ഹുർമുസിൽ യു.എസിന് വൻ തിരിച്ചടി: 2222 കോടി രൂപയുടെ അത്യാധുനിക ഡ്രോൺ തകർന്നു
text_fieldsവാഷിങ്ടൺ: ഹുർമുസ് കടലിടുക്കിലെ സംഘർഷഭരിതമായ സാഹചര്യങ്ങൾക്കിടയിൽ യുഎസ് നാവികസേനക്ക് കനത്ത തിരിച്ചടിയായി അത്യാധുനിക നിരീക്ഷണ ഡ്രോൺ തകർന്നു. ഏകദേശം 238 മില്യൺ ഡോളർ (2222 കോടി രൂപ) വിലമതിക്കുന്ന എം.ക്യു.ഫോർ-സി ട്രൈറ്റൺ എന്ന ഡ്രോണാണ് ഏപ്രിൽ 9ന് നഷ്ടമായതെന്ന് നാവികസേന സ്ഥിരീകരിച്ചു. ഇറാനുമായുള്ള താൽക്കാലിക വെടിനിർത്തൽ കരാർ നിലനിൽക്കെ ഉണ്ടായ ഈ സംഭവം മേഖലയിൽ വീണ്ടും ആശങ്കകൾക്ക് വഴിതുറന്നിരിക്കുകയാണ്.
VVPE804 എന്ന കോൾസൈനിൽ അന്താരാഷ്ട്ര വ്യോമാതിർത്തിയിൽ പതിവ് നിരീക്ഷണം നടത്തിക്കൊണ്ടിരുന്ന ഡ്രോൺ, പെട്ടെന്ന് തന്നെ അടിയന്തര സാഹചര്യങ്ങളെ സൂചിപ്പിക്കുന്ന 'കോഡ് 7700' പ്രക്ഷേപണം ചെയ്യുകയായിരുന്നു. 'ദി വാർ സോൺ' റിപ്പോർട്ടുകൾ പ്രകാരം, 50,000 അടി ഉയരത്തിൽ പറന്നുകൊണ്ടിരുന്ന ഡ്രോൺ പെട്ടെന്ന് 10,000 അടിയിലേക്ക് താഴുകയും പിന്നീട് അപ്രത്യക്ഷമാവുകയുമായിരുന്നു. വിമാനത്തിനുണ്ടായ വൻതോതിലുള്ള നാശനഷ്ടം കണക്കിലെടുത്ത് നേവൽ സേഫ്റ്റി കമാൻഡ് ഇതിനെ 'ക്ലാസ് എ' വിഭാഗത്തിലുള്ള അപകടമായാണ് തരംതിരിച്ചിരിക്കുന്നത്.
നോർത്ത്‌റോപ്പ് ഗ്രുമ്മൻ വികസിപ്പിച്ചെടുത്ത എം.ക്യു.ഫോർ-സി ട്രൈറ്റൺ, യുഎസ് നാവികസേനയുടെ ഏറ്റവും കരുത്തുറ്റ നിരീക്ഷണ സംവിധാനങ്ങളിൽ ഒന്നാണ്. സമുദ്രഗതാഗതവും സൈനിക നീക്കങ്ങളും തത്സമയം നിരീക്ഷിക്കാൻ കഴിവുള്ള ഈ ഡ്രോണിന്റെ നഷ്ടം വലിയൊരു വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. സംഭവത്തിന്റെ കൃത്യമായ സ്ഥലം സുരക്ഷാ കാരണങ്ങളാൽ നാവികസേന വെളിപ്പെടുത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

