ഗസ്സ കടുത്ത ക്ഷാമത്തിലേക്ക് നീങ്ങുന്നു; സുരക്ഷാസമിതിയിലെ രാജ്യങ്ങൾക്ക് കത്തയച്ച് യു.എൻ സെക്രട്ടറി ജനറൽ
text_fieldsഗസ്സ: ഇസ്രായേൽ ആക്രമണം തുടരുന്നതിനിടെ ഗസ്സ കടുത്ത ക്ഷാമത്തിലേക്ക് നീങ്ങുകയാണെന്ന മുന്നറിയിപ്പുമായി യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്. ഇതുസംബന്ധിച്ച റിപ്പോർട്ട് ഗുട്ടറസ് യു.എൻ സുരക്ഷാസമിതിയിലെ അംഗങ്ങൾക്ക് അയച്ചു. അൽ ജസീറ അറബിക് ലേഖകൻ റാമി അയാരിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
ഗസ്സ കടുത്ത ക്ഷാമത്തിലേക്ക് നീങ്ങുകയാണെന്ന് റിപ്പോർട്ട് പറയുന്നു. അഞ്ച് ലക്ഷത്തോളം ജനങ്ങൾ വലിയ പട്ടിണിയെ അഭിമുഖീകരിക്കുകയാണ്. ആരോഗ്യരംഗവും കടുത്ത പ്രതിസന്ധി നേരിടുന്നു. വിവിധ അഭയാർഥി ക്യാമ്പുകൾ ജനബാഹുല്യം മൂലം ബുദ്ധിമുട്ടുന്നു. ഇത് പകർച്ചവ്യാധികൾ പടരാൻ ഇടയാക്കുമെന്നും യു.എൻ സെക്രട്ടറി ജനറൽ മുന്നറിയിപ്പ് നൽകുന്നു.
പ്രദേശത്തെ മാലിന്യസംസ്കരണം ഫലപ്രദമായ നടക്കുന്നില്ലെന്നും യു.എൻ റിപ്പോർട്ടിൽ പറയുന്നു. ടോയ്ലെറ്റുകളും അഴുക്കുചാലുകളും നിറഞ്ഞിരിക്കുകയാണ്. എത്രയും പെട്ടെന്ന് പ്രദേശത്ത് ഇസ്രായേൽ വൈദ്യുതി പുനഃസ്ഥാപിക്കണം. ഇന്ധനവും മറ്റ് അവശ്യ വസ്തുക്കളും കൂടുതലായി ഗസ്സയിലേക്ക് എത്തിക്കണമെന്നും യു.എൻ സെക്രട്ടറി ജനറൽ വ്യക്തമാക്കുന്നു.
ആക്രമണത്തിന്റെ ശക്തി കുറച്ച് യുദ്ധത്തിന്റെ മൂന്നാംഘട്ടത്തിലേക്ക് കടക്കാനും യുദ്ധാനന്തര ഗസ്സയുടെ ഭരണം പിടിക്കാനും ഇസ്രായേൽ പ്രതിരോധമന്ത്രി യൊആവ് ഗാലന്റിന്റെ നേതൃത്വത്തിൽ പദ്ധതി തയാറാക്കിയിരുന്നു. യുദ്ധത്തിൽ ഹമാസിനെ പരാജയപ്പെടുത്തിയാൽ ഇസ്രായേൽ നിയന്ത്രിത ഫലസ്തീൻ അതോറിറ്റിയെ ഭരണം ഏൽപിക്കാനാണ് പദ്ധതി. ഗസ്സയുടെ പുനർനിർമാണത്തിൽ അമേരിക്കയും മറ്റു രാജ്യങ്ങളും പങ്കാളികളാകുമെന്നും റിപ്പോർട്ടുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

