ഇറാനെ 'ശിലായുഗത്തിലേക്ക്' അയക്കുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്: മിഡിൽ ഈസ്റ്റിലേക്ക് യു.എസ് യുദ്ധക്കപ്പൽ പുറപ്പെട്ടു
text_fieldsവാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷം വഷളാകുന്നതിനിടയിൽ, അമേരിക്കയുടെ അത്യാധുനിക വിമാനവാഹിനി കപ്പലായ യു.എസ്.എസ് ജോർജ്ജ് എച്ച്.ഡബ്ല്യു ബുഷ് (USS George H.W. Bush - CVN 77) മിഡിൽ ഈസ്റ്റിലേക്ക് പുറപ്പെട്ടു. ഹുർമുസ് കടലിടുക്കിലെ ഇറാൻ്റെ നീക്കങ്ങൾക്കെതിരെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയ കടുത്ത മുന്നറിയിപ്പിന് പിന്നാലെയാണ് ഈ സൈനിക വിന്യാസം.
ഹുർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ നീക്കം തടസ്സപ്പെടുത്താൻ ഇറാൻ ശ്രമിച്ചാൽ, രാജ്യത്തെ ബോംബിട്ട് 'ശിലായുഗത്തിലേക്ക്' (Stone Age) തിരിച്ചയക്കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തിൽ ഭീഷണിപ്പെടുത്തിയിരുന്നു. ഇറാൻ്റെ വൈദ്യുതി നിലയങ്ങളെയും പ്രധാന അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിടുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.
മാർച്ച് 31-ന് വിർജീനിയയിലെ നോർഫോക്കിൽ നിന്നാണ് യു.എസ്.എസ് ജോർജ്ജ് എച്ച്.ഡബ്ല്യു ബുഷും അനുബന്ധ കപ്പലുകളും യാത്ര തിരിച്ചത്. പത്ത് ദിവസത്തിനുള്ളിൽ ഇവ പേർഷ്യൻ ഗൾഫിലോ അറബിക്കടലിലോ എത്തും. നിലവിൽ മേഖലയിലുള്ള യു.എസ്.എസ് എബ്രഹാം ലിങ്കൺ, യു.എസ്.എസ് ജെറാൾഡ് ആർ. ഫോർഡ് എന്നീ വിമാനവാഹിനി കപ്പലുകൾക്കൊപ്പം ബുഷും ചേരുന്നതോടെ യു.എസിന്റെ സൈനിക ശേഷി വൻതോതിൽ വർധിക്കും.
ഏകദേശം 5,000-ത്തിലധികം സൈനികരെ ഉൾക്കൊള്ളുന്ന യു.എസ്.എസ് ജോർജ്ജ് എച്ച്.ഡബ്ല്യു ബുഷ് , നിരവധി യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും ഉൾക്കൊള്ളുന്നതും ദൂരപ്രദേശങ്ങളിലേക്ക് വേഗത്തിൽ വ്യോമാക്രമണങ്ങൾ നടത്താനുള്ള ശേഷിയുള്ളതുമാണ്. കപ്പലുകൾക്ക് പുറമെ 82-ാം എയർബോൺ ഡിവിഷനിലെ ആയിരക്കണക്കിന് സൈനികരെയും യു.എസ് മേഖലയിലേക്ക് അയച്ചിട്ടുണ്ട്.
പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബുധനാഴ്ച 'പ്രധാന തന്ത്രപരമായ ലക്ഷ്യങ്ങൾ പൂർത്തീകരണത്തിലേക്ക് അടുക്കുകയാണ്' എന്നും 'രണ്ടോ മൂന്നോ ആഴ്ചകൾക്കുള്ളിൽ' പോരാട്ടം അവസാനിക്കുമെന്നും അവകാശപ്പെട്ടിരുന്നു. ഇറാന്റെ സൈനിക ശക്തിയെ അമേരിക്ക പൂർണമായും നശിപ്പിച്ചുവെന്ന് അവകാശപ്പെട്ട ട്രംപ്, 'അടുത്ത രണ്ടോ മൂന്നോ ആഴ്ചകൾക്കുള്ളിൽ, ഞങ്ങൾ അവരെ ശിലായുഗത്തിലേക്ക് തിരികെ കൊണ്ടുവരാൻ പോകുന്നുവെന്നും' അവകാശപ്പെട്ടിരുന്നു.
അമേരിക്കയുടെ ഈ നീക്കം ഇറാനെതിരെ ശക്തമായ സൈനിക സമ്മർദ്ദം ചെലുത്താനുള്ള ശ്രമമായി വിലയിരുത്തപ്പെടുന്നു. മേഖലയിലെ സുരക്ഷാ സാഹചര്യം കൂടുതൽ സംഘർഷപരമാകാമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

