ഇറാൻ യുദ്ധം: പരിക്കുകൾ നിസ്സാരമെന്ന് യു.എസ് സൈന്യം; ഗുരുതരമെന്ന് ഭടന്മാരും കുടുംബങ്ങളും
text_fieldsവാഷിങ്‌ടൺ: ഇറാനുമായുള്ള സംഘർഷത്തിനിടെ പരിക്കേറ്റ യു.എസ് സൈനികരുടെ ആരോഗ്യനില സംബന്ധിച്ച് സൈന്യം തെറ്റായ വിവരങ്ങൾ നൽകുന്നുവെന്ന് ആരോപണം. പരിക്കേറ്റ സൈനികർക്ക് ദീർഘകാല ആരോഗ്യപ്രശ്നങ്ങൾ നിലനിൽക്കുമ്പോഴും, ഔദ്യോഗിക രേഖകളിൽ ഇവ ‘നിസ്സാരമായവ’ എന്ന് ചിത്രീകരിക്കുന്നത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്.
സംഘർഷത്തിനിടെ പരിക്കേറ്റ 400 അമേരിക്കൻ സൈനികരിൽ 90 ശതമാനവും നിസ്സാര പരിക്കുകൾ മാത്രം പറ്റിയവരാണെന്നും ഇവർ ഉടൻതന്നെ ജോലിയിൽ പ്രവേശിച്ചെന്നും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് കഴിഞ്ഞ മാർച്ചിൽ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സൈനികരും കുടുംബാംഗങ്ങളും രംഗത്തെത്തിയത്.
ഗുരുതരമായ പരിക്കുകൾ പറ്റിയവരെപ്പോലും ‘സീരിയസ്’ (ഗുരുതരമായ) പട്ടികയിൽ ഉൾപ്പെടുത്താൻ സൈന്യം തയ്യാറായില്ലെന്ന് കുടുംബങ്ങൾ ആരോപിക്കുന്നു. സി.ബി.എസ് ന്യൂസ് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുള്ളത്.
ഡ്രോൺ ആക്രമണത്തിൽ വെടിക്കോപ്പുകളുടെ അവശിഷ്ടങ്ങൾതറച്ച് ഗുരുതരമായി പരിക്കേറ്റ സർജന്റ് ഫസ്റ്റ് ക്ലാസ് കോറി ഹിക്സ് ഇതിനൊരു ഉദാഹരണമാണ്. നിരവധി അടിയന്തര ശസ്ത്രക്രിയകൾക്ക് ഇദ്ദേഹം വിധേയനായിട്ടുണ്ട്. എന്നാൽ, ഹിക്സിന് താടിയെല്ലിന് നിസ്സാരമായ പരിക്കാണുള്ളതെന്നും ഉടൻ ജോലിയിൽ തിരിച്ചെത്തുമെന്നുമാണ് അധികൃതർ ഭാര്യയെ അറിയിച്ചത്.
ഇതേ ആക്രമണത്തിൽ പരിക്കേറ്റ ചീഫ് വാറന്റ് ഓഫീസർ റോഡ്നി ബിയർമാന്റെ അവസ്ഥയും സമാനമാണ്. ഒന്നിലധികം ഷ്രപ്നെൽ മുറിവുകൾ, മസ്തിഷ്കാഘാതം, കേൾവി-കാഴ്ചാ തകരാറുകൾ, ശ്വാസകോശത്തിന് ക്ഷതം എന്നിവ അദ്ദേഹത്തിനുണ്ടായിരുന്നു. എന്നിട്ടും, സൈന്യം അദ്ദേഹത്തെ ‘ഗുരുതരമായി പരിക്കേറ്റവരല്ല’ എന്ന പട്ടികയിലാണ് ഉൾപ്പെടുത്തിയത്.
ആരോപണങ്ങൾ യു.എസ് സൈന്യം നിഷേധിച്ചു. ‘സീരിയസ്’, ‘കോംബാറ്റ് കാഷ്വാലിറ്റി’ തുടങ്ങിയ സൈനിക പദാവലികൾ കുടുംബാംഗങ്ങൾ തെറ്റായി മനസ്സിലാക്കുന്നതാകാം എന്നാണ് സൈനിക വക്താവിന്റെ വാദം. അടുത്ത 72 മണിക്കൂറിനുള്ളിൽ മരണം സംഭവിക്കാൻ സാധ്യതയുള്ള പരിക്ക് പറ്റിയവരെ മാത്രമേ ഔദ്യോഗികമായി ‘ഗുരുതരമായി പരിക്കേറ്റവർ’ എന്ന് തരംതിരിക്കാറുള്ളൂ എന്ന് സൈന്യം വിശദീകരിക്കുന്നു.
കുവൈത്തിൽ തമ്പടിച്ചിരുന്ന യു.എസ് സൈനികരെ ഇറാൻ ലക്ഷ്യമിടാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ആക്രമണത്തിന് മുൻപേ ലഭിച്ചിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ, സൈനികരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിൽ സൈനിക നേതൃത്വം പരാജയപ്പെട്ടതായും ആരോപണമുയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

