യുക്രെയ്ൻ: ഞങ്ങൾ യുദ്ധം തുടങ്ങില്ല -റഷ്യ; റഷ്യ ആക്രമിച്ചേക്കുമെന്ന് ബൈഡൻ
text_fieldsമോസ്കോ-വാഷിങ്ടൺ: യുക്രെയ്ൻ സംഘർഷം മൂർഛിക്കുന്നതിനിടെ, വാക്പ്പോരുമായി വൻ ശക്തികൾ. റഷ്യ അടുത്തമാസം യുക്രെയ്ൻ ആക്രമിക്കാൻ 'വ്യക്തമായ സാധ്യത'യുണ്ടെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.
ആരോപണം നിഷേധിച്ച റഷ്യൻ വിദേശ മന്ത്രി സെർജി ലാവ്റോവ്, തങ്ങൾ യുദ്ധം തുടങ്ങില്ലെന്നും എന്നാൽ തങ്ങളുടെ സുരക്ഷ താൽപര്യങ്ങളെ ചവിട്ടിമെതിക്കാൻ പടിഞ്ഞാറിനെ അനുവദിക്കില്ലെന്നും മുന്നറിയിപ്പ് നൽകി.
ഫെബ്രുവരിയിൽ റഷ്യ ആക്രമിച്ചേക്കുമെന്ന് വ്യാഴാഴ്ച ബൈഡൻ യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. റഷ്യ വീണ്ടും യുക്രെയ്നിൽ അധിനിവേശം നടത്തിയാൽ യു.എസും നാറ്റോയടക്കമുള്ള സഖ്യരാജ്യങ്ങളും ശക്തമായി പ്രതികരിക്കുമെന്ന് ബൈഡൻ സെലൻസ്കിക്ക് ഉറപ്പു നൽകിയതായി വൈറ്റ് ഹൗസ് ദേശീയ സുരക്ഷ സമിതി വക്താവ് എമിലി ഹോൺ പറഞ്ഞു.
ഒരു ലക്ഷത്തോളം റഷ്യൻ സൈനികർ ആഴ്ചകളായി യുക്രെയ്ൻ അതിർത്തിയിൽ തമ്പടിക്കാൻ തുടങ്ങിയതോടെയാണ് മേഖല സംഘർഷത്തിലേക്ക് നീങ്ങിയത്. അതേസമയം, നാറ്റോ സഖ്യസേനയിൽ യുക്രെയ്നെ ചേർക്കരുതെന്നും കിഴക്കൻ യൂറോപ്പിൽ നിന്ന് സൈനികരെയും സൈനിക സംവിധാനങ്ങളെയും പിൻവലിക്കണമെന്നും റഷ്യ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യങ്ങൾ യു.എസും നാറ്റോയും തള്ളിക്കളഞ്ഞിട്ടുണ്ട്. എന്നാൽ നിർദേശങ്ങളിൽ ചിലത് ചർച്ച ചെയ്യാമെന്ന നിർദേശം യു.എസ് മുന്നോട്ടുവെച്ചിട്ടുണ്ട്.
അതിനിടെ, സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി ഫോണിൽ സംസാരിച്ചു. യുദ്ധമുണ്ടായാൽ എല്ലാവർക്കും നഷ്ടമുണ്ടാകുമെന്ന് ബെലറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുകഷങ്കോ മുന്നറിയിപ്പ് നൽകി. യുദ്ധത്തെ ഞങ്ങൾ ശക്തമായി തള്ളിക്കളയുന്നുവെന്നും വെള്ളിയാഴ്ച പാർലമെന്റിൽ ലുകഷങ്കോ പറഞ്ഞു. 2014ൽ യുക്രെയ്നിൽ അധിനിവേശം നടത്തിയ റഷ്യ, രാജ്യത്തിന്റെ തെക്കൻ മേഖലയായ ക്രിമിയ ഉപദ്വീപ് കീഴടക്കിയിരുന്നു. എന്നാൽ അന്ന് യുക്രെയ്ൻ വിമതരുടെ പിന്തുണയോടെയാണ് റഷ്യ ക്രിമിയ പിടിച്ചടക്കിയത്. 14,000ത്തോളം പേരാണ് അന്ന് കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.