ഭീകരാക്രമണ ഭീഷണിയിൽ യു.കെ: സുരക്ഷാ നില ഉയർത്തി അധികൃതർ
text_fieldsവടക്കൻ ലണ്ടനിലെ സിനഗോഗിന് സമീപം രണ്ട് ജൂത വംശജർക്ക് നേരെയുണ്ടായ കത്തിക്കുത്തിനെത്തുടർന്ന് യു.കെയിൽ ഭീകരാക്രമണ ഭീഷണി നില ഉയർത്തി. ‘സബ്‌സ്റ്റാൻഷ്യൽ’ നിലയിൽ നിന്നും ‘സിവിയർ’ ആയാണ് അടുത്ത ആറുമാസത്തേക്ക് നില ഉയർത്തിയത്. രാജ്യത്ത് ഭീകരാക്രമണം നടക്കാൻ സാധ്യതയുണ്ടെന്നാണ് സുരക്ഷാ ഏജൻസികൾ വിലയിരുത്തുന്നത്.
ലണ്ടനിലെ ഗോൾഡേഴ്‌സ് ഗ്രീനിൽ ഷ്ലോയിം റാൻഡ്, മോഷെ ഷൈൻ എന്നിവരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 45 കാരനായ എസ്സ സുലൈമാനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾ മുൻപ് സർക്കാരിന്റെ തീവ്രവാദ വിരുദ്ധ ബോധവൽക്കരണ പരിപാടിയായ 'പ്രിവന്റി'ന്റെ നിരീക്ഷണത്തിലായിരുന്നു. ഈ ആക്രമണം മാത്രമല്ല ഭീഷണി നില ഉയർത്താൻ കാരണമെന്ന് ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദ് വ്യക്തമാക്കി.
ജൂത സമൂഹങ്ങളെയും സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ സമീപകാലത്ത് വർദ്ധിച്ച സാഹചര്യത്തിൽ സിനഗോഗുകൾക്കും മറ്റ് ജൂത കേന്ദ്രങ്ങൾക്കും അധിക സുരക്ഷയും ഫണ്ടും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
ജോയിന്റ് ടെററിസം അനാലിസിസ് സെന്ററിലെ വിദഗ്ധർ സ്വതന്ത്രമായിട്ടാണ് ഭീഷണി നില വർദ്ധിപ്പിക്കാനുള്ള തീരുമാനമെടുത്തത്. പ്രവചനാതീതമായ അന്താരാഷ്ട്ര സുരക്ഷാ സാഹചര്യങ്ങളും വിദേശ രാജ്യങ്ങളുടെ ഇടപെടലുകളും ഇതിന് പിന്നിലുണ്ടെന്ന് മെട്രോപൊളിറ്റൻ പൊലീസ് അസിസ്റ്റന്റ് കമ്മീഷണർ ലോറൻസ് ടെയ്‌ലർ സൂചിപ്പിച്ചു.
2022 ഫെബ്രുവരിക്ക് ശേഷം ആദ്യമായാണ് രാജ്യം ഇത്രയും ഉയർന്ന ഭീഷണി നിലയിലേക്ക് മാറുന്നത്. കഴിഞ്ഞ വർഷം മാഞ്ചസ്റ്ററിലെ സിനഗോഗിന് പുറത്തുണ്ടായ ആക്രമണവും ആംബുലൻസുകൾ കത്തിച്ച സംഭവവും ഉൾപ്പെടെ ജൂത സമൂഹത്തിന് നേരെയുള്ള ആക്രമണങ്ങളുടെ ഒരു പരമ്പര തന്നെ യു.കെയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

