എ.ഐ കണ്ടെത്തുന്ന സുരക്ഷാ വീഴ്ചകൾ തടയാൻ പുതിയ പദ്ധതിയുമായി യു.എസ്
text_fieldsവാഷിങ്ടൺ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് സോഫ്റ്റ്‌വെയറുകളിലെ സുരക്ഷാ വീഴ്ചകൾ അതിവേഗം കണ്ടെത്താനും പരിഹരിക്കാനുമായി പുതിയ സംവിധാനം അവതരിപ്പിച്ച് യു.എസ്. ‘ഗോൾഡ് ഈഗിൾ’ എന്ന് പേരിട്ടിരിക്കുന്ന ഈ ക്ലിയറിങ് ഹൗസിന് എ.ഐ മോഡലുകൾ കണ്ടെത്തുന്ന സുരക്ഷാ പിഴവുകൾ തിരിച്ചറിഞ്ഞ് ഉടനടി പരിഹരിക്കാൻ സാധിക്കും.
ഫെഡറൽ ഏജൻസികൾക്കും രാജ്യത്തിന്റെ നിർണായക അടിസ്ഥാന സൗകര്യ മേഖലകൾക്കും വൻകിട ഐ.ടി കമ്പനികൾക്കും ഉപകാരപ്രദമാകുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. പുതിയ സൈബർ സുരക്ഷാ നയപ്രകാരം കമ്പനികൾക്ക് സ്വന്തം താല്പര്യപ്രകാരം പങ്കാളികളാകാൻ സാധിക്കുന്ന ആദ്യത്തെ സംരംഭമായിരിക്കും ഇത്. ആന്ത്രോപിക്കിന്റെ ‘മിത്തോസ്’, ‘ഫേബിൾ 5’, ഓപ്പൺ എ.ഐയുടെ ‘ജി പി ടി -5.6’ തുടങ്ങിയ മുൻനിര അമേരിക്കൻ എ.ഐ മോഡലുകളുടെ വിപണി പ്രവേശനത്തിന് വൈറ്റ് ഹൗസ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം.
സുരക്ഷാ പിഴവുകൾ കണ്ടെത്തുന്നതിനായി 'മിത്തോസ്' ഉൾപ്പെടെയുള്ള അത്യാധുനിക എ.ഐ മോഡലുകളെ തന്നെയാകും ഈ ക്ലിയറിംഗ് ഹൗസ് ഉപയോഗിക്കുകയെന്നും ഔദ്യോഗിക വക്താവ് അറിയിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രമുഖ ആഗോള സാങ്കേതിക കമ്പനികളുമായി നടത്തിയ വിശദമായ ചർച്ചക്കും കൂടിയാലോചനകൾക്കും ശേഷമാണ് പുതിയ സംവിധാനത്തിന് രൂപം നൽകിയത്. പദ്ധതി യാഥാർഥ്യമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ഓപ്പൺ സോഴ്സ് എ.ഐ ഡെവലപ്പർമാർക്ക് യു.എസ് ദേശീയ സൈബർ ഡയറക്ടർ സീൻ കെയർക്രോസ് പ്രത്യേകം നന്ദി അറിയിച്ചു. ഓപ്പൺ സോഴ്സ് ഇക്കോസിസ്റ്റത്തെ കൂടുതൽ ശക്തവും സുരക്ഷിതവുമാക്കാതെ പ്രസിഡന്റിന്റെ സുരക്ഷാ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനാകില്ലെന്ന് വൈറ്റ് ഹൗസ് വക്താവ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

