ധാന്യക്കടത്തിനെച്ചൊല്ലി യുക്രെയ്ൻ-ഇസ്രായേൽ പോര്; മോഷണ ആരോപണം തള്ളി ഇസ്രായേൽ
text_fieldsറഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ യുക്രെയ്‌നിൽനിന്ന് റഷ്യ 'മോഷ്ടിച്ചു' എന്ന് ആരോപിക്കപ്പെടുന്ന ധാന്യങ്ങളെച്ചൊല്ലി യുക്രെയ്‌നും ഇസ്രായേലും തമ്മിൽ കടുത്ത നയതന്ത്ര തർക്കം ഉടലെടുത്തിരിക്കുകയാണ്. റഷ്യ പിടിച്ചെടുത്ത യുക്രേനിയൻ പ്രദേശങ്ങളിൽനിന്ന് നിയമവിരുദ്ധമായി കടത്തിയ ധാന്യങ്ങൾ ഇസ്രായേൽ ഇറക്കുമതി ചെയ്യുന്നു എന്നതാണ് പ്രധാന ആരോപണം. റഷ്യയുടെ അധിനിവേശം ആരംഭിച്ച 2022 മുതൽ തന്നെ തങ്ങളുടെ കാർഷിക ഉൽപന്നങ്ങൾ റഷ്യ മോഷ്ടിച്ച് വിദേശ രാജ്യങ്ങളിലേക്ക് വിൽക്കുന്നുവെന്ന് യുക്രെയ്ൻ പരാതിപ്പെടുന്നുണ്ട്. ഇത്തരത്തിൽ ധാന്യം കയറ്റിയ ഒരു കപ്പൽ ഇസ്രായേലിലെ തുറമുഖത്ത് എത്തിയെന്നും അത് ഇറക്കാനുള്ള നടപടികൾ നടക്കുന്നുണ്ടെന്നും യുക്രേനിയൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്കി കുറ്റപ്പെടുത്തി. ഈ ബിസിനസ് നിയമവിരുദ്ധമാണെന്നും സ്വന്തം തുറമുഖങ്ങളിൽ എത്തുന്ന കപ്പലുകളിലെ ചരക്കുകളെക്കുറിച്ച് ഇസ്രായേലിന് അറിവില്ലെന്ന് പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വിഷയത്തിൽ പ്രതിഷേധം അറിയിക്കാൻ കീവ് ഇസ്രായേൽ അംബാസഡറെ വിളിച്ചുവരുത്തുകയും ചെയ്തിട്ടുണ്ട്.
എന്നാൽ യുക്രെയ്നിന്റെ ആരോപണങ്ങളെ ഇസ്രായേൽ പൂർണമായും തള്ളിക്കളയുകയാണ്. യുക്രേനിയൻ സർക്കാർ തങ്ങളുടെ പരാതിക്ക് ആധാരമായ തെളിവുകളൊന്നും നൽകിയിട്ടില്ലെന്നും കപ്പൽ ഹൈഫ തുറമുഖത്ത് എത്തിയെന്ന വാർത്ത തെറ്റാണെന്നുമാണ് ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗിഡിയൻ സാർ വ്യക്തമാക്കിയത്. ഔദ്യോഗികമായി നിയമസഹായം തേടുന്നതിന് പകരം സോഷ്യൽ മീഡിയ വഴി ആരോപണങ്ങൾ ഉന്നയിക്കുന്നതിനെ അദ്ദേഹം വിമർശിച്ചു. ചരക്കുകളുടെ വിവരങ്ങൾ രേഖപ്പെടുത്തിയ 'ബിൽ ഓഫ് ലേഡിങ്' വ്യാജമാണെന്ന യുക്രെയ്നിന്റെ വാദം പരിശോധിക്കാൻ സാധിക്കില്ലെന്നും, മോഷണത്തിന് തെളിവുണ്ടെങ്കിൽ അത് കൃത്യമായ ഏജൻസി വഴി സമർപ്പിക്കണമെന്നും ഇസ്രായേൽ ആവശ്യപ്പെട്ടു. അതേസമയം 2025ൽ മാത്രം ഏകദേശം 20 ലക്ഷം ടണ്ണിലധികം ധാന്യം റഷ്യ മോഷ്ടിച്ചുവെന്നാണ് യുക്രെയ്ൻ കണക്കാക്കുന്നത്. ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങളിലേക്കും മിഡിലീസ്റ്റിലേക്കും യൂറോപ്പിലേക്കും ഇത്തരം കയറ്റുമതികൾ നടക്കുന്നുണ്ടെന്നും അവർ നിരീക്ഷിക്കുന്നു.
ഈ വിഷയത്തിൽ ഇടപെടാനില്ലെന്നാണ് റഷ്യയുടെ നിലപാട്. ഇസ്രായേലും യുക്രെയ്നും തമ്മിലുള്ള ഉഭയകക്ഷി പ്രശ്നമാണിതെന്നും തങ്ങൾ ഇതിൽ അഭിപ്രായം പറയുന്നില്ലെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. 2022ലെ റഷ്യൻ അധിനിവേശത്തെത്തുടർന്ന് ലോകമെമ്പാടും ഭക്ഷണസാധനങ്ങളുടെ വില കുതിച്ചുയർന്നിരുന്നു. കരിങ്കടൽ വഴി ധാന്യം കയറ്റുമതി ചെയ്യാൻ ഐക്യരാഷ്ട്രസഭയുടെയും തുർക്കിയുടെയും നേതൃത്വത്തിൽ ഉണ്ടാക്കിയ കരാറിൽനിന്ന് റഷ്യ പിന്നീട് പിന്മാറുകയും ചെയ്തിരുന്നു. നിലവിൽ യുക്രെയ്നിന്റെ പ്രധാന തുറമുഖങ്ങൾ ഉൾപ്പെടുന്ന തെക്ക്, കിഴക്കൻ മേഖലകൾ റഷ്യയുടെ നിയന്ത്രണത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

