'യു.എസും ഇസ്രായേലും വിനാശകരമായ പ്രഹരങ്ങൾ നേരിടാൻ പോകുന്ന കുറ്റവാളികൾ'- ഇറാൻ പാർലമെന്റ് സ്പീക്കർ
text_fieldsതെഹ്റാൻ: യു. എസ്- ഇസ്രായേൽ സംയുക്ത ആക്രമണങ്ങളിൽ ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതോടെ പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമായി തുടരുന്നു.
ഇറാനെതിരെ ഉണ്ടായ തുടർച്ചയായ ആക്രമണങ്ങൾക്ക് വിനാശകരമായ പ്രഹരങ്ങൾ നേരിടാൻ പോകുന്ന കുറ്റവാളികൾ എന്നാണ് ഇറാൻ പാർലമെന്റ് സ്പീക്കർ യു.എസിനെയും ഇസ്രായേലിനെയും വിശേഷിപ്പിച്ചത്. ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈയുടെ മരണശേഷം ഇറാൻ എല്ലാ സാഹചര്യങ്ങൾക്കും തയ്യാറായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഗൾഫ് രാജ്യങ്ങളിലെ യു.എസ് കേന്ദ്രങ്ങൾക്കെതിരായ ഇറാന്‍റെ ആക്രമണങ്ങളിൽ മുന്നറിയിപ്പുമായി വന്നിരുക്കുകയാണ് യു. എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇതുവരെ കണ്ടിട്ടില്ലാത്ത ശക്തിയോടെ അമേരിക്ക ഇറാനെ ആക്രമിക്കും എന്നായിരുന്നു ട്രംപിന്‍റെ വെല്ലുവിളി. ഞായറാഴ്ച ഇറാനിയൻ ബാലിസ്റ്റിക് മിസൈലുകളും വ്യോമ പ്രതിരോധ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യവും അറിയിച്ചു.
ഖാംനഈയുടെ മരണത്തിന് പിന്നാലെ ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ ആളുകൾ ഒത്തുകൂടുന്നതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. ഖാംനഈയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്താനാണ് ഇറാൻ ജനത കൂട്ടത്തോടെ തെരുവുകളിലേക്ക് ഇറങ്ങുന്നത്. ഖാംനഈയുടെ കൊലപാതകത്തിന് പിന്നാലെ വീണ്ടും തെഹ്റാനിൽ നിന്ന് സ്ഫോടനശബ്ദം കേട്ടതായി റിപ്പോർട്ടുകളുണ്ട്.
ഖാംനഈ കൊല്ലപ്പെട്ടത് ഇറാന്റെ മാത്രമല്ല യു.എസിന്റെ കൂടി വിജയമാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചിരുന്നു. ഇറാൻ ജനതക്ക് സ്വന്തം രാജ്യത്തെ തിരിച്ച് പിടിക്കാനുള്ള അവസരമാണിത്. ഇറാന്റെ ഐ.ആർ.ജി, മിലിറ്ററി, പൊലീസ് ഉൾപ്പടെയുള്ള മറ്റ് സുരക്ഷാസേനകൾ എന്നിവക്കെല്ലാം പോരാടാനുള്ള താൽപര്യം നഷ്ടപ്പെട്ടതായി ട്രംപ് അവകാശപ്പെട്ടു. ഇറാനെ വീണ്ടെടുക്കാനുള്ള ദേശസ്നേഹികളുടെ ദൗത്യത്തിനൊപ്പം അവരും ചേരണമെന്ന് ട്രംപ് ആഹ്വാനം ചെയ്തു.
1981 മുതൽ 1989 വരെ ഇറാന്റെ പ്രസിഡന്റായിരുന്ന ഖാംനഈ 1989ലാണ് പരമോന്നത നേതാവാകുന്നത്. ഇറാന്റെ സൈനിക, അർധ സൈനിക വിഭാഗങ്ങളെ ശാക്തീകരിക്കുന്നതിൽ അദ്ദേഹം മുഖ്യപങ്കുവഹിച്ചു. ഇറാഖുമായുള്ള യുദ്ധം നടക്കുമ്പോൾ ഖാംനഈയായിരുന്നു ഇറാന്റെ പ്രസിഡന്റ്.
യു.എസ് പിന്തുണയോടെയാണ് അന്ന് ഇറാഖ് യുദ്ധം ചെയ്തത്. പിൽക്കാലത്ത് കടുത്ത അമേരിക്കൻ-പാശ്ചാത്യൻ വിരുദ്ധത ഖാംനഈയിൽ അടിയുറച്ച ഒരു വിശ്വാസമായി രൂപപ്പെടാൻ ഈ യുദ്ധം കാരണമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

