യുക്രെയ്നിലെ കിയവിൽ നിന്നും കണ്ടെത്തിയത് 1,200ലധികം മൃതദേഹങ്ങൾ
text_fieldsകിയവ്: ഫെബ്രുവരി 24ന് റഷ്യൻ അധിനിവേശം ആരംഭിച്ചതിന് ശേഷം യുക്രെയ്ൻ നഗരമായ കിയവിൽ നിന്ന് 1,200ലധികം മൃതദേഹങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്. യുക്രെയ്ൻ ഉദ്യോഗസ്ഥരാണ് വാർത്ത പുറത്തുവിട്ടത്. കഴിഞ്ഞ ആഴ്ചയിൽ കിയവ് അടക്കമുള്ള നഗരങ്ങളിൽ കനത്ത ബോംബാക്രമണമാണ് റഷ്യൻ സൈന്യം നടത്തിയിരുന്നത്. ആറാഴ്ചക്കിടെ മരണസംഖ്യ വലിയതോതിൽ വർധിച്ചതായും റിപ്പോർട്ടുണ്ട്.
കിഴക്കൻ നഗരമായ ഖാർകീവിൽ ഞായറാഴ്ച നടന്ന ഷെല്ലാക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. തെക്കു കിഴക്കൻ മേഖലയിൽ നടന്ന ആക്രമണത്തിൽ ഒരു കുട്ടി ഉൾപ്പടെ പത്തു പേരും മരിച്ചിട്ടുണ്ട്. കിഴക്കൻ യുക്രെയ്നിലെ വലിയൊരു വിഭാഗം ജനങ്ങൾ റഷ്യയുടെ ആക്രമണം ഭയന്ന് പലായനം ചെയ്തതായും അധികൃതർ വ്യക്തമാക്കി.
വ്യാവസായിക നഗരമായ ഡിനിപ്രോയിൽ നടന്ന മിസൈൽ ആക്രമണത്തിൽ വിമാനത്താവളത്തിന് കനത്ത നാശനഷ്ടം ഉണ്ടായിട്ടുണ്ട്. ദശലക്ഷക്കണക്കിന് ആളുകൾ താമസിക്കുന്ന മേഖലയായതിനാലാണ് ആളപായത്തിന് വഴിവെച്ചത്.
സിവിലിയൻമാർക്ക് നേരെ റഷ്യൻ സൈന്യം നടത്തിവരുന്ന ആക്രമണത്തെ യുക്രെയ്ൻ പ്രസിഡന്‍റ് വൊളാദമിർ സെലൻസ്കി വീണ്ടും ശക്തമായി അപലപിച്ചു. യുദ്ധ കുറ്റങ്ങൾ ചെയ്യുന്ന എല്ലാവരെയും കണ്ടെത്തി ശിക്ഷിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.
യുദ്ധം തടയുന്നതിന് അന്താരാഷ്ട്ര സമൂഹങ്ങളുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് യു.എസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജെയ്ക് സുള്ളിവൻ പറഞ്ഞു. ഈസ്റ്ററിൽ സമാധാനം നിലനിൽക്കുന്നതിന് വേണ്ടി വെടിനിർത്തൽ പാലിക്കണമെന്ന് ഫ്രാൻസിസ് മാർപ്പാപ്പയും ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.