വീണ്ടും യുദ്ധം?; ആക്രമണം ശക്തമാക്കി യു.എസ്; തിരിച്ചടിച്ച് ഇറാൻ, മറക്കാനാവാത്ത പാഠങ്ങൾ നൽകുമെന്ന് മുജ്തബ ഖാംനഈ
text_fieldsതെഹ്റാൻ: പശ്ചിമേഷ്യയിൽ ഭീതിപരത്തി യു.എസ് - ഇറാൻ സംഘർഷം വീണ്ടും രൂക്ഷമായി. ഇറാനിലെ സിരികിൽ നടന്ന ഒരു വിവാഹാഘോഷത്തിന് നേരെ യു.എസ് നടത്തിയ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകിയതായി ഇറാൻ അറിയിച്ചു.
അഞ്ച് സിവിലിയന്മാരുടെ മരണത്തിടയാക്കിയ യു.എസ് ആക്രമണങ്ങൾക്ക് മറുപടിയായി, ജോർഡനിലെ പ്രിൻസ് ഹസൻ വ്യോമതാവളത്തിലും ഒരു യു.എസ് മറൈൻ താവളത്തിലും ശക്തമായ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതായി ഇറാനിലെ റവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി) അറിയിച്ചു. കുവൈത്തിലെയും ബഹ്‌റൈനിലെയും യു.എസ് കേന്ദ്രങ്ങൾക്കു നേരെയും ഇറാൻ മിസൈലുകൾ തൊടുത്തുവിട്ടു. വാഷിങ്ണിടന് ഇറാന്റെ സായുധ സേന "മറക്കാനാവാത്ത പാഠങ്ങൾ" നൽകാനുണ്ടെന്ന് പരമോന്നത നേതാവ് മുജ്തബ ഖാംനഈ മുന്നറിയിപ്പ് നൽകി.
ഇറാനിലെ സിരികിൽ വിവാഹാഘോഷത്തിനിടയിൽ ഒരു വീടിന് നേരെ ആക്രമണമുണ്ടാവുകയും ഒരു കുട്ടി ഉൾപ്പെടെ നാല് പേർ കൊല്ലപ്പെടുകയും ചെയ്തു. 50-ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാനിയൻ റെഡ് ക്രസന്റ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ജോർദാനിലെ യു.എസ് താവളങ്ങൾക്കു നേരെ ഇറാൻ ആക്രമണം നടത്തിയത്.
തെക്കുപടിഞ്ഞാറൻ ഇറാനിലെ അഹ്‌വാസിനും അഘജാറിക്കും സമീപമുള്ള പ്രദേശങ്ങളിൽ യു.എസ് മിസൈൽ ആക്രമണം നടത്തിയതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. അഹ്‌വാസ്, ജിറോഫ്ത് വിമാനത്താവളത്തിന് നേരെയാണ് യു.എസ് മിസൈൽ ആക്രമണം നടത്തിയത്. ഇതിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അസലുയ, ബന്ദർ അബ്ബാസ്, ഖെഷ്ം ദ്വീപ്, കൊണാരക്, ചബാർ, ജാസ്ക്, സിരിക്, ലവൻ എന്നിവ ഉൾപ്പെടെയുള്ള തെക്കൻ പ്രദേശങ്ങളിൽ നിരവധി സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാനിയൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇറാനിയൻ ഡ്രോണുകൾ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വിജയകരമായി തടഞ്ഞുനശിപ്പിച്ചതായി കുവൈത്തും ബഹ്‌റൈനും വ്യക്തമാക്കി. എന്നാൽ വാണിജ്യ കപ്പലുകൾക്കും അമേരിക്കൻ സേനാംഗങ്ങൾക്കുമെതിരെ ഇറാൻ നടത്തിയ ആക്രമണ ശ്രമങ്ങൾക്ക് മറുപടിയായി, സെപ്റ്റംബർ 1-ന് ഇറാനിയൻ ലക്ഷ്യങ്ങൾക്ക് നേരെ തങ്ങളുടെ സേന വ്യോമാക്രമണങ്ങളുടെ ഒരു പരമ്പര പൂർത്തിയാക്കിയതായി യു.എസ് സെൻട്രൽ കമാൻഡ് (സെന്റ്കോം) അറിയിച്ചു.
ജൂലൈയിലെ ആക്രമണങ്ങൾക്ക് ശേഷം ഒരു മാസം കഴിഞ്ഞാണ് യു.എസ് വീണ്ടും ആക്രമണം ആരംഭിച്ചത്. ഹുർമുസ് കടലിടുക്കിൽ രണ്ട് ടാങ്കറുകൾക്ക് നേരെ തിങ്കളാഴ്ച നടന്ന ആക്രമണങ്ങൾക്ക് ശേഷമാണ് ഈ ആക്രമണങ്ങൾ ഉണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

