ഹുർമുസിൽ ഇറാന്‍റെ രണ്ടു കപ്പലുകൾ ആക്രമിച്ച് യു.എസ്; വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് ഇറാൻ
text_fieldsതെഹ്റാൻ/ വാഷിങ്ടൺ: രണ്ടുതവണ കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടമായ സമാധാന ചർച്ചകൾ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ അവസാനഘട്ടത്തിലെത്തിനിൽക്കെ, ഹുർമുസിൽ വീണ്ടും ആക്രമണം നടത്തി യു.എസും ഇസ്രായേലും. ഹുർമുസ് കടലിടുക്കിൽ തങ്ങളുടെ കപ്പലുകൾക്കുനേരെ ആക്രമണം നടത്തി യു.എസ് വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന് ഇറാൻ ആരോപിച്ചു.
രണ്ട് കപ്പലുകൾക്കുനേരെയാണ് ആക്രമണമുണ്ടായത്. ഇറാന്റെ ജനവാസ കേന്ദ്രങ്ങളിലും ആക്രമണമുണ്ടായതായി റിപ്പാർട്ടുണ്ട്. ഇറാനും തിരിച്ചടിച്ചു. ഇറാന്റെ മിസൈലുകൾ പ്രതിരോധിച്ചതായി യു.എസ് സൈനിക വൃത്തങ്ങളും അറിയിച്ചു. ഹുർമുസിൽ പരസ്പരം വിട്ടുവീഴ്ച ചെയ്ത് ഇരുപക്ഷവും കഴിഞ്ഞദിവസങ്ങളിൽ ചർച്ചക്ക് സന്നദ്ധത അറിയിച്ചിരുന്നു. ഇരുകൂട്ടരും നേരിട്ടുള്ള ചർച്ചകൾതന്നെ നടക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇതിനിടെയാണ് വീണ്ടും ആക്രമണ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം, വെടിനിർത്തൽ തുടരുമെന്നും സമാധാനം പുനഃസ്ഥാപിക്കാനായി തങ്ങൾ നൽകിയ 14 ഇന നിർദേശങ്ങളിൽ ഇറാന്റെ പ്രതികരണം ഉടൻ പ്രതീക്ഷിക്കുന്നുവെന്നും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. മധ്യസ്ഥ സ്ഥാനത്തുള്ള പാകിസ്താനും സമാധാന ചർച്ചയിൽ ശുഭപ്രതീക്ഷയാണ് വെച്ചുപുലർത്തുന്നത്.
ലബനാൻ: ചർച്ച അടുത്തയാഴ്ച
ഇസ്രായേൽ-ലബനാൻ സമാധാന ചർച്ച അടുത്തയാഴ്ച വാഷിങ്ടണിൽ നടക്കും. ഏപ്രിൽ 16ന് ലബനാനിൽ വെടിനിർത്തൽ പ്രഖ്യാപിച്ചുവെങ്കിലും രാജ്യത്തിന്റെ തെക്കുഭാഗത്ത് ഇസ്രായേൽ ഇപ്പോഴും ആക്രമണങ്ങൾ തുടരുകയാണ്. കഴിഞ്ഞ രണ്ടുദിവസത്തിനിടെ ദക്ഷിണ ലബനാനിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു. വെടിനിർത്തിയാലും ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് ലബനാനിൽതന്നെ കരസൈന്യം തുടരുമെന്നാണ് ഇസ്രായേൽ വാദം. ഇതംഗീകരിക്കാനാവില്ലെന്ന് ലബനാൻ ഭരണകൂടവും വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

