കീവ്: റഷ്യയുടെ 11 വ്യോമവാഹനങ്ങൾ തകർക്കാനും റഷ്യൻ സേന യുക്രെയ്ൻ നദി കടക്കുന്നത് തടയാനും സാധിച്ചെന്ന് യുക്രെയ്ൻ വ്യോമസേന അവകാശപ്പെട്ടു. ഇത് രണ്ടാം തവണയാണ് യുക്രെയ്ൻ നദി കടക്കാനുള്ള റഷ്യൻ സംഘത്തിന്റെ ശ്രമം പരാജയപ്പെടുന്നത്.
മെയ് 15 ന് 11 റഷ്യൻ ലക്ഷ്യങ്ങൾ തകർക്കാൻ സാധിച്ചുവെന്ന് വ്യോമ സേനയെ ഉദ്ധരിച്ചുകൊണ്ട് ദ കീവ് ഇൻഡിപെൻഡന്റ് അറിയിച്ചു. രണ്ട് ക്രൂയിസ് മിസൈൽ, മൂന്ന് ഒർലാൻ -10യുഎവിഎസ്, ഒരു കെഎ-52 ഹെലികോപ്റ്റർ എന്നിവ ആന്റി ക്രാഫ്റ്റ് മിസൈൽ ഉപയോഗിച്ച് തകർത്തു. വ്യോമ പ്രതിരോധ സംഘം എംഐ-28 ഹെലികോപ്റ്ററും നാല് ഒർലാൻ -10യുഎവിഎസും തകർത്തു.
ഇൻഹുലെറ്റ് നദി കടക്കാനുള്ള റഷ്യൻ സൈന്യത്തിന്റെ ശ്രമം തടയാനും സാധിച്ചതായി യുക്രെയ്ൻ സേന അറിയിച്ചു. നേരത്തെ സിവെർസ്കൈ ഡോനെറ്റ് നദി കടക്കാനുള്ള റഷ്യൻ ശ്രമവും യുക്രെയ്ൻ സേന തടഞ്ഞിരുന്നു.