യുക്രെയ്ൻ ധാന്യ കയറ്റുമതി കരാർ നാലുമാസം നീട്ടി
text_fieldsകിയവ്: യുദ്ധം നിലനിൽക്കെ തന്നെ യുക്രെയ്നിൽനിന്ന് കടൽ മാർഗം ധാന്യവും വളവും കയറ്റുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് റഷ്യയുമായി ഉണ്ടാക്കിയ കരാർ നാലുമാസത്തേക്ക് കൂടി നീട്ടി. ശനിയാഴ്ച കാലാവധി അവസാനിക്കാനിരിക്കെയാണ് 120 ദിവസത്തേക്ക് കൂടി നീട്ടിയത്. വിവിധ ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങളിൽ ഭക്ഷ്യക്ഷാമവും വിലക്കയറ്റവും തടയാനാണ് യു.എന്നിന്റെയും തുർക്കിയയുടെയും മധ്യസ്ഥതയിൽ ഇത്തരമൊരു കരാർ ഉണ്ടാക്കിയത്.
ഒക്ടോബറിൽ റഷ്യ കരാറിൽനിന്ന് പിൻവാങ്ങിയത് പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും നയതന്ത്ര ഇടപെടലിലൂടെ പരിഹരിച്ചു. ഭക്ഷ്യ കയറ്റുമതി യുദ്ധത്തിൽ മറയാക്കരുതെന്ന ഉറപ്പിലാണ് റഷ്യ സഹകരിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ ധാന്യ ഉൽപാദക രാജ്യങ്ങളിലൊന്നായ യുക്രെയ്നിൽനിന്ന് കയറ്റുമതി തടസ്സപ്പെടുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കും. ജൂലൈയിൽ കരാർ നിലവിൽ വന്നതിനു ശേഷം 11 ദശലക്ഷം ടണ്ണിലേറെ കാർഷിക ഉൽപന്നങ്ങളാണ് യുക്രെയ്നിൽനിന്ന് കരിങ്കടലിലൂടെ കയറ്റിയയച്ചത്. യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, തുർക്കിയ പ്രസിഡന്റ് റജബ് ഉർദുഗാൻ തുടങ്ങിയവർ കരാർ നീട്ടിയതിനെ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.