ഗസ്സക്കാരെ ഈജിപ്തും ജോർദാനും സ്വീകരിക്കണമെന്ന് ട്രംപ്
text_fieldsവാഷിങ്ടൺ: ഈജിപ്തും ജോർദാനും കൂടുതൽ ഫലസ്തീൻ അഭയാർഥികളെ സ്വീകരിക്കണമെന്ന ആവശ്യവുമായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഗസ മുനമ്പിൽ നിന്നും അഭയാർഥികളെ സ്വീകരിക്കണമെന്നാണ് ആവശ്യം. ഗസ്സ മുനമ്പിലെ ആളുകളെ സുരക്ഷിതമായ സ്ഥലത്ത് പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് തന്റെ നിർദേശമെന്നും ട്രംപ് പറഞ്ഞു.
കഴിഞ്ഞ ദിവസം എയർഫോഴ്സ് വൺ വിമാനത്തിൽവെച്ച് നടന്ന ചോദ്യോത്തരവേളയിലാണ് ട്രംപിന്റെ പരാമർശം. ഇതുമായി ബന്ധപ്പെട്ട് ജോർദാൻ രാജാവ് കിങ് അബ്ദുല്ല രണ്ടാമനുമായി സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഈജിപ്ത് പ്രസിഡന്റ് അബ്ദേൽ ഫത്തേഹ് അൽ-സീസിയുമായി ഇക്കാര്യം സംസാരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈജിപ്ത് കൂടുതൽ ജനങ്ങളെ സ്വീകരിക്കുന്നത് കാണാനാണ് താൽപര്യം. 15 ലക്ഷം ആളുകളെ കുറിച്ചാണ് സംസാരിക്കുന്നത്. അവരെ മുഴുവൻ പുനരധിവസിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഫലസ്തീനികൾക്കിടയിൽ ബഹുജന പ്രസ്ഥാനം നിലവിലുണ്ട്. ആ പ്രസ്ഥാനം താൽക്കാലികമോ ദീർഘമോ ആവാമെന്നും അദ്ദേഹം പറഞ്ഞു. വർഷങ്ങളായി വിവിധ തരത്തിലുള്ള സംഘർഷം നിലനിൽക്കുന്ന പ്രദേശമാണ് ഗസ മുനമ്പെന്നും അദ്ദേഹം പറഞ്ഞു.
തകർന്ന പ്രദേശമായി ഗസ്സ മാറിയിരിക്കുന്നു. അവിടെ എല്ലാം നശിപ്പിക്കപ്പെട്ടിരിക്കുന്നു. ജനങ്ങൾ അവിടെ മരിക്കുകയാണ്. അറബ് രാജ്യങ്ങൾ കൂടുതൽ അഭയാർഥികളെ സ്വീകരിക്കാൻ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, മുൻ പ്രസിഡന്റ് ജോ ബൈഡൻ തടഞ്ഞുവെച്ച 2,000 പൗണ്ട് ബോംബുകൾ ഇസ്രായേലിന് വിട്ടുകൊടുക്കാൻ ട്രംപ് ഉത്തരവിട്ടു. ബോംബുകൾ വിതരണം ചെയ്യുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിക്കാൻ സൈന്യത്തിന് നിർദ്ദേശം നൽകിയതായി വൈറ്റ് ഹൗസ് വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയാണ് റിപ്പോർട്ട് ചെയ്തത്.
സഹകരിക്കില്ലെന്ന് ജോർഡനും ഈജിപ്തും
ജറൂസലം: ഗസ്സ വൃത്തിയാക്കാൻ ഫലസ്തീൻ അഭയാർഥികളെ ഏറ്റെടുക്കണമെന്ന യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആവശ്യം തള്ളി ജോർഡനും ഈജിപ്തും. ഫലസ്തീനികളെ അവരുടെ മണ്ണിൽനിന്ന് കുടിയിറക്കുന്നതിന് എതിരായ നിലപാടിൽ മാറ്റമില്ലെന്നും മേഖലയിൽ സമാധാനം കൊണ്ടുവരുന്നതിന് യു.എസുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും ജോർഡൻ വിദേശമന്ത്രി അയ്മൻ സഫാദി പറഞ്ഞു:
അതേസമയം, ഫലസ്തീൻ പ്രശ്നം രാഷ്ട്രീയമായാണ് പരിഹരിക്കേണ്ടതെന്നും ഫലസ്തീനികളുടെ ചെറുത്തുനിൽപിനും സ്വന്തം ഭൂമിക്കുമേലുള്ള അവകാശത്തിനുമൊപ്പമാണ് എല്ലായ്പോഴും തങ്ങളെന്നും ഈജിപ്ത് വിദേശകാര്യ മന്ത്രാലയം പത്രക്കുറിപ്പിൽ വ്യക്തമാക്കി:
ട്രംപിന്റെ പദ്ധതി നിരസിച്ച് ഹമാസ് നേതൃത്വവും രംഗത്തെത്തി. ഗസ്സയിൽനിന്ന് ഫലസ്തീനികളെ സ്ഥിരമായി ഒഴിപ്പിക്കാനുള്ള നീക്കമാണിതെന്ന് ഹമാസ് ആരോപിച്ചു. പുനർനിർമാണത്തിന്റെ മറവിൽ നല്ല ഉദ്ദേശ്യങ്ങളോടെയാണെങ്കിൽപോലും ഫലസ്തീനികൾ ഇത്തരം ഒരു വാഗ്ദാനവും പരിഹാരവും സ്വീകരിക്കില്ലെന്ന് ഹമാസ് രാഷ്ട്രീയ ബ്യൂറോ അംഗം ബാസ്സം നയിം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

