റഷ്യക്കെതിരായ ഉപരോധ ബില്ലിൽ ഇന്ത്യയുടെ പേര് ഉൾപ്പെടുത്താൻ ഭേദഗതി; നിർണായക നീക്കവുമായി യു.എസ്
text_fieldsവാഷിങ്ടൺ: റഷ്യക്കെതിരായ ഉപരോധ ബില്ലിൽ ഇന്ത്യയുടെ പേര് വ്യക്തമായി ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി അമേരിക്കൻ നിയമനിർമാതാക്കൾ പുതിയ ഭേദഗതികൾ സമർപ്പിച്ചു. റഷ്യയുടെ എണ്ണ വ്യാപാരത്തെ ലക്ഷ്യമിട്ടുള്ള ഈ ബിൽ നിലവിൽ യു.എസ്. കോൺഗ്രസിന്റെ പരിഗണനയിലാണ്. റഷ്യയുടെ പ്രധാന എണ്ണ വ്യാപാര പങ്കാളികളായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെയും ചൈനയെയും കൃത്യമായി പേരെടുത്ത് പരാമർശിക്കണമെന്നാണ് ഒരു വിഭാഗം നിയമനിർമാതാക്കളുടെ പ്രധാന ആവശ്യം.
കഴിഞ്ഞ മാസം യു.എസ്. സെനറ്റ് വൻ ഭൂരിപക്ഷത്തോടെയാണ് ‘ലിൻഡ്സെ ഒ. ഗ്രഹാം സാങ്ഷനിങ് റഷ്യ ആൻഡ് ഇറാൻ ആക്റ്റ്’ പാസാക്കിയത്. റഷ്യൻ നേതൃത്വത്തിനും ഊർജ മേഖലക്കും പുറമെ, ഉപരോധങ്ങൾ മറികടക്കാൻ റഷ്യയെ സഹായിക്കുന്ന കപ്പലുകളെയും ഈ ബിൽ ലക്ഷ്യമിടുന്നുണ്ട്. റഷ്യയിൽ നിന്ന് വലിയ തോതിൽ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ മേൽ 100ശതമാനം താരിഫ് ചുമത്താൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് അധികാരം നൽകുന്നതാണ് ഈ നിയമം. യുക്രെയ്നെതിരായ യുദ്ധത്തിന് ഫണ്ട് കണ്ടെത്തുന്നത് റഷ്യയുടെ ക്രൂഡ് ഓയിൽ വ്യാപാരത്തിലൂടെയാണെന്ന അമേരിക്കയുടെ വിലയിരുത്തലാണ് ഈ നടപടിക്ക് പിന്നിൽ.
ആഗസ്റ്റ് 7-ന് സെനറ്റ് പാസാക്കിയ ബില്ലിൽ രാജ്യങ്ങളുടെ പേരുകൾ നേരിട്ട് പരാമർശിച്ചിരുന്നില്ലെങ്കിലും, എണ്ണയും വാതകവും ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന അഞ്ച് രാജ്യങ്ങളെക്കുറിച്ച് അതിൽ സൂചിപ്പിച്ചിരുന്നു. എന്നാൽ ഡെമോക്രാറ്റിക് കോൺഗ്രസ് അംഗമായ സ്റ്റെനി ഹോയർ സമർപ്പിച്ച പുതിയ ഭേദഗതിയിൽ ഇന്ത്യ, ചൈന, തുർക്കിയ, അസർബൈജാൻ, ഹംഗറി, യു.എ.ഇ., സിംഗപ്പൂർ തുടങ്ങി നൂറുശതമാനം തീരുവ ചുമത്താൻ അർഹമായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ പേര് വ്യക്തമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ട്രംപിന് കൂടുതൽ താരിഫ് ചുമത്താനുള്ള അധികാരം നൽകുന്നതിനെതിരെ മറ്റൊരു ഡെമോക്രാറ്റിക് നേതാവായ ഗ്രെഗറി മീക്സ് രംഗത്തുവന്നിട്ടുണ്ട്. വ്യാപാര പങ്കാളികൾക്ക് മേൽ ഉപരോധം ചുമത്താൻ പ്രസിഡന്റിന് അധികാരം നൽകുന്ന സെക്ഷൻ 113 പൂർണമായി ഒഴിവാക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. സെപ്റ്റംബർ 14-ന് ഹൗസ് റൂൾസ് കമ്മിറ്റിയാണ് ഈ ഭേദഗതികൾ പരസ്യപ്പെടുത്തിയത്. നവംബർ മൂന്നിന് നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി സഭയുടെ അവധിക്കാലം അടുത്തിരിക്കെ, ബില്ലിന്റെ ഭാവി എന്താകുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ നിരീക്ഷകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

