വാഷിങ്ടൺ: കിഴക്കൻ ചൈന കടലിലെയും ദക്ഷിണ ചൈന കടലിലെയും നിലവിലെ സ്ഥിതി മാറ്റാനുള്ള ചൈനയുടെ ശ്രമങ്ങളെ തടയുന്ന കാര്യത്തിൽ യോജിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡനും ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയും.
സ്വതന്ത്രവും തുറന്നതുമായ യു.എസും ജപ്പാനും തമ്മിലുള്ള ദീർഘകാല സഖ്യമാണ് തന്ത്രപ്രധാനമായ ഇന്തോ-പസഫിക് മേഖലയിലും ലോകമെമ്പാടുമുള്ള സമാധാനത്തിന്റെയും സുരക്ഷയുടെയും അടിസ്ഥാനശിലയെന്ന് 80 മിനിറ്റ് ഓൺലൈൻ യോഗത്തിൽ ബൈഡൻ പറഞ്ഞു. ഇന്തോ-പസഫിക് മേഖലയിലും അതിനപ്പുറമുള്ള സഖ്യകക്ഷികളുമായും പങ്കാളികളുമായും യോജിച്ച് പ്രവർത്തിക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന് ബൈഡനും കിഷിദയും പറഞ്ഞു.
തന്ത്രപ്രധാനമായ ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ സ്വാധീനം വർധിപ്പിക്കാൻ ഉറ്റുനോക്കുകയാണ് ചൈന. തർക്കമുള്ള ദക്ഷിണ ചൈന കടലിൽ കൃത്രിമ ദ്വീപുകളും സൈനിക നിർമിതികളും ചൈന ഉണ്ടാക്കിയിട്ടുണ്ട്. കിഴക്കൻ ചൈന കടലിൽ ജപ്പാനുമായും ചൈനക്ക് തർക്കമുണ്ട്.