Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചൈനയിൽ മേയ്‌സാക്...

ചൈനയിൽ മേയ്‌സാക് കൊടുങ്കാറ്റിലും പ്രളയത്തിലും കനത്ത നാശനഷ്ടം; മരണം 15 ആയി, പതിനായിരങ്ങളെ ഒഴുപ്പിച്ചു

text_fields
bookmark_border
flood
cancel
camera_alt

ചൈനയിലെ പ്രളയം

ബെയ്ജിങ്: ചൈനയിൽ ആഞ്ഞടിച്ച മേയ്‌സാക് കൊടുങ്കാറ്റിലും കനത്ത പ്രളയത്തിലും മരിച്ചവരുടെ എണ്ണം 15 ആയി ഉയർന്നതായി ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രകൃതിക്ഷോഭത്തിൽ നൂറുകണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും പതിനായിരക്കണക്കിന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. ദുരന്തബാധിത മേഖലകളിൽ അടിയന്തര രക്ഷാപ്രവർത്തനം ശക്തമാക്കാൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഉത്തരവിട്ടു.

ചൈനയുടെ തെക്കൻ മേഖലയായ ഗുവാങ്ഷിയിൽ മേയ്‌സാക് കൊടുങ്കാറ്റിനെത്തുടർന്നുണ്ടായ കനത്ത മഴയിൽ ഒരു റിസർവോയർ ഡാം തകർന്നു. ചെളിനിറഞ്ഞ വെള്ളം ഡാമിന്റെ കോൺക്രീറ്റ് മതിലുകൾ തകർത്ത് കുത്തിയൊഴുകുന്ന ദൃശ്യങ്ങൾ ചൈനീസ് മാധ്യമമായ സി.സി.ടി.വി (ചൈന സെൻട്രൽ ടെലിവിഷൻ) പുറത്തുവിട്ടു. ഗുവാങ്ഷിയുടെ തലസ്ഥാനമായ നാനിങ്ങിൽ പ്രളയ പ്രതിരോധ അടിയന്തരാവസ്ഥ ഏറ്റവും ഉയർന്ന നിലയിലേക്ക് ഉയർത്തിയിട്ടുണ്ട്. ഇവിടെ മാത്രം നാല് പേർ മരിക്കുകയും അമ്പതിനായിരത്തോളം പേരെ ഒഴിപ്പിക്കുകയും ചെയ്തു. എട്ട് പേരെ ഇനിയും കണ്ടെത്താനുണ്ട്.

പ്രളയത്തിനിടയിൽ ഗുവാങ്ഷിയിലെ ഒരു പാമ്പ് വളർത്തൽ കേന്ദ്രം വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയി. ഇതേത്തുടർന്ന് ഏകദേശം 800 മുതൽ 900 വരെ പാമ്പുകളാണ് പ്രളയജലത്തിലേക്ക് ഒഴുക്കിൽപ്പെട്ടത്. മുട്ടൊപ്പം വെള്ളത്തിൽ നിൽക്കുന്ന ഗ്രാമീണർ വടിയും വലയും ഉപയോഗിച്ച് പാമ്പുകളെ പിടിക്കാൻ ശ്രമിക്കുന്ന വിഡിയോകൾ ചൈനീസ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

ചൈനയുടെ മധ്യ പ്രവിശ്യയായ ഹൂബെയിലാണ് കൊടുങ്കാറ്റും മിന്നൽ പ്രളയവും ഏറ്റവും കൂടുതൽ മരണം വിതച്ചത്. ഇവിടെ മാത്രം 11 പേർ മരിക്കുകയും 331 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹൂബെയിലെ ഹുവാങ്ഗാങ് നഗരത്തിൽ ശക്തമായ കാറ്റിൽ 4,800 ഓളം വീടുകൾക്ക് നാശനഷ്ടം സംഭവിക്കുകയും 22 വീടുകൾ പൂർണ്ണമായി തകരുകയും ചെയ്തു.

വടക്കുപടിഞ്ഞാറൻ ചൈനയിലെ ഗാൻസു പ്രവിശ്യയിലുണ്ടായ ശക്തമായ മണ്ണിടിച്ചിലിൽ അഞ്ച് പേർ മരിച്ചു. ലോങ്‌നാൻ നഗരത്തിന് സമീപമുള്ള ഒരു ഗ്രാമത്തിലാണ് ദുരന്തമുണ്ടായത്. മണ്ണിടിച്ചിലിൽ 33 ഓളം പേരെ കാണാതായിരുന്നു. രക്ഷാപ്രവർത്തകർ 21 പേരെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും കണ്ടെത്തി. ഇനിയും 12 പേരെ കണ്ടെത്താനുണ്ട്. ദുരന്തമേഖലയിലെ പുനർനിർമാണ പ്രവർത്തനങ്ങൾക്കായി സർക്കാർ 3 കോടി യുവാൻ (ഏകദേശം 4.4 മില്യൺ ഡോളർ) അടിയന്തരമായി അനുവദിച്ചിട്ടുണ്ട്.

ഫോസിൽ ഇന്ധനങ്ങളുടെ അമിത ഉപയോഗം മൂലം ആഗോളതാപനം വർധിക്കുന്നതിനാലാണ് ഇത്തരത്തിലുള്ള അതിതീവ്ര കാലാവസ്ഥാ വ്യതിയാനങ്ങളും പ്രകൃതിദുരന്തങ്ങളും തുടർച്ചയായി ഉണ്ടാകുന്നതെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്ന രാജ്യമാണ് ചൈനയെങ്കിലും, 2060 ഓടെ കാർബൺ രഹിത സമ്പദ്‌വ്യവസ്ഥ കൈവരിക്കുക എന്ന ലക്ഷ്യത്തോടെ പുനരുപയോഗ ഊർജ്ജ മേഖലയിൽ വലിയ നിക്ഷേപമാണ് രാജ്യം നടത്തുന്നത്. കഴിഞ്ഞ മെയ് മാസത്തിലും ചൈനയിലുണ്ടായ കനത്ത പ്രളയത്തിൽ 22 പേർ മരണപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:china landslideXi Jinpingchina floodsNatural disasterTyphoonweather update
News Summary - Typhoon Maysak Hits China
Next Story