ഇറാൻ ആക്രമണത്തിൽ ബഹ്റൈനിലെ യു.എസ് നാവിക താവളത്തിന് വലിയ നാശനഷ്ടമെന്ന് റിപ്പോർട്ട്
text_fieldsപ്രതീകാത്മക ചിത്രം
വാഷിങ്ടൺ: ഇറാൻ നടത്തിയ തുടർച്ചയായ ആക്രമണങ്ങളിൽ ബഹ്റൈനിലെ പ്രധാന യു.എസ് നാവിക താവളമായ നേവൽ സപ്പോർട്ട് ആക്ടിവിറ്റി ബഹ്റൈന് വ്യാപകമായ നാശനഷ്ടമുണ്ടായതായി റിപ്പോർട്ട്. താവളം അറ്റകുറ്റപ്പണി നടത്തി പുനഃസ്ഥാപിക്കണോ, അതോ മറ്റ് മാർഗങ്ങൾ തേടണോ എന്നത് യു.എസ് നാവികസേന പരിശോധിച്ചുവരികയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
യു.എസ് നേവൽ ഫോഴ്‌സസ് സെൻട്രൽ കമാൻഡിന്റെയും യു.എസ് അഞ്ചാം കപ്പൽപ്പടയുടെയും ആസ്ഥാനമായ കേന്ദ്രം, മിഡിൽ ഈസ്റ്റിലെ യു.എസ് നാവിക പ്രവർത്തനങ്ങളുടെ പ്രധാന ലോജിസ്റ്റിക്സ് കേന്ദ്രമാണ്.
താവളത്തിനുണ്ടായ നാശനഷ്ടം സംബന്ധിച്ച് ‘അവർ ബഹ്റൈനെ തകർത്തുകളഞ്ഞു’ എന്ന് യു.എസ് ഉദ്യോഗസ്ഥൻ പ്രതികരിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. താവളത്തിന്റെ ഭാവിയെക്കുറിച്ച് പഠിക്കാൻ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, താവളത്തിന് സംഭവിച്ച നാശനഷ്ടം കണക്കിലെടുത്ത് യു.എസ് സൈനികർ ഉടൻ താവളത്തിലേക്ക് മടങ്ങിയെത്താൻ സാധ്യതയില്ലെന്നാണ് യു.എസ് നാവികസേനാ മേധാവി അഡ്മിറൽ ഡാരിൽ കാൾഡിൽ വ്യക്തമാക്കിയിരിക്കുന്നത്. അതോടൊപ്പം ജോർഡനിലെ മുവാഫഖ് സൽതി എയർ ബേസ് ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങളിൽ നിരവധി യു.എസ് വിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുണ്ട്.
അതിനിടെ ഹുർമുസിൽ യു.എസും ഇറാനും തമ്മിലെ സംഘർഷം ശക്തമാവുകയാണ്. കഴിഞ്ഞ ദിവസം കപ്പൽ പാതയിൽ വെച്ച് യു.എസിന്റെ സെയിൽഡ്രോൺ മാതൃകയിലുള്ള ആളില്ലാ കപ്പലിനെ ആക്രമിച്ചുവെന്നും അതിന്റെ ആക്രമണ ദൗത്യം പരാജയപ്പെടുത്തിയതായും ഇറാൻ ഇസ്‍ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി) അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

