‘ഹുർമുസ് നിയന്ത്രണം തുടരും, രക്തസാക്ഷികളുടെ രക്തത്തിന് പകരംവീട്ടും’; ആദ്യ സന്ദേശത്തിൽ മുജ്തബ ഖാംനഈ
text_fieldsതെഹ്റാൻ: ഹുർമുസ് കടലിടുക്കിലെ നിയന്ത്രണം തുടരുമെന്നും രക്തസാക്ഷികളുടെ രക്തത്തിന് പകരംചോദിക്കുമെന്നും ഇറാന്‍റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖാംനഈ. പരമോന്നത പദവി ഏറ്റെടുത്തശേഷം ആദ്യമായി രാജ്യത്തെ ജനങ്ങൾക്ക് നൽകിയ സന്ദേശത്തിലാണ് മുജ്തബ നിലപാട് വ്യക്തമാക്കിയത്.
അയൽരാജ്യങ്ങളുമായുള്ള സൗഹൃദത്തിലാണ് ഇറാൻ വിശ്വസിക്കുന്നത്. മേഖലയിലെ യു.എസ് സൈനിക താവളങ്ങളെയാണ് തങ്ങൾ ആക്രമിച്ചത്. അത് ഇനിയും തുടരും. മേഖലയിലെ എല്ലാ യു.എസ് സൈനിക താവങ്ങളും ഉടൻ അടച്ചുപൂട്ടണം. അല്ലാത്തപക്ഷം താവളങ്ങൾക്കുനേരെയുള്ള ആക്രമണം തുടരുമെന്നും മുജ്തബ മുന്നറിയിപ്പ് നൽകി.
ഇറാൻ സൈന്യത്തിന് പരമോന്നത നേതാവ് നന്ദി പറഞ്ഞു. നമ്മുടെ രാജ്യം സമ്മർദത്തിലും ആക്രമണത്തിലും പെട്ടിരിക്കുന്ന ഈ സമയത്ത് ധീരതയോടെ പൊരുതുന്ന സൈനികരോട് നന്ദി പറയുന്നു. പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ നൽകും. കേടുപാടുകൾ സംഭവിച്ചവർക്ക് സാമ്പത്തിക സഹായം അനുവദിക്കും. അയൽ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും മുജ്തബ പറഞ്ഞു.
മുജ്തബയുടെ സന്ദേശം ടെലിവിഷൻ അവതാരക വായിക്കുകയായിരുന്നു. യു.എസ്-ഇസ്രായേൽ ആക്രമണത്തിൽ മുജ്തബക്ക് പരിക്കേറ്റതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഫെബ്രുവരി 28ന് നടന്ന യു.എസ്-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിൽ ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് മകൻ മുജ്തബയെ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുത്തത്. അലി ഖാംനഈയുടെ രണ്ടാമത്തെ മകനാണ് മുജ്തബ ഖാംനഈ.
അതേസമയം, പശ്ചിമേഷ്യയിൽ സംഘർഷം അയവില്ലാതെ തുടരുകയാണ്. ഫെബ്രുവരി 28ന് യു.എസും ഇസ്രായേലും ഇറാനുനേരെ തുടങ്ങിയ ആക്രമണം കഴിഞ്ഞദിവസങ്ങളിൽ, ഗൾഫ് കടലിലേക്കുകൂടി വ്യാപിച്ചതോടെ യുദ്ധം കൂടുതൽ ശക്തമായി. ഇറാഖിലെ ബസ്രക്കുസമീപം അമേരിക്കയുടെ ഉടമസ്ഥതയിലുള്ള എണ്ണക്കപ്പലിനുനേരെ നടന്ന ഇറാൻ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. കപ്പലിലെ ജീവനക്കാരനായ ഇന്ത്യക്കാരനാണ് കൊല്ലപ്പെട്ടത്. കപ്പലിലുണ്ടായിരുന്ന ബാക്കി ജീവനക്കാരായ 15 പേരും സുരക്ഷിതരാണെന്നും ഇവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായും ബഗ്ദാദിലെ ഇന്ത്യൻ എംബസി അറിയിച്ചു.
ഇറാനിലും ലബനാനിലും യു.എസ്-ഇസ്രായേൽ സഖ്യം ആക്രമണം ശക്തമാക്കി. 13 ദിവസം പിന്നിട്ട യുദ്ധത്തിനിടെ ഇതിനകം രണ്ടായിരത്തിലധികം പേർ കൊല്ലപ്പെട്ടു. ഇറാനിൽ 17,000 പേർക്ക് പരിക്കേൽക്കുകയും പതിനായിരം ഭവനങ്ങൾ തകരുകയും ചെയ്തു. ലബനാനിൽ പലായനം ചെയ്തവരുടെ എണ്ണം എട്ടുലക്ഷം കവിഞ്ഞു. ഇസ്രായേലും ഗൾഫ് രാജ്യങ്ങളും ലക്ഷ്യമാക്കി ഇറാൻ നടത്തുന്ന പ്രത്യാക്രമണങ്ങളും തുടരുകയാണ്. യുദ്ധം ശക്തമായി തുടരുമ്പോഴും റഷ്യ അടക്കമുള്ള രാജ്യങ്ങൾ വിഷയത്തിൽ നയതന്ത്ര ചർച്ചക്ക് ശ്രമിക്കുന്നുണ്ട്. വ്യാഴാഴ്ച, ഇറാൻ പ്രസിഡന്റ് പെസഷ്‍കിയാനുമായി റഷ്യൻ പ്രതിനിധികൾ കൂടിക്കാഴ്ച നടത്തി. ഗൾഫ് രാജ്യങ്ങൾക്കെതിരെ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് യു.എൻ രക്ഷാസമിതി പ്രമേയം പാസാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

