അന്താരാഷ്ട്ര നിയമലംഘനം: ലബനാനിലേക്ക് പ്രത്യേക അന്വേഷണ സംഘത്തെ അയക്കാനൊരുങ്ങി യു.എൻ
text_fieldsബൈറൂത്: ലബനാനിൽ നടന്ന ഇസ്രായേൽ ആക്രമണത്തിൽ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ഐക്യരാഷ്ട്രസഭയുടെ പ്രത്യേക അന്വേഷണ സംഘം അടുത്ത ആഴ്ച രാജ്യത്തെത്തും. യു.എൻ മനുഷ്യാവകാശ മേധാവി വോൾക്കർ ടൂർക്കാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംഘർഷത്തിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാ കക്ഷികളുടെയും ഭാഗത്തുനിന്നുണ്ടായ അന്താരാഷ്ട്ര നിയമ ലംഘനങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും കൃത്യമായി രേഖപ്പെടുത്തുകയാണ് ഈ വിലയിരുത്തൽ ദൗത്യത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
യു.എസ്-ഇസ്രായേൽ സഖ്യത്തിന്റെ ആക്രമണം നേരിടുന്ന ഇറാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മാർച്ച് 2-ന് ഇസ്രായേലിന് നേരെ ഹിസ്ബുല്ല റോക്കറ്റുകൾ തൊടുത്തതോടെയാണ് ലബനാൻ ഈ പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ഭാഗമായത്. ഇതിന് പിന്നാലെ ഇസ്രായേൽ ലബനാനിൽ ശക്തമായ ആക്രമണങ്ങൾ ആരംഭിക്കുകയായിരുന്നു.
ഇതുവരെ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 3,600ലധികം ആളുകൾ ലബനാനിൽ കൊല്ലപ്പെടുകയും പത്ത് ലക്ഷത്തിലധികം ആളുകൾ ഭവനരഹിതരാകുകയും ചെയ്തിട്ടുണ്ട്. ഏപ്രിൽ 16ന് അമേരിക്ക വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും മേഖലയിൽ ഇപ്പോഴും ശക്തമായ പോരാട്ടം തുടരുകയാണ്. വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷം മാത്രം ഇസ്രായേൽ അയ്യായിരത്തോളം (3,500) വ്യോമാക്രമണങ്ങൾ ലബനാനിൽ നടത്തിയതായി ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നു.
ഇസ്രായേലിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന യുദ്ധക്കുറ്റങ്ങൾ കൃത്യമായി രേഖപ്പെടുത്തി യു.എന്നിൽ സമർപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ലബനാൻ പ്രധാനമന്ത്രി നവാഫ് സലാം കാബിനറ്റ് യോഗത്തിൽ വ്യക്തമാക്കിയിരുന്നതായി ഇൻഫർമേഷൻ മന്ത്രി പോൾ മോർക്കോസ് അറിയിച്ചു. ഇതിന്റെ ഭാഗമായാണ് യു.എൻ മനുഷ്യാവകാശ മേധാവിയുമായി ചർച്ച നടത്തി അന്വേഷണ സംഘത്തിന്റെ സന്ദർശനത്തിന് ലബനാൻ അനുമതി വാങ്ങിയത്.
നിലവിലെ കടുത്ത യുദ്ധസാഹചര്യം ലബനാനിലെ ഭക്ഷ്യസുരക്ഷയെയും സാരമായി ബാധിച്ചിരിക്കുകയാണ്. വരാനിരിക്കുന്ന ആഗസ്റ്റ് മാസം വരെയുള്ള കാലയളവിൽ ലബനാനിലെ ഏകദേശം 12.4 ലക്ഷം ആളുകൾ കടുത്ത ഭക്ഷ്യക്ഷാമവും പട്ടിണിയും നേരിടേണ്ടി വരുമെന്നാണ് യു.എന്നിന്റെ പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

