ഇറാനിൽനിന്നുള്ള ‘നല്ല മറുപടി’ക്ക് കുറച്ചുദിവസം കൂടി കാത്തിരിക്കാമെന്ന് ട്രംപ്
text_fieldsവാഷിങ്ടൺ: യു.എസും ഇറാനും തമ്മിലുള്ള ചർച്ചകൾ നിർണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ, ഇറാനിൽനിന്നുള്ള ശരിയായ മറുപടിക്കായി കുറച്ചുദിവസം കൂടി കാത്തിരിക്കാൻ തയാറാണെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എയർഫോഴ്സ് വണ്ണിൽനിന്ന് പുറത്തിറങ്ങിയതിന് ശേഷം ബുധനാഴ്ച മാധ്യമപ്രവർത്തകരോടായിരുന്നു ട്രംപിന്റെ പ്രതികരണം.
ചർച്ചകൾ അന്തിമഘട്ടത്തിലാണെന്നും നയതന്ത്രം പരാജയപ്പെട്ടാൽ സ്ഥിതി അതിവേഗം വഷളാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാൻ അധികൃതർ ന്യായമായ പ്രതികരണം നൽകുമെന്നാണ് പ്രതീക്ഷയെന്നും, അല്ലാത്തപക്ഷം വളരെ വേഗത്തിലുള്ള നടപടികൾ ഉണ്ടാകുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ‘ന്യായമായ മറുപടി ലഭിച്ചില്ലെങ്കിൽ നടപടികൾ വളരെ വേഗത്തിൽ നടക്കും. ന്യായമായ കരാറിലൂടെ ധാരാളം സമയവും ഊർജവും ജീവിതങ്ങളും ലാഭിക്കാനാകും’ -ട്രംപ് പറഞ്ഞു. യു.എസിനും ഇറാനും പ്രയോജനകരമായ ഒരു കരാറിൽ എത്തിച്ചേരാനാകുമെന്ന പ്രത്യാശയും ട്രംപ് പ്രകടിപ്പിച്ചു.
‘ഇറാന്റെ കാര്യത്തിൽ നമ്മൾ അവസാന ഘട്ടത്തിലാണ്. എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാം. ഒന്നുകിൽ ഒരു കരാറിൽ ഏർപ്പെടാം, അല്ലെങ്കിൽ അൽപ്പം മോശം കാര്യങ്ങളിൽ ഏർപ്പെടാൻ പോവുകയാണ്. പക്ഷേ അത് സംഭവിക്കില്ലെന്ന് പ്രതീക്ഷിക്കാം’ -ട്രംപ് പറഞ്ഞു.
അതേസമയം, അമേരിക്ക തയാറാക്കിയ നയത്തിന്റെ പകർപ്പ് ലഭിച്ചുവെന്നും അത് പരിശോധിക്കുകയാണെന്നും ഇറാൻ വിദേശകാര്യ വക്താവ് ഇസ്മായിലി ബഖ്വയീ പറഞ്ഞു.
ഇറാനെച്ചൊല്ലി ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവും തമ്മിൽ ഭിന്നതയുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. നെതന്യാഹുവുമായി ട്രംപ് ഫോണിൽ സംസാരിച്ചിരുന്നു. യുദ്ധം തുടരണമെന്ന നിലപാടിലാണ് നെതന്യാഹു. ഇറാനിലെ നിലവിലെ ഭരണകൂടത്തെ നിർജീവമാക്കുക, അടിസ്ഥാനസൗകര്യങ്ങൾ തകർക്കുക, ആണവായുധം സ്വന്തമാക്കുന്നതിൽനിന്ന് ഇറാനെ അകറ്റുക തുടങ്ങിയ ആവശ്യങ്ങളാണ് നെതന്യാഹു ഉന്നയിക്കുന്നതെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

