വീണ്ടും യുദ്ധം
text_fieldsതെഹ്റാൻ/ വാഷിങ്ടൺ: തുടർച്ചയായ രണ്ടാം ദിവസവും ആക്രമണ-പ്രത്യാക്രമണങ്ങളുമായി യു.എസും ഇറാനും. വ്യാഴാഴ്ച പുലർച്ചെ, ഇറാൻ തലസ്ഥാനമായ തെഹ്റാനിലെ ഭരണകേന്ദ്രങ്ങളും ദക്ഷിണ മേഖലയിൽ ഹുർമുസിനോട് ചേർന്ന സൈനിക നിലയങ്ങളും ലക്ഷ്യമിട്ടായിരുന്നു യു.എസിന്റെ ആക്രമണം. മറുപടിയെന്നോണം, ഗൾഫ് രാജ്യങ്ങളിലെ യു.എസ് സൈനിക നിലയങ്ങൾ ലക്ഷ്യമിട്ട് ഇറാൻ പ്രത്യാക്രമണം നടത്തി. ഇതോടൊപ്പം, ആഗോള എണ്ണക്കപ്പൽ ഗതാഗതത്തിലെ സുപ്രധാന പാതയായ ഹുർമുസ് ഇറാൻ പൂർണമായും അടക്കുകയും ചെയ്തു.
പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നയതന്ത്ര നീക്കങ്ങൾ നിർണായക ഘട്ടത്തിലെത്തി നിൽക്കെ ഇരു രാജ്യങ്ങളും വീണ്ടും ഏറ്റുമുട്ടിയത് ലോകത്തെയാകെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. വരുംദിവസങ്ങളിലൂം ആക്രമണമുണ്ടാകുമെന്ന സൂചനയാണ് പുറത്തുവരുന്നത്. വെള്ളിയാഴ്ചയും ആക്രമണം തുടരുമെന്ന് വ്യക്തമാക്കിയ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഇറാന്റെ പ്രധാന എണ്ണ ഉൽപാദന കേന്ദ്രമായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കുമെന്നും അറിയിച്ചു.
ട്രംപ് വെടിനിർത്തൽ ലംഘിച്ച സാഹചര്യത്തിൽ ഗൾഫിലെ യു.എസിന്റെ സൈനിക നിലയങ്ങൾ തകർക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയവും മുന്നറിയിപ്പ് നൽകി. ജോർഡൻ, ബഹ്റൈൻ, കുവൈത്ത് എന്നീ രാജ്യങ്ങളിലാണ് ഇറാൻ വ്യാഴാഴ്ച ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തിയത്. വരുംദിവസങ്ങളിൽ ആക്രമണത്തിന് മൂർച്ചകൂട്ടുമെന്നും ഇറാൻ വ്യക്തമാക്കി. ബഹ്റൈനിലുണ്ടായ ആക്രമണത്തിൽ വലിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹുർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെ, ആഗോള എണ്ണ വ്യാപാരം പ്രതിസന്ധിയിലായിരിക്കുകയാണ്. അതേസമയം, സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുമെന്ന് ചർച്ചയിൽ മധ്യസ്ഥത വഹിക്കുന്ന പാകിസ്താൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

