‘വെറും സഖ്യകക്ഷികളല്ല, നമ്മൾ തന്ത്രപരമായ സഖ്യകക്ഷികളാണ്’ -എസ് ജയ്ശങ്കറിനോട് മാർക്കോ റൂബിയോ
text_fieldsന്യൂഡൽഹി: ഇന്ത്യയും യു.എസും വെറും സഖ്യകക്ഷികളല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയുന്ന തന്ത്രപരമായ പങ്കാളികളാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ.
നാല് ദിവസത്തെ സന്ദർശനത്തനായി ഇന്ത്യയിലെത്തിയ അദ്ദേഹം വിദേശകാര്യ മന്ത്രി ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തുന്നതിനടെയാണ് പരാമർശം. തന്ത്രപരമായ ബന്ധങ്ങൾ ഇന്ത്യയും യു.എസും തമ്മിലുള്ള ബന്ധത്തെ മറ്റ് രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നുവെന്നും റൂബിയോ പറഞ്ഞു.‘യു.എസും ഇന്ത്യയും വെറും സഖ്യകക്ഷികളല്ല. നമ്മൾ തന്ത്രപരമായ സഖ്യകക്ഷികളാണ്, അത് നിർണായക പ്രാധാന്യമുള്ളതാണ്. വിവിധ വിഷയങ്ങളിൽ ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ ഞങ്ങൾ ഒരുമിച്ചു പ്രവർത്തിക്കുന്നുണ്ട്. നമ്മുടെ തന്ത്രപരമായ പങ്കാളിത്തമാണ് ഈ ബന്ധത്തെ വേറിട്ടു നിർത്തുന്നത്. കാരണം ഇത് ഈ മേഖലയിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. ആഗോളതലത്തിൽ സഹകരിക്കാനുള്ള അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നു. അതിന് പടിഞ്ഞാറൻ മേഖലയിലും അതുപോലുള്ള സ്ഥലങ്ങളിലും സാധ്യതയുണ്ട്’-അദ്ദേഹം പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങളായ ഇന്ത്യക്കും യു.എസിനും നിരവധി പൊതു താൽപ്പര്യങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു
‘ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങളാണിവ. സവിശേഷമായ സഹകരണത്തിനുള്ള അടിസ്ഥാനഘടകം അതാണ്. നമുക്ക് പൊതുവായ നിരവധി താൽപ്പര്യങ്ങളുണ്ട്, അവയിൽ നമുക്ക് തുടർന്നും സഹകരിക്കാൻ കഴിയും. ഇത് സഖ്യം പുനസ്ഥാപിക്കുന്നതിനെക്കുറിച്ചോ പുനരുജ്ജീവിപ്പിക്കുന്നതിനെക്കുറിച്ചോ അല്ല. ചില ആളുകൾ ആ പദപ്രയോഗം ഉപയോഗിക്കുന്നത് ഞാൻ കാണുന്നു. ഇതിനകം തന്നെ വളരെ ദൃഢവും ശക്തവുമായ ഒരു തന്ത്രപരമായ പങ്കാളിത്തം മുന്നോട്ടുകൊണ്ടുപോവുന്നതിനാണ് ഈ ചർച്ച. നമുക്കുള്ള ഏറ്റവും പ്രധാനപ്പെട്ട ഒന്നാണിത്. ഞാൻ പറയുന്നു, ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണെന്ന്’ -റൂബിയോ കൂട്ടിച്ചേർത്തു.
ഇന്നലെ ഡൽഹിയിലെത്തിയ റൂബിയോ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കൂടിക്കാഴ്ച നടത്തി. ആഗോള നന്മയ്ക്കായി ഇന്ത്യയും യു.എസും അടുത്ത് പ്രവർത്തിക്കുന്നത് തുടരുമെന്ന് യോഗത്തിന് ശേഷം പ്രധാനമന്ത്രി മോദി പറഞ്ഞു.
പുതിയ യു.എസ് ഭരണകൂടത്തിലെ വിദേശകാര്യ സെക്രട്ടറിയായി ചുമതലയേറ്റ ശേഷമുള്ള റൂബിയോയുടെ ആദ്യ ഇന്ത്യൻ സന്ദർശനമാണിത്.
ഇന്നലെ രാവിലെ കൊൽക്കത്തയിലെത്തിയ മാർക്കോ റൂബിയോ ആഗ്ര, ജയ്പൂർ എന്നീ നഗരങ്ങളും സന്ദർശിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

