റഷ്യയിൽ കൊല്ലപ്പെട്ടവരിൽ ഇന്ത്യക്കാരനും; ഇത്ര ശക്തമായ യുക്രെയ്ൻ ഡ്രോൺ ആക്രമണം ഇതാദ്യം
text_fieldsമോസ്കോ: യുദ്ധം തുടങ്ങിയ ശേഷം ആദ്യമായി റഷ്യക്കെതിരെ ഏറ്റവും ശക്തമായ ഡ്രോൺ ആക്രമണം നടത്തി യുക്രെയ്ൻ. ശനിയാഴ്ച രാത്രി നടന്ന ആക്രമണത്തിൽ ഇന്ത്യൻ തൊഴിലാളി ഉൾപ്പെടെ അഞ്ചുപേർ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തലസ്ഥാനമായ മോസ്കോയിലും പരിസര പ്രദേശങ്ങളിലുമായിരുന്നു ആക്രമണം.
നിരവധി അടിസ്ഥാന സൗകര്യങ്ങൾക്കും കെട്ടിട സമുച്ചയങ്ങൾക്കും നാശമുണ്ടായതായി പ്രാദേശിക ഗവർണർ ആൻഡ്രി വൊറൊബ്യേവ് പറഞ്ഞു. മോസ്കോയിൽ മാത്രം 12ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. മോസ്കോയിൽ എണ്ണ സംസ്കരണ കേന്ദ്രത്തിനു സമീപമാണ് കാര്യമായ ആക്രമണം നടന്നത്. എന്നാൽ, കേന്ദ്രത്തിലെ സാങ്കേതിക സൗകര്യങ്ങൾക്കൊന്നും കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് മേയർ സെർജി സൊബ്യാനിൻ പറഞ്ഞു. ഒറ്റരാത്രികൊണ്ട് 556 ഡ്രോണുകൾ തകർത്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയം ഞായറാഴ്ച രാവിലെ അറിയിച്ചു.
മോസ്കോയെ മാത്രം ലക്ഷ്യമിട്ടെത്തിയ 81 ഡ്രോണുകളാണ് വെടിവെച്ചിട്ടത്. 24 മണിക്കൂറിനുള്ളിൽ 1,000ത്തിലധികം ഡ്രോണുകൾ വെടിവെച്ചിട്ടതായി റിപ്പോർട്ടിൽ പറയുന്നു. റഷ്യയിലെ ഏറ്റവും വലിയ വിമാനത്താവളമായ മോസ്കോയിലെ ഷെറെമെറ്റീവോയുടെ പരിസരത്തും ഡ്രോൺ അവശിഷ്ടങ്ങൾ വീണു. അതേസമയം, യുക്രെയ്ൻ ആക്രമണങ്ങൾക്കെതിരെ റഷ്യ തിരിച്ചടിച്ചു. റഷ്യ പറത്തിവിട്ട 287 ഡ്രോണുകളിൽ 279 എണ്ണവും വെടിവെച്ചിട്ടതായി യുക്രെയ്ൻ പ്രതിരോധ സേന അവകാശപ്പെട്ടു. വിവിധയിടങ്ങളിലായി എട്ടുപേർക്ക് പരിക്കേൽക്കുകയും നിരവധി ഭവന സമുച്ചയങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും സ്റ്റേറ്റ് എമർജൻസി സർവിസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

