റഷ്യ-യുക്രെയ്ൻ യുദ്ധം: യു.എസ് സമാധാന പദ്ധതിയിൽ ചർച്ച ആരംഭിച്ചെന്ന് യുക്രെയ്ൻ
text_fieldsജെനീവ: റഷ്യൻ അധിനിവേശം അവസാനിപ്പിക്കാൻ യു.എസ് നിർദേശിച്ച സമാധാന പദ്ധതികളെക്കുറിച്ച് പാശ്ചാത്യരാജ്യങ്ങളുമായി ചർച്ച ആരംഭിച്ചതായി യുക്രെയ്ൻ.
യു.കെ, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളുടെ സുരക്ഷ ഉപദേഷ്ടാക്കളുമായി ആദ്യ കൂടിക്കാഴ്ച നടത്തിയതായി യുക്രെയ്ൻ പ്രതിനിധി സംഘം തലവൻ ആൻഡ്രി യെർമക് സമൂഹമാധ്യമത്തിൽ കുറിച്ചു. റഷ്യക്ക് അനുകൂലമായ പദ്ധതിരേഖകളിൽ മാറ്റം വേണമെന്ന് ചൂണ്ടിക്കാട്ടിയാണ് കൂടിക്കാഴ്ച. യു.എസ് പ്രതിനിധികളുമായാണ് അടുത്ത കൂടിക്കാഴ്ച. രാജ്യത്ത് സമാധാനം ഉറപ്പാക്കാനായി ഒരുമിച്ചുള്ള പ്രവർത്തനം തുടരുമെന്ന് യെർമക് പറഞ്ഞു.
യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ആർമി സെക്രട്ടറി ഡാൻ ഡ്രിസ്കോൾ, പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫ് എന്നിവർ ചർച്ചയിൽ പങ്കെടുത്തേക്കും. നാലുവർഷത്തോളമായ റഷ്യ- യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനായി യു.എസ് അവതരിപ്പിച്ച 28 നിർദേശങ്ങളടങ്ങിയ കരട് സമാധാന പദ്ധതി രേഖ കിയവിലും മറ്റു യൂറോപ്യൻ തലസ്ഥാനങ്ങളിലും ആശങ്ക ഉയർത്തിയിട്ടുണ്ട്. റഷ്യ- യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനായി യു.എസ് മുന്നോട്ടുവെക്കുന്ന അവസാന നിർദേശമല്ല ഇതെന്ന് ട്രംപ് വ്യക്തമാക്കി.
റഷ്യന് വൈദ്യുതി നിലയം ആക്രമിച്ച് യുക്രെയ്ന്
മോസ്കോ: റഷ്യയിലെ വൈദ്യുതി നിലയത്തിൽ ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം നടത്തി യുക്രെയ്ൻ. ഇത് തീപിടിത്തത്തിന് കാരണമാവുകയും വൈദ്യുതി വിതരണം തടസ്സപ്പെടുകയും ചെയ്തു. റഷ്യയുടെ എണ്ണ ശുദ്ധീകരണശാലകൾ, ക്രൂഡ് ടെർമിനലുകൾ, പൈപ്പ്ലൈനുകൾ എന്നിവ തകർക്കാൻ യുക്രെയ്ൻ ഉന്നമിടുന്നുണ്ട്.ഞായറാഴ്ച പുലർച്ച ക്രെംലിനിൽനിന്ന് 120 കിലോമീറ്റർ കിഴക്കുള്ള ഷതുറ പവർ സ്റ്റേഷനിൽ യുക്രേനിയൻ ഡ്രോണുകൾ ആക്രമണം നടത്തിയതായി മോസ്കോ മേഖല ഗവർണർ ആൻഡ്രി വോറോബിയോവ് പറഞ്ഞു.
പവർ സ്റ്റേഷനിലെ മൂന്ന് ട്രാൻസ്ഫോർമറുകൾക്ക് തീപിടിച്ചതായാണ് റിപ്പോർട്ട്. എന്നാൽ, യുക്രെയ്നിൽ നിന്ന് ഇത് സംബനധിച്ച് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.റഷ്യയിലെ ഏറ്റവും പഴക്കം ചെന്ന ഒന്നായ ഷാതുറ പവർ സ്റ്റേഷൻ ആണ് ആക്രമിക്കപ്പെട്ടത്.
അതിനിടെ, ഞായറാഴ്ച 75 ഉക്രേനിയൻ ഡ്രോണുകൾ വെടിവച്ചിട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 36 എണ്ണം കരിങ്കടലിന് മുകളിലും നിരവധി എണ്ണം മോസ്കോ മേഖലക്കു മുകളിലുമായാണ് തകർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

