ഇസ്രായേലിന്റെ നിയമവിരുദ്ധ അധിനിവേശത്തിന് ബ്രിട്ടന്റെ സാമ്പത്തിക പൂട്ട്, സെറ്റിൽമെന്റുകളിൽ സാമ്പത്തിക-വ്യാപാര ഇടപാടുകൾക്ക് വിലക്ക്
text_fieldsയു.കെ വിദേശകാര്യ സെക്രട്ടറി ഇവെറ്റ് കൂപ്പർ
ലണ്ടൻ: അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ നിയമവിരുദ്ധ ഇസ്രായേലി സെറ്റിൽമെന്റുകളിൽ (കുടിയേറ്റ കേന്ദ്രങ്ങൾ) സാമ്പത്തിക-വ്യാപാര ഇടപാടുകൾ നടത്തുന്നതിൽനിന്ന് വിട്ടുനിൽക്കാൻ തങ്ങളുടെ പൗരന്മാർക്കും ബിസിനസ് സ്ഥാപനങ്ങൾക്കും ശക്തമായ മുന്നറിയിപ്പ് നൽകി ബ്രിട്ടീഷ് സർക്കാർ.
ഫലസ്തീനികളിൽനിന്ന് പിടിച്ചെടുത്ത ഭൂമിയിൽനിന്ന് അക്രമാസക്തരായ കുടിയേറ്റ ഗ്രൂപ്പുകൾ ലാഭം കൊയ്യുന്നത് അനുവദിക്കാനാകില്ലെന്ന് യു.കെ വ്യക്തമാക്കി.ബ്രിട്ടീഷ് പാർലമെന്റിൽ സംസാരിക്കവെ യു.കെ വിദേശകാര്യ സെക്രട്ടറി ഇവെറ്റ് കൂപ്പറാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
‘നിങ്ങൾ ഒരു ബ്രിട്ടീഷ് പൗരനോ ബിസിനസ്സ് സ്ഥാപനമോ ആണെങ്കിൽ, നിയമവിരുദ്ധമായ ഇസ്രായേലി കുടിയേറ്റ കേന്ദ്രങ്ങളിൽ യാതൊരുവിധ സാമ്പത്തിക-വ്യാപാര പ്രവർത്തനങ്ങളും നടത്തരുത് എന്ന് വ്യക്തമാക്കുന്ന രീതിയിൽ ഞാൻ ബിസിനസ്സ് റിസ്ക് മാർഗ്ഗനിർദ്ദേശങ്ങൾ കൂടുതൽ കർശനമാക്കിയിട്ടുണ്ട്’- വിദേശകാര്യ സെക്രട്ടറി പാർലമെന്റിൽ പറഞ്ഞു.
ചില കുടിയേറ്റ അതിക്രമങ്ങളെ ഇസ്രായേൽ സർക്കാർ അപലപിച്ചിട്ടുണ്ടെങ്കിലും, കുറ്റക്കാർക്കെതിരെ കൃത്യമായ അക്കൗണ്ടബിലിറ്റി (ഉത്തരവാദിത്തം) ഇല്ലാത്ത സാഹചര്യത്തിൽ ആ അപലപിക്കലുകൾ അർത്ഥശൂന്യമാണെന്നും ഇവെറ്റ് കൂപ്പർ കൂട്ടിച്ചേർത്തു.
നിയമവിരുദ്ധ ഇസ്രായേലി കുടിയേറ്റ കേന്ദ്രങ്ങളുമായുള്ള വ്യാപാര-സാമ്പത്തിക ഇടപാടുകൾ പൂർണ്മായി നിരോധിക്കുന്നതിനെ അനുകൂലിച്ച് നിലവിലെ പാർലമെന്റിലെ 238 എംപിമാർ രംഗത്തെത്തിയിട്ടുണ്ടെന്ന് ഇതര സന്നദ്ധ സംഘടനയായ കൗൺസിൽ ഫോർ അറബ്-ബ്രിട്ടീഷ് അണ്ടർസ്റ്റാൻഡിങ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.
അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ നിയമവിരുദ്ധ ഇസ്രായേലി സെറ്റിൽമെന്റുകളിലെ സാമ്പത്തിക-വ്യാപാര ഇടപാടുകൾ എന്നത് കൊണ്ട് അർത്ഥമാക്കുന്നത് ആ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന എല്ലാവിധ പണമിടപാടുകളെയും ബിസിനസുകളെയുമാണ്.അന്താരാഷ്ട്ര നിയമപ്രകാരം വെസ്റ്റ് ബാങ്കിലെ ഈ ഇസ്രായേലി കുടിയേറ്റ കേന്ദ്രങ്ങൾ നിയമവിരുദ്ധമാണ്. ഫലസ്തീനികളിൽനിന്ന് പിടിച്ചെടുത്ത ഭൂമിയിലാണ് ഇവ നിർമിച്ചിരിക്കുന്നത്.
അതുകൊണ്ട്,ഈ പ്രദേശങ്ങളുമായി സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ അത് ഫലസ്തീനികളെ അടിച്ചമർത്തുന്ന അക്രമാസക്തരായ കുടിയേറ്റ ഗ്രൂപ്പുകൾക്ക് സാമ്പത്തിക ലാഭമുണ്ടാക്കാൻ കാരണമാകുന്നു.
ഈ ലാഭം തടയാനും ഇസ്രായേലിന്റെ നിയമവിരുദ്ധ അധിനിവേശത്തെ സാമ്പത്തികമായി പിന്തുണക്കാതിരിക്കാനുമാണ് തങ്ങളുടെ പൗരന്മാരും കമ്പനികളും അവിടെ ബിസിനസ്സ് ചെയ്യരുത് എന്ന് യുകെ വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

