സിവിലിയൻമാർക്കു നേരെയുള്ള യു.എസ് ആക്രമണം യുദ്ധക്കുറ്റമെന്ന് ഇറാനിലെ യു.എൻ പ്രതിനിധി
text_fieldsതെഹ്‌റാൻ: ഇറാനിലെ സിവിലിയൻ കേന്ദ്രങ്ങൾക്കു നേരെയുള്ള യു.എസ് ആക്രമണം യുദ്ധക്കുറ്റമാണെന്ന് ഇറാനിലെ യു.എൻ പ്രതിനിധി അമീർ-സെയ്ദ് ഇരവാനി. 'അമേരിക്ക അധിനിവേശമാണ് നടത്തുന്നതെന്നും, ഇരയല്ല' എന്നും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന് നൽകിയ കത്തിൽ അദ്ദേഹം വ്യക്തമാക്കി.
ഇറാനുമായുള്ള ധാരണാപത്രം ഒപ്പുവെച്ചതിന് "ഏകദേശം ഉടൻ തന്നെ" അമേരിക്ക ധാരണകൾ ലംഘിച്ചതായും ഇറവാനി കത്തിൽ സൂചിപ്പിച്ചതായി വാർത്താ ഏജൻസി ഐ.ആർ.എൻ.എ റിപ്പോർട്ട് ചെയ്യുന്നു. ഇസ്ലാമാബാദ് ധാരണാപത്രത്തിന്റെ "42 വ്യക്തവും അടിസ്ഥാനപരവുമായ ലംഘനങ്ങൾ" അമേരിക്ക നടത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇരവാനി വ്യക്തമാക്കി.
"ഈ ബോധപൂർവമായ, ആസൂത്രിതമായ, നിരന്തരമായ ലംഘനങ്ങൾ പ്രാദേശിക സ്ഥിരതയെ അപകടത്തിലാക്കുകയും അന്താരാഷ്ട്ര സമാധാനത്തെയും സുരക്ഷയെയും ഭീഷണിപ്പെടുത്തുകയും ചെയ്തു. അന്താരാഷ്ട്ര നിയമപ്രകാരമുള്ള തങ്ങളുടെ ബാധ്യതകളോടുള്ള അമേരിക്കയുടെ നഗ്നമായ അവഗണനയാണ് ഇത് കാണിക്കുന്നത്," അദ്ദേഹം കത്തിൽ എഴുതി. സിവിലിയൻമാർക്കും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ബോധപൂർവമായ ആക്രമണങ്ങൾ ഒരു യുദ്ധക്കുറ്റവും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യവുമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം യുദ്ധം രൂക്ഷമായി തുടരുകയാണ്. ഇറാനിലെ ആക്രമണങ്ങൾ "ഞാൻ മതി എന്ന് പറയുന്നതുവരെ തുടരും" എന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വൈദ്യുതി നിലയങ്ങളും പാലങ്ങളും ഉൾപ്പെടെയുള്ളവയാണ് ലക്ഷ്യം വെക്കുന്നതെന്നും ട്രംപ് തുറന്നടിച്ചു.ഇറാന് കുറച്ച് പോരാട്ടം ബാക്കിയുണ്ടെന്നും പക്ഷേ അധികമൊന്നുമില്ലെന്നും ചൊവ്വാഴ്ച ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം അവകാശപ്പെട്ടു.
'നമ്മൾ അവരുടെ വൈദ്യുത നിലയങ്ങൾ തകർക്കും. അവർ ചർച്ചക്ക് തയ്യാറാവുന്നതുവരെ അവരുടെ എല്ലാ പാലങ്ങളും തകർക്കും' പ്രസിഡന്‍റ് കൂട്ടിച്ചേർത്തു. ചൊവ്വാഴ്ച യു.എസ് പ്രതിനിധികൾ ഇറാനുമായി ചർച്ച നടത്തിയതായും ട്രംപ് പറഞ്ഞു.അതേസമയം ഇറാനിൽ തെക്കൻ നഗരങ്ങളിലുടനീളം ആക്രമണങ്ങൾ നടന്നതായി ഇറാൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. ഹുർമുസ് കടലിടുക്കിലും ആക്രമണം റിപ്പോർട്ട് ചെയ്യപ്പെട്ടു.
കുവൈത്തിലെ യു.എസ് ലോജിസ്റ്റിക്സ് ഹബ് അഗ്നിക്കിരയാക്കി എന്ന് ഐ.ആർ.ജി.സി അവകാശപ്പെട്ടു. കുവൈത്തിലെ മിന അബ്ദുല്ലയിൽ സ്ഥിതി ചെയ്യുന്ന പശ്ചിമേഷ്യയിലെ യു്എസ് സൈന്യത്തിന്റെ പ്രധാന ലോജിസ്റ്റിക്സ്, സപ്പോർട്ട് സെന്റർ" എന്ന് വിശേഷിപ്പിക്കുന്ന കേന്ദ്രത്തെയാണ് ലക്ഷ്യമിട്ടതെന്ന് റെവല്യൂഷണറി ഗാർഡ് പറയുന്നു. ചൊവ്വാഴ്ച ബഹ്‌റൈനിലും ഐ.ആർ.ജി.സി മിസൈലുകൾ പതിച്ചു. എന്നാൽ വ്യോമാക്രമണങ്ങളെ പ്രതിരോധിച്ചതായി ഇരു രാജ്യങ്ങളിലെയും അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസവും ഗൾഫ് രാജ്യങ്ങളിലെ യു.എസ് കേന്ദ്രങ്ങളിലേക്ക് ഇറാൻ വ്യാപക ആക്രമണം നടത്തിയിരുന്നു.
എന്നാൽ ഹുർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് 20 ശതമാനം 'റീഇംബേഴ്സ്മെന്റ് ഫീസ്' (Reimbursement Fee) ഈടാക്കുമെന്ന വിവാദ തീരുമാനത്തിൽ നിന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് യു ടേൺ അടിച്ചു. ഗൾഫ് രാജ്യങ്ങളിലെ നേതാക്കളുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് സുപ്രധാന നയമാറ്റം ട്രംപ് നടത്തിയത്. ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകൾക്ക് 20 ശതമാനം നികുതി ഏർപ്പെടുത്തുമെന്നായിരുന്നു നേരത്തെയുള്ള ട്രംപിന്റെ പ്രഖ്യാപനം. 2026 ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനെ അക്രമിച്ചത് മുതലാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിക്കുന്നത്. ശേഷം ഏപ്രിൽ എട്ടിന് താൽക്കാ വെടിനിർത്തൽ പ്രഖ്യാപിക്കുകയും പാകിസ്താന്‍റെയും ഖത്തറിന്‍റെയും മധ്യസ്ഥതയിൽ ജൂൺ 17ന് സമാധാന ധാരണയിൽ ഇരു രാജ്യങ്ങളും ഒപ്പുവെക്കുകയും ചെയ്തിരുന്നു. പിന്നീട് സ്വിറ്റ്സർലെന്‍റിൽ വെച്ച് ഇരു രാജ്യങ്ങളും സാങ്കേതിക ചർച്ചകൾ ആരംഭിക്കുകയും ചെയ്തിരുന്നു. ഹുർമുസിൽ ധാരണകൾ ലംഘിക്കപ്പെട്ടതോടെ മേഖല വീണ്ടും സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
