ഇറാൻ- യു.എസ് സമാധാന ചർച്ച: പ്രകോപനം, ഇറങ്ങിപ്പോക്ക്, അനുനയം; ആദ്യഘട്ടം പ്രോത്സാഹജനകമായ പുരോഗതിയെന്ന് മധ്യസ്ഥർ
text_fieldsബേൺ: ട്രംപിന്‍റെ പ്രകോപനത്തിനും ഇറാൻ പ്രതിനിധികളുടെ ഇറങ്ങിപ്പോക്കിനും ഇടെ പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള യുഎസ്- ഇറാൻ ഇടക്കാല സമാധാന കരാറിന്റെ ഭാഗമായുള്ള ആദ്യഘട്ട സാങ്കേതികതല ചർച്ചകൾ സ്വിറ്റ്സർലൻഡിൽ സമാപിച്ചു. ബൂർഗൻസ്റ്റോക്കിൽ നടന്ന ഉന്നതതല ചർച്ചകളുടെ ആദ്യ ദിവസം യു.എസും ഇറാനും പ്രോത്സാഹജനകമായ പുരോഗതി കൈവരിച്ചതായി മധ്യസ്ഥരായ പാകിസ്താനും ഖത്തറും അറിയിച്ചു. 60 ദിവസത്തിനുള്ളിൽ ഒരു അന്തിമ കരാറിലെത്തുന്നതിനുള്ള ഒരു റോഡ്മാപ്പ്, ലെബനാനിലെ ഇസ്രായേൽ ആക്രമണങ്ങൾ അവസാനിപ്പിക്കുന്നത് ഉറപ്പാക്കാനുള്ള സംഘർഷരഹിത സെൽ എന്നിവയിൽ യു.എസും ഇറാനും പ്രാഥമിക ധാരണയായതായി അവർ പറയുന്നു.
ഹുർമുസ് വീണ്ടും അടയ്ക്കാൻ ശ്രമിച്ചാൽ ഇറാൻ എന്ന് രാജ്യമുണ്ടാകില്ലെന്നും ചർച്ചക്ക് എത്തിയവർ മടങ്ങിപ്പോകില്ലെന്നും ചർച്ച തുടങ്ങുന്നതിന് തൊട്ടുമുമ്പ് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. കരാറിൽ എത്തിയില്ലെങ്കിൽ ഹുർമുസിന്‍റെ നിയന്ത്രണം ഏറ്റെടുത്ത് അമേരിക്ക ഫീസ് ഏർപ്പെടുത്തുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. ഈ വാർത്ത പുറത്തറിഞ്ഞതോടെ, ട്രംപിന്‍റെ പ്രസ്താവനയിൽ പ്രതിഷേധിച്ച് ഇറാൻ സമാധാന ചര്‍ച്ചയിയിൽ നിന്ന് ഇറങ്ങിപ്പോയി. ഇവരെ പിന്നീട് മധ്യസ്ഥർ അനുനയിപ്പിക്കുകയായിരുന്നു. പിന്നീട് നേരിട്ടുള്ള ചർച്ചകൾക്ക് ഇറാൻ തയ്യാറായില്ല. മധ്യസ്ഥാരായ പാകിസ്താനും ഖത്തറും വഴി സന്ദേശങ്ങൾ കൈമാറുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
ചർച്ച തിങ്കാളാഴ്ച പുലർച്ചെ വരെ നീണ്ടു. ചർച്ചയിൽ വലിയ പുരോഗതിയാണുള്ളതെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് അറിയിച്ചു. ഹുർമുസ് കടലിടുക്ക് വീണ്ടും അടച്ചുപൂട്ടിയതായി ഇറാൻ പ്രഖ്യാപിക്കുകയും ഇറാനെതിരായ ആക്രമണം പുനരാരംഭിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണിപ്പെടുത്തുകയും ചെയ്തതിന് പിന്നാലെയാണ് സ്വിറ്റ്സർലൻഡിൽനിന്ന് ലോകത്തിന് സമാധാന പ്രതീക്ഷ നൽകുന്ന വാർത്ത വന്നത്. ഖത്തറിന്റെ ഉടമസ്ഥതയിലുള്ള സ്വിസ് പർവത റിസോർട്ടായ ബൂർഗൻസ്റ്റോക്കിൽ ഈ ആഴ്ചയിൽ തന്നെ മുഴുവൻ സാങ്കേതിക ചർച്ചകൾ തുടരുമെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ലെബനാനിലെ പോരാട്ടം അവസാനിപ്പിക്കുന്നതിനുള്ള ഒരു സംവിധാനത്തിന് കക്ഷികൾ സമ്മതിച്ചതായും തർക്കത്തിലുള്ള കടലിടുക്കിലൂടെ വാണിജ്യ കപ്പലുകൾക്ക് സുരക്ഷിതമായ പാതകൾ ഉറപ്പാക്കാൻ സഹായിക്കുന്നതിന് ഒരു ആശയവിനിമയ ലൈൻ തുറന്നതായും പ്രസ്താവനയിൽ പറയുന്നു. ഇറാന്റെ എണ്ണ, പെട്രോകെമിക്കൽ കയറ്റുമതിക്ക് ഇളവുകൾ നേടിയതായും, മരവിപ്പിച്ച ചില ആസ്തികൾ വിട്ടുകൊടുക്കുന്നതായും, ഇറാന്റെ പുനർനിർമാണ, വികസന പദ്ധതിക്ക് തുടക്കമിട്ടതായും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി സോഷ്യൽ മീഡിയയിലെ ഒരു പോസ്റ്റിൽ പറഞ്ഞു.
ഇറാന്റെ പിന്തുണയുള്ള ഹിസ്ബുല്ലക്കെതിരെ ലെബനാനിൽ ഇസ്രായേൽ നടത്തുന്ന സൈനിക നടപടിയെത്തുടർന്ന്, ചർച്ചകൾക്ക് തൊട്ടുമുമ്പ് ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചതായി ഇറാൻ വ്യക്തമാക്കിയിരുന്നു. ലെബനാൻ ഉൾപ്പെടെ എല്ലാ മേഖലകളിലെയും പോരാട്ടം അവസാനിപ്പിക്കണമെന്നാണ് ഇടക്കാല കരാറിലെ വ്യവസ്ഥ.
ഇറാന്റെ ആണവ ചർച്ചകൾ ആരംഭിക്കുന്നതിനുള്ള പ്രധാന നിബന്ധനയായ, ഇറാന്റെ എണ്ണ കയറ്റുമതിക്കുമേലുള്ള ഉപരോധങ്ങൾ നീക്കുന്നതിനുള്ള യു.എസ് ഇളവുകളെക്കുറിച്ചുള്ള ഒരു കരട് കരാറിൽ ഇരുപക്ഷവും എത്തിയതായി ഇറാൻ അധികൃതർ അറിയിച്ചു. ഇതോടൊപ്പം വിദേശ രാജ്യങ്ങളിൽ മരവിപ്പിച്ചു നിർത്തിയിരിക്കുന്ന ഇറാന്റെ ആസ്തികൾ ലഭ്യമാക്കുന്ന കാര്യത്തിലും പുരോഗതിയുണ്ടായിട്ടുണ്ട്.
ചർച്ചയിൽ പങ്കെടുത്തവർ:
യു.എസ്- വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, ട്രംപിന്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫ്, മരുമകൻ ജാരെഡ് കുഷ്നർ.
ഇറാൻ - പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ്, വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി, സെൻട്രൽ ബാങ്ക് ഗവർണർ അബ്ദുൽനാസർ ഹെമ്മാതി, ഡെപ്യൂട്ടി ഓയിൽ മന്ത്രി ഹമീദ് ബോർഡ്, പരിചയസമ്പന്നനായ ആണവ ചർച്ചക്കാരൻ അലി ബക്രി.
പാകിസ്താൻ- പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, സൈനിക മേധാവി ഫീൽഡ് മാർഷൽ സയ്യിദ് അസിം മുനീർ.
ഖത്തർ- പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനി.
സ്വിറ്റ്സർലൻഡ്- വൈസ് പ്രസിഡന്റും വിദേശകാര്യ മന്ത്രിയുമായ ഇഗ്നാസിയോ കാസിസ്.
യുഎൻ- ആണവ നിരീക്ഷണ മേധാവി റാഫേൽ ഗ്രോസി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

