ഇറാന്റെ രാഷ്ട്രീയ വിജയം
text_fieldsയു.എസ്-ഇറാൻ സമാധാന കരാർ സംബന്ധിച്ച വാർത്ത പുറത്തുവന്നപ്പോൾ തെഹ്റാനിലെ ഇങ്ക്വിലാബ് ചത്വരത്തിൽ ഇറാൻ പതാകയുമായി ആഹ്ലാദ പ്രകടനം നടത്തുന്ന വനിത
‘നാഗരികതയെ നശിപ്പിക്കു’മെന്ന പ്രഖ്യാപനത്തോടെയാണ് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഫെബ്രുവരി 28ന് ഇസ്രായേലിനെയും ഒപ്പംകൂട്ടി ഇറാനുനേരെ വ്യോമാക്രമണം ആരംഭിച്ചത്. ഓപറേഷൻ എപിക് ഫ്യൂരി എന്ന പേരിൽ തുടങ്ങിവെച്ച യുദ്ധം 106 ദിവസത്തിനുശേഷം താൽക്കാലികമായെങ്കിലൂം അവസാനിക്കുമ്പോൾ, രാഷ്ട്രീയ വിജയം ഇറാനുതന്നെ. അതിന്റെ പ്രതിധ്വനികളാണിപ്പോൾ യു.എസിൽനിന്നും ഇസ്രായേലിൽനിന്നും കേട്ടുകൊണ്ടിരിക്കുന്നത്. അനാവശ്യമായ യുദ്ധം നയിച്ചുവെന്ന പഴി കേൾക്കുകയാണിപ്പോൾ ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവും. മറുവശത്ത്, വലിയ നഷ്ടങ്ങൾ സംഭവിച്ചുവെങ്കിലും യു.എസ്-ഇസ്രായേൽ സഖ്യ രാഷ്ട്രങ്ങൾക്കെതിരെ വൻപ്രതിരോധം തീർക്കുന്നതിൽ ഇറാൻ വിജയിച്ചു.
സംഭവിച്ചത് ഇത്രയും
2026 ഫെബ്രുവരി 27ന്, യു.എസ്-ഇറാൻ ജനീവ ആണവ ചർച്ചയിൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അതൃപ്തി പ്രകടിപ്പിച്ച് പ്രസ്താവന പുറപ്പെടുവിച്ചതിന് പിന്നാലെയാണ് തൊട്ടടുത്ത ദിവസം ‘ഓപറേഷൻ എപിക് ഫ്യൂരി’ക്ക് തുടക്കമായത്. ഇറാൻ ആണവായുധ നിർമാണത്തിന് ശ്രമിക്കുന്നുവെന്ന ആരോപണത്തെ മുൻനിർത്തിയായിരുന്നു ഈ സൈനിക ഓപറേഷൻ. തെഹ്റാനിലെ ഇസ്‍ലാമിക ഭരണകൂടത്തിന്റെ ആണവ സമ്പുഷ്ടീകരണ ഗവേഷണ പദ്ധതികൾ ഇല്ലാതാക്കുക എന്നതിനൊപ്പം ഇറാനിൽ പൂർണമായ ഭരണമാറ്റം കൂടി പ്രഖ്യാപിച്ചായിരുന്നു യു.എസ്-ഇസ്രായേൽ സഖ്യസേനയുടെ പടയോട്ടം.
ആദ്യ ദിനം വലിയ പ്രഹരമാണ് സഖ്യസേന സൃഷ്ടിച്ചത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ ഉൾപ്പെടെയുള്ള പ്രമുഖരെ വധിച്ച് ശക്തമായ മുന്നറിയിപ്പ് സഖ്യസേന നൽകി. എന്നാൽ, അപ്രതീക്ഷിതമായി ഇറാൻ ഗൾഫ് രാജ്യങ്ങളിലെ യു.എസിന്റെ സൈനിക നിലയങ്ങൾ ലക്ഷ്യമിട്ട് ആക്രമണ പ്രത്യാക്രമണം തുടർന്നതോടെ കാര്യങ്ങൾ ആകെ മാറിമറിഞ്ഞു. ഹുർമുസ് കടലിടുക്ക് അടച്ചിട്ട് ആഗോള എണ്ണക്കപ്പൽ ഗതാഗതത്തിന് ഇറാൻ പൂട്ടിടുകയും ചെയ്തതോടെ ലോകമെങ്ങും യുദ്ധം അവസാനിപ്പിക്കണമെന്ന മുറവിളി ഉയർന്നു. ഇതിനിടെ, ഇസ്രായേൽ ലബനാനിലും ആക്രമണം തുടങ്ങിയിരുന്നു. ഇറാനിലും ലബനാനിലുമായി പതിനായിരം പേരെങ്കിലും വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെട്ടു.
ഏപ്രിൽ എട്ടിന് വെടിനിർത്തൽ സംബന്ധിച്ച് ഇറാനും യു.എസും ഒരു കരാറിൽ ഒപ്പുവെച്ചു. ലബനാനിലടക്കം വെടിനിർത്തൽ എന്നായിരുന്നു ഇറാന്റെ ഉപാധി. എന്നാൽ, ഇസ്രായേൽ വെടിനിർത്തൽ ലംഘിച്ചതോടെ ഹുർമുസിൽ ഇറാൻ വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മറുവശത്ത്, മേഖലയിൽ യു.എസിന്റെ നാവിക ഉപരോധവും വന്നു. അതിനുശേഷം ആക്രമണ സംഭവങ്ങൾ കുറവായിരുന്നുവെങ്കിലും ആഗോള എണ്ണക്കപ്പൽ ഗതാഗതം നിലച്ചത് ലോക വിപണിയെത്തന്നെ കാര്യമായി ബാധിച്ചു. ഇതിനിടയിലും പാകിസ്താന്റെ നേതൃത്വത്തിൽ മധ്യസ്ഥ ശ്രമങ്ങൾ പുരോഗമിക്കുന്നുണ്ടായിരുന്നു. ഇതാണിപ്പോൾ യുദ്ധവിരാമ കരാറിൽ എത്തി നിൽക്കുന്നത്.
ഇറാന്റെ മേൽക്കൈ ഇങ്ങനെ
ഇറാനിലെ ഭരണമാറ്റം, ഹുർമുസ് പിടിച്ചെടുക്കൽ എന്നിവയും ഓപറേഷൻ എപിക് ഫ്യൂരിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളായിരുന്നു. രണ്ടും നടന്നില്ല. 1979ലെ വിപ്ലവത്തെ തുടർന്ന് അധികാരത്തിൽവന്ന ഇസ്‍ലാമിക ഭരണകൂടത്തെ അട്ടിമറിക്കുമെന്ന് ആക്രമണത്തിന്റെ തുടക്കത്തിലേ ട്രംപ് പ്രഖ്യാപിച്ചതാണ്. ആക്രമണത്തിന്റെ ആദ്യ മണിക്കൂറുകളിൽതന്നെ ഖാംനഈയെ വധിച്ച് പ്രസ്തുത ലക്ഷ്യത്തിലേക്ക് എളുപ്പത്തിൽ പ്രവേശിക്കുമെന്ന സൂചനയും യു.എസും ഇസ്രായേലും നൽകി. പിന്നീട്, ഭരണകൂടത്തിലെ പല പ്രമുഖരെയും ഇല്ലാതാക്കിയെങ്കിലും ഭരണമാറ്റം എന്ന ലക്ഷ്യം യാഥാർഥ്യമായില്ല. നാഷനൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി, രഹസ്യാന്വേഷണ വിഭാഗം മേധാവി ഇസ്മാഈൽ ഖാതിബ്, ഐ.ആർ.ജി.സി കമാൻഡർ അലി റിസ തുടങ്ങിയ പ്രമുഖരെ ഇറാന് ഇക്കാലയളവിൽ നഷ്ടമായെങ്കിലും പ്രസിഡന്റ് മസ്ഊദ് പെസഷ്കിയാന് കീഴിൽ ഭരണകൂടം ഉലയാതെ പിടിച്ചുനിന്നു. കൃത്യമായ നയതന്ത്ര നീക്കങ്ങളിലൂടെ ഇറാൻ സ്വയം അജണ്ടയിൽ വിജയിക്കുകയും ചെയ്തു.
ഹുർമുസും കടലിടുക്കിലെ ഇറാന്റെ എണ്ണ ദ്വീപായ ഖാർഗും പിടിച്ചെടുക്കാനുള്ള യു.എസിന്റെ സകല നീക്കങ്ങളും പരാജയപ്പെട്ടു. ഹുർമുസിലെ ഇറാന്റെ ഇടപെടൽ വിജയിക്കുകയും ചെയ്തു. ഇടനാഴി അടച്ചിട്ടതോടെ വിപണിയിൽ വലിയ തകർച്ച വന്നു. സഖ്യ രാജ്യങ്ങളുടെയും അവരോട് സൗഹൃദത്തിലുമുള്ള രാജ്യങ്ങളുടെയും എണ്ണക്കപ്പലുകൾക്ക് ഗൾഫ് കടലിലേക്ക് പ്രവേശനം നിഷേധിച്ചതോടെ ആഗോള എണ്ണ വിപണി തന്നെയും സ്തംഭിച്ചു; എണ്ണ വില കുതിച്ചു. ഇത് ആഗോളതലത്തിൽത്തന്നെ യു.എസിനെതിരായ വികാരം സൃഷ്ടിക്കാൻ ഇടയാക്കി.
യൂറോപ്യൻ എണ്ണ വിപണി തകർന്ന സാഹചര്യത്തിലാണ് നാറ്റോ രാജ്യങ്ങൾ ട്രംപിനെതിരെ പരസ്യമായി രംഗത്തെത്തിയത്. ബ്രിട്ടൻ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങൾ യു.എസ് സൈന്യത്തിന് തങ്ങളുടെ നിലയങ്ങൾ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയതും ഇതേ വികാരത്തിന്റെ പുറത്തായിരുന്നു. ഇതിന്റെ പേരിൽ യൂറോപ്പുമായി ട്രംപിന് കൊമ്പുകോർക്കേണ്ടിയും വന്നു. ഇറാന്റെ ആണവ സമ്പുഷ്ടീകരണ പദ്ധതി പൂർണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യവും സഖ്യ രാഷ്ട്രങ്ങൾക്ക് കൈവരിക്കാനായില്ല. അതേസമയം, ഇറാന്റെ ആണവ പദ്ധതികൾ പുതിയ കരാറോടെ സഖ്യ രാഷ്ട്രങ്ങൾക്ക് നിരീക്ഷിക്കാനാകുമെന്നതിൽ ട്രംപിനും നെതന്യാഹുവിനും ആശ്വസിക്കാവുന്നതാണ്.
ഇസ്രായേൽ നിലപാട് നിർണായകം
ഏപ്രിൽ എട്ടിലെ വെടിനിർത്തൽ കരാർ ഇല്ലാതാക്കിയത് ഇസ്രായേലായിരുന്നു. വെടിനിർത്തൽ പരിധിയിലുള്ള ലബനാനിൽ അവർ ആക്രമണം തുടർന്നതോടെയാണ് പ്രശ്നം വീണ്ടും വഷളായത്. ഈ ആശങ്ക ഇപ്പോഴും നിലനിൽക്കുന്നുണ്ട്. കരാർ സംബന്ധിച്ച വാർത്തകൾ പുറത്തുവന്നശേഷവും ഇസ്രായേൽ ലബനാനിൽ ആക്രമണം നടത്തുന്നുണ്ട്. എന്നല്ല ലബനാനിലും ഗസ്സയിലും സിറിയയിലും സൈന്യം തുടരുമെന്ന് ഇസ്രായേൽ വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്.
അങ്ങനെ സംഭവിച്ചാൽ, കരാർ ഒരിക്കൽകൂടി അപ്രസക്തമാകുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. ഇസ്രായേൽ നിലപാടിൽ യു.എസിനും ട്രംപിനും അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതുകൊണ്ടുതന്നെ, നിലവിലെ സാഹചര്യത്തിൽ തൽക്കാലത്തേക്കെങ്കിലും ഇസ്രായേലിന്റെ ആക്രമണ നീക്കങ്ങൾ ഒഴിവാക്കാനാകും യു.എസ് ശ്രമിക്കുക. മറിച്ച് സംഭവിച്ചാൽ പശ്ചിമേഷ്യ വീണ്ടും കലുഷിതമാകും.
ഓപറേഷൻ എപിക് ഫ്യൂരി: നാൾവഴി
- 2026 ഫെബ്രുവരി 28: അമേരിക്ക ഇറാനെ ആക്രമിച്ചു, ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയും നിരവധി ഉന്നത കമാൻഡർമാരും കൊല്ലപ്പെട്ടു
- മാർച്ച് 1: യു.എ.ഇ, ബഹ്റൈൻ, കുവൈത്ത്, ഖത്തർ, സൗദി എന്നിവിടങ്ങളിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെ ഇറാന്റെ തിരിച്ചടി
- മാർച്ച് 2: ഹുർമുസ് കടലിടുക്ക് അടച്ചതായി ഇറാൻ പ്രഖ്യാപിച്ചു
- മാർച്ച് 5: ഇസ്രായേലിന് നേരെ ഇറാന്റെ ശക്തമായ ആക്രമണം, യു.എസ് താവളങ്ങൾക്ക് നേരെയുള്ള ആക്രമണം തുടരുന്നു
- മാർച്ച് 12: അലി ഖാംനഈയുടെ മകൻ മുജ്തബ ഖാംനഈ ഇറാന്റെ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുക്കപ്പെട്ടു
- മാർച്ച് 18: ഇറാനിലെ പ്രകൃതിവാതക കേന്ദ്രത്തിന് നേരെ ആക്രമണം.
- മാർച്ച് 23: അഞ്ച് ദിവസത്തിനകം ഹുർമുസ് തുറന്നില്ലെങ്കിൽ ഇറാനെ ശിലായുഗത്തിലേക്ക് മാറ്റുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്
- മാർച്ച് 28: ഇസ്രായേലിലെ ഡിമോണ ആണവ കേന്ദ്രത്തിന് സമീപം ഇറാന്റെ മിസൈൽ പതിച്ചു
- മാർച്ച് 30: കരാറിലെത്തിയില്ലെങ്കിൽ ഇറാന്റെ ഊർജ്ജ കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് ട്രംപ്, എങ്കിൽ പശ്ചിമേഷ്യയാകെ ഇരുട്ടിലാകുമെന്ന് ഇറാൻ
- ഏപ്രിൽ 8: യു.എസും ഇറാനും രണ്ടാഴ്ചത്തെ വെടിനിർത്തലിന് സമ്മതിച്ചു
- ഏപ്രിൽ 21: യു.എസ്, ഇറാൻ ഉന്നതതല സംഘം രണ്ടാംഘട്ട ചർച്ചക്കായി പാകിസ്താനിൽ
- ഏപ്രിൽ 22: വെടിനിർത്തൽ നീട്ടിയതായി ട്രംപ്
- ഏപ്രിൽ 24: ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി പാകിസ്താനിലെത്തി ഉന്നതരുമായി സംസാരിച്ചു
- മേയ് 1: യുദ്ധവിരാമത്തിന് ഇറാൻ പുതിയ നിർദേശം സമർപ്പിച്ചു
- മേയ് 2: ഹുർമുസ് വഴി സഞ്ചരിക്കുന്ന കപ്പലുകൾക്ക് യു.എസ് നാവികസേന സുരക്ഷയൊരുക്കുമെന്ന് ട്രംപ്
- മേയ് 6: കപ്പലുകൾക്ക് സുരക്ഷയൊരുക്കാനാവില്ലെന്നും സ്വന്തം വഴിനോക്കണമെന്നും ട്രംപ്
- മേയ് 10: യു.എസിന്റെ വെടിനിർത്തൽ നിർദേശത്തിൽ ഇറാൻ പാകിസ്താൻ വഴി മറുപടി നൽകി, ട്രംപ് തള്ളി
- മേയ് 13: ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം
- മേയ് 26: ഇറാന് നേരെ വീണ്ടും യു.എസ് ആക്രമണം
- മേയ് 28: യു.എസ് ആക്രമണവും ഗൾഫിലെ യു.എസ് താവളങ്ങൾക്ക് നേരെ ഇറാന്റെ തിരിച്ചടിയും തുടരുന്നു
- ജൂൺ 3: കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ ആക്രമണം, ഇന്ത്യൻ തൊഴിലാളി കൊല്ലപ്പെട്ടു
- ജൂൺ 6: ബഹ്റൈനിലും കുവൈത്തിലും ഇറാന്റെ കനത്ത ആക്രമണം
- ജൂൺ 8: ലബനാനിൽ നടത്തുന്ന ആക്രമണങ്ങൾക്ക് മറുപടിയായി ഇറാൻ ഇസ്രായേലിനെ ആക്രമിച്ചു, പൂർണ യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന് ആശങ്ക
- ജൂൺ 12: ചർച്ച തുടരുന്നു, സമാധാന കരാർ അരികെയെന്ന സൂചന പുറത്തുവരുന്നു
- ജൂൺ 15: കരാർ അന്തിമാമായെന്നും യുദ്ധം അവസാനിച്ചതായും ട്രംപ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

