എന്തും സംഭവിക്കാം, ഇറാനെ തുടച്ചുനീക്കുന്നതിൽ തീരുമാനം ഉടനെന്ന് ട്രംപ്; ഹുർമുസിൽ ടോഗോ ടാങ്കർ ആക്രമിച്ചതായി ഐ.ആർ.ജി.സി
text_fieldsവാഷിങ്ടൺ/തെഹ്റാൻ: യുദ്ധത്തിൽ സമാധാന ധാരണയിലെത്താൻ പാടുപെടുന്നതിനിടെ ഇറാനെതിരേ വീണ്ടും ഭീഷണിയുമായി യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. തന്‍റെ ഇറാനിയൻ ശത്രുക്കളെ "തുടച്ചുനീക്കണമോ" എന്ന കാര്യത്തിൽ സുപ്രധാന തീരുമാനത്തിലേക്ക് അടുക്കുകയാണെന്നും തന്‍റെ അടുത്ത നീക്കത്തെക്കുറിച്ച് ആലോചിക്കുമ്പോൾ 'എന്തും സംഭവിക്കാം' എന്നും ട്രംപ് പറഞ്ഞു. അതേസമയം ഹുർമുസ് കടലിടുക്കിലൂടെ "നിയമവിരുദ്ധമായി കടന്നുപോകാൻ" ശ്രമിച്ച ടോഗോയുടെ പതാകയുള്ള ഒരു ടാങ്കറിന് നേരെ ആക്രമണം നടത്തിയതായി ഇറാൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി) അറിയിച്ചു.
ഫെബ്രുവരി 28ന് മിനാബിലെ സ്കൂളിന് നേരെ നടന്നതുൾപ്പെടെ ഇറാനിൽ ഉണ്ടായ രണ്ട് ആക്രമണങ്ങൾ യുദ്ധക്കുറ്റമാണെന്ന് യു.എൻ വസ്തുതാന്വേഷണ സമിതി കണ്ടെത്തിയിരുന്നു. ഈ ആക്രമണങ്ങൾക്കു പിന്നിൽ യു.എസ് ആണെന്ന് വിശ്വസിക്കാൻ ന്യായമായ കാരണങ്ങൾ കണ്ടെത്തിയതായും സമിതി അറിയിച്ചു. അതേസമയം സൗദി അറേബ്യയും യെമനിലെ ഹൂതികളും തമ്മിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ കുറഞ്ഞത് അഞ്ച് പേരെങ്കിലും മരിച്ചതായി റിപ്പോർട്ടുണ്ട്.
ഇറാൻ യുദ്ധം അവസാന ഘട്ടത്തിലാണെന്ന് കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു. ഇരു രാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള ആശയവിനിമയങ്ങൾ നടന്നിട്ടുണ്ടെന്നും കരാറിനായുള്ള സാധ്യതകൾ തേടുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. ഇതിനിടെയാണ് പതിവ് ശൈലിയിൽ ട്രംപ് വീണ്ടും ഭീഷണി മുഴക്കിയത്.
ഇറാനിയൻ ഉദ്യോഗസ്ഥരുമായി താൻ അടുത്തിടെ ‘നേരിട്ട്’ സംസാരിച്ചിട്ടുണ്ടെന്നും, ഒരു കരാറിലെത്താൻ തെഹ്റാൻ അതീവ തൽപരരാണെന്നും വ്യാഴാഴ്ച ട്രംപ് വ്യക്തമാക്കിയിരുന്നു. ഫെബ്രുവരി 28നാണ് ഇസ്രായേലും യു.എസും ഇറാനെതിരെ ഏകപക്ഷീയമായ ആക്രമണം ആരംഭിച്ചത്. ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ അടക്കമുള്ള നേതാക്കളും മുതിർന്ന സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു. ഇതോടെ ഇറാൻ ഗൾഫ് രാജ്യങ്ങളിലെ യു.എസ് സൈനിക താവളങ്ങൾക്ക് നേരെ ആക്രമണം നടത്തുകയും ഹുർമുസ് കടലിടുക്ക് അടയ്ക്കുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

