ഖേഴ്സണിൽ നിരവധി റഷ്യൻ സൈനികരെ വധിച്ചതായി യുക്രെയ്ൻ
text_fieldsകിയവ്: തെക്കൻ യുക്രെയ്നിൽ റഷ്യൻ നിയന്ത്രണത്തിലുള്ള ഖേഴ്സണിൽ നടത്തിയ ആക്രമണത്തിൽ നിരവധി റഷ്യൻ സൈനികരെ വധിച്ചതായി യുക്രെയ്ൻ സേന. രണ്ട് ആയുധകേന്ദ്രങ്ങൾ നശിപ്പിച്ചിട്ടുണ്ട്. നൂറിലേറെ റഷ്യൻ സൈനികർ കൊല്ലപ്പെട്ട ആക്രമണത്തിൽ ഏഴു ടാങ്കുകൾ തകർത്തതായും യുക്രെയ്ൻ സേന അവകാശപ്പെട്ടു. ഖേഴ്സണെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന റെയിൽപാത തകർത്തതായും റിപ്പോർട്ടുകൾ പറയുന്നു. നഗരത്തിൽ നിലയുറപ്പിച്ച റഷ്യയുടെ 49ാം സേനാവ്യൂഹം ഇതോടെ കുടുങ്ങിയതായാണ് അവകാശവാദം. നിപ്രോ നദിക്കു കുറുകെ ഖേഴ്സൺ നഗരത്തിലേക്കുള്ള മൂന്നു പാലങ്ങളും തകർക്കപ്പെട്ട നിലയിലാണ്. നഗരം കേന്ദ്രീകരിച്ച് റഷ്യ മേഖലയിൽ കൂടുതൽ ആക്രമണം നടത്താതിരിക്കാൻ ലക്ഷ്യമിട്ടാണ് നടപടി. നഗരത്തിൽ റഷ്യയും കനത്ത ആക്രമണമാണ് നടത്തുന്നത്. മിക്ക വീടുകളും തകർക്കപ്പെട്ട നിലയിലാണെന്ന് ഖേഴ്സൺ ഗവർണർ ദിമിത്രോ ബുട്രി പറഞ്ഞു.
അതിനിടെ, ഡോണെറ്റ്സ്കിൽ റഷ്യൻ അനുകൂല വിമതരുടെ നിയന്ത്രണത്തിലുള്ള മേഖലയിൽ പിടിയിലായ യുക്രെയ്ൻ സൈനികരെ പാർപ്പിച്ച തടവറയിലുണ്ടായ സ്ഫോടനത്തെച്ചൊല്ലി ആരോപണം തുടരുകയാണ്. 40 സൈനികരാണ് കൊല്ലപ്പെട്ടത്. 75 പേർക്ക് പരിക്കേറ്റിട്ടുണ്ട്. വിമത ഭരണകൂടത്തിന്റെ കണക്കുകളിൽ മരണസംഖ്യ 53 ആണ്. യുക്രെയ്ൻ സേനയാണ് ആക്രമണം നടത്തിയതെന്നും അമേരിക്ക നൽകിയ ഹിംറാസ് റോക്കറ്റാണ് തടവറക്കു മുകളിൽ പതിച്ചതെന്നും റഷ്യ പറയുന്നു. എന്നാൽ, റഷ്യയാണ് ആക്രമണത്തിനു പിന്നിലെന്നാണ് യുക്രെയ്ൻ നിലപാട്. 193 പേരെയാണ് ഇവിടെ പാർപ്പിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.