ബംഗ്ലാദേശിനുമേലുള്ള തീരുവ 19 ശതമാനമായി വെട്ടിക്കുറച്ച് യു.എസ്
text_fieldsധാക്ക: ബംഗ്ലാദേശിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് തീരുവ 19 ശതമാനമായി കുറച്ച് യു.എസ്. യു.എസ് അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ച് നിർമിച്ച വസ്ത്രങ്ങളെ താരിഫിൽ നിന്ന് ഒഴിവാക്കി.
കഴിഞ്ഞ വർഷം ഏപ്രിൽ 9ന് തുടങ്ങി ഒമ്പതുമാസം നീണ്ടു നിന്ന ചർച്ചകൾക്കൊടുവിലാണ് താരിഫ് കുറക്കാനുള്ള തീരുമാനത്തിലെത്തിയത്. നേരത്തെ ബംഗ്ലാദേശിനുമേൽ 37 ശതമാനം താരിഫ് ഏർപ്പെടുത്തിയിരുന്നത് ആഗസ്റ്റിൽ 20 ശതമാനമായി വെട്ടിക്കുറച്ചിരുന്നു.
ബംഗ്ലാദേശിൽ നിന്ന് കയറ്റുമതി ചെയ്യുന്ന പ്രധാന റെഡിമെയ്ഡ് വസ്ത്രങ്ങൾ യു.എസിൽ നിന്നുള്ള സിന്തറ്റിക് നാരുകളും പരുത്തിയും കൊണ്ട് നിർമിക്കുമെന്ന് ബംഗ്ലാദേശ് വാണിജ്യ സെക്രട്ടറി മെഹ്ബൂബ് റഹ്മാൻ പറഞ്ഞു. ഇവക്ക് പരസ്പര താരിഫ് പൂജ്യമായിരിക്കും.
യു.എസിൽ നിന്ന് ഗോതമ്പ്, സോയാബീൻ, എൽ.എൻ.ജി എന്നിവ പൂജ്യം താരിഫിൽ വാങ്ങാൻ തീരുമാനമായിട്ടുണ്ട്. അടുത്തിടെ യു.എസ് കമ്പനിയായ ബോയിങിൽ നിന്ന് 25 എയർക്രാഫ്റ്റുകൾ വാങ്ങാൻ ബംഗ്ലാദേശ് ധാരണയിലെത്തിയിരുന്നു.
എക്സ്പോർട്ട് പ്രമോഷൻ ബ്യൂറോ നൽകുന്ന വിവരമനുസരിച്ച് യു.എസ് ആണ് ബംഗ്ലാദേശിന്‍റെ ഏറ്റവും വലിയ കയറ്റുമതി വിപണി. യു.എസ് വിപണിയിൽ ബംഗ്ലാദേശിന്‍റെ ഏറ്റവും അടുത്ത എതിരാളികളായ വിയറ്റ്നാമിന് 20 ശതമാനം താരിഫാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

