികാരം നൽകാനുള്ള തീരുമാനത്തെ ചോദ്യം ചെയ്ത ഡെമോക്രാറ്റുകളിൽ നിന്ന് ഈ നിയമനിർമാണത്തിന് എതിർപ്പ് നേരിടേണ്ടി വന്നു. യു.എസ് നയത്തിന്റെ ഒരു ഉപകരണമായി താരിഫുകളെ വ്യാപകമായി ഉപയോഗിക്കുന്ന ഒരു പ്രസിഡന്റിന് ഈ ബിൽ കൂടുതൽ അധികാരങ്ങൾ കൈമാറുമെന്ന് ഡെമോക്രാറ്റിക് കോൺഗ്രസംഗം ഗ്രിഗറി മീക്സ് വാദിച്ചു.
താരിഫുകൾക്ക് അർഹമായ രാജ്യങ്ങളിൽ പരിമിതപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതും യുക്രെയ്‌ന് യുദ്ധോപകരണങ്ങൾ വാങ്ങുന്നതിന് കൂടുതൽ ഫണ്ട് നിർദ്ദേശിക്കുന്നതുമായ മറ്റ് ഭേദഗതികൾ സഭാ നടപടികൾക്കിടെ പരാജയപ്പെട്ടു. ബിൽ പാസാക്കിയത് യു.എസുമായുള്ള ഇന്ത്യയുടെ വ്യാപാര-ഊർജ ബന്ധത്തിൽ അനിശ്ചിതത്വത്തിന്‍റെ മറ്റൊരു തലം കൂടി സൃഷ്ടിക്കുന്നു. യുക്രെയ്ൻ യുദ്ധം ആഗോള ഊർജ വ്യാപാരത്തെ തടസപ്പെടുത്തിയതിന് ശേഷവും റഷ്യൻ ക്രൂഡ് ഓയിലിന്‍റെ പ്രധാന ഉപഭോക്താവായി ഇന്ത്യ തുടരുകയാണ്. റഷ്യൻ ഊർജം തുടർന്നും വാങ്ങുന്നത് വഴി യു.എസിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയിൽ ശിക്ഷാപരമായ താരിഫുകൾ നേരിടേണ്ടി വരുന്ന ഒരു സാഹചര്യമാണ് പുതിയ യു.എസ് നിയമനിർമാണം സൃഷ്ടിക്കുന്നത്.
അന്തരിച്ച റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്സെ ഗ്രഹാം 2025 ഏപ്രിലിലാണ് ഈ ബിൽ അവതരിപ്പിച്ചത്. പിന്നീട് അദ്ദേഹത്തോടുള്ള ആദരസൂചകമായി ബില്ലിന് പേരുമാറ്റി. ജൂലൈയിൽ ഗ്രഹാം മരിക്കുന്നതിന് മുമ്പ് ബില്ലുമായി മുന്നോട്ട് പോകുന്നതിന് ട്രംപ് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
സഭ പാസാക്കിയതോടെ ട്രംപിന്റെ പരിഗണനക്കായി ബിൽ വൈറ്റ് ഹൗസിലേക്ക് പോകും. ട്രംപ് ഒപ്പുവെച്ചാൽ, റഷ്യൻ എണ്ണയും പ്രകൃതിവാതകവും വാങ്ങുന്ന പ്രധാന രാജ്യങ്ങൾക്ക് മേൽ ദ്വിതീയ താരിഫുകൾ ഉപയോഗിക്കാൻ പുതിയ നിയമം പ്രസിഡന്റിന് അധികാരം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

