ജോർഡനിലെ യു.എസ് വ്യോമതാവളത്തിലെ ഇറാൻ ആക്രമണം: അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ട്
text_fieldsഅമ്മാൻ: ജോഡർനിലെ മുവഫഖ് സാൽതി വ്യോമതാവളത്തിന് നേരെ ഇറാൻ നടത്തിയ ശക്തമായ മിസൈൽ ആക്രമണത്തിൽ അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ യു.എസിന്റെ എട്ട് എഫ്-15 യുദ്ധവിമാനങ്ങൾക്ക് നിസ്സാര കേടുപാടുകൾ സംഭവിച്ചെങ്കിലും അവ ഉടൻ തന്നെ പൂർവ്വസ്ഥിതിയിലാക്കി. എന്നാൽ, ശക്തമായ ആക്രമണശേഷിയുള്ള എ-10 തണ്ടർബോൾട്ട് വിമാനത്തിന് ഗുരുതരമായ കേടുപാടുകൾ സംഭവിക്കുകയും ചിറക് നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. മിസൈൽ ആക്രമണത്തിൽ അമേരിക്കൻ സൈനികർക്ക് ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു.
അമേരിക്കൻ നാവികസേനയുടെ കപ്പലിന് നേരെ ഇറാൻ നടത്തിയ നീക്കങ്ങൾക്ക് മറുപടിയായി തങ്ങൾ അഞ്ച് ഇറാനിയൻ ടാങ്കർ കപ്പലുകൾ തകർത്തതായി ചൊവ്വാഴ്ച യു.എസ് വ്യക്തമാക്കിയിരുന്നു. ഇതിന് തിരിച്ചടിയായാണ് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി) ജോർഡനിലെ യു.എസ് താവളത്തിനും എട്ട് ടാങ്കറുകൾക്കും രണ്ട് യുദ്ധക്കപ്പലുകൾക്കും നേരെ ആക്രമണം അഴിച്ചുവിട്ടത്. ഇറാന്റെ മിസൈലുകളെ പ്രതിരോധിക്കാൻ യു.എസ് സേന 30-ലധികം പേട്രിയറ്റ് മിസൈലുകൾ പ്രയോഗിച്ചെങ്കിലും വ്യോമതാവളത്തിന് നേരെ നാശനഷ്ടങ്ങൾ സംഭവിക്കുകയായിരുന്നു.
അമേരിക്കയുടെ പേട്രിയറ്റ് മിസൈലുകളുടെയും മറ്റ് കൃത്യതയാർന്ന ആയുധങ്ങളുടെയും ശേഖരം അതിവേഗം കുറഞ്ഞുവരുന്നതിനെക്കുറിച്ച് ഉയർന്ന ഉദ്യോഗസ്ഥർ ആശങ്ക പ്രകടിപ്പിക്കുന്നതിനിടെയാണ് മേഖലയിൽ യുദ്ധപ്രതിസന്ധി രൂക്ഷമാക്കുന്ന രീതിയിൽ ഈ ആക്രമണം ഉണ്ടായിരിക്കുന്നത്.
നിലവിൽ ഹുർമുസ് കടലിടുക്കിലും പേർഷ്യൻ ഉൾക്കടലിലും അമേരിക്കൻ നാവികസേനയും ഇറാന്റെ ഐ.ആർ.ജി.സിയും തമ്മിലുള്ള ഏറ്റുമുട്ടലുകൾ കഠിനമായിരിക്കുകയാണ്. യു.എസ് ആക്രമണങ്ങൾക്ക് തിരിച്ചടിയായി ഗൾഫ് രാജ്യങ്ങളിലെ യു.എസ് താവളങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയതോടെ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടന്നു.
അതേസമയം, വരാനിരിക്കുന്ന യു.എസ് ഇടക്കാല തെരഞ്ഞെടുപ്പോടെ ഈ യുദ്ധം അവസാനിക്കുമെന്നും ഇറാനെ ആണവായുധം നിർമ്മിക്കാൻ അനുവദിക്കില്ലെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപ് റിപ്പബ്ലിക്കൻ പാർട്ടി കൺവെൻഷനിൽ പ്രഖ്യാപിച്ചു. വോട്ടർമാരെ ആകർഷിക്കാൻ, തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി വിജയിച്ചാൽ ഓരോ അമേരിക്കൻ പൗരനും 5,000 ഡോളർ വീതം "ഡിവിഡന്റ്" നൽകുമെന്ന വൻ പ്രഖ്യാപനവും ട്രംപ് നടത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

